Sunday, March 27, 2022

കെറെയിലും SRV സ്‌കൂളും

ഇതാണ് നീലകണ്ഠന്റെ കുറിപ്പ് - മറുപടി കുറിപ്പ് താഴെ കൊടുക്കുന്നു  


ആരാണ് സിൽവർ ലൈൻ പാതയുടെ യഥാർത്ഥ ഉടമസ്ഥർ?

🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

by സിആർ നീലകണ്ഠൻ

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


ഒരു പക്ഷെ ഇതുവരെ മറച്ചുവെക്കപ്പെട്ടതും  കേരളത്തിന്റെ പൊതുസമൂഹം ചർച്ച ചെയ്യാതെ പോയതുമായ ഒരു മേഖലയാണിത്. ഡോ. തോമസ്  ഐസക്കടക്കം ഈ പദ്ധതതിയെ  പിന്താങ്ങുന്നവരെല്ലാം പറയുന്നത് ഇത് കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ പൂർണ ഉടമസ്ഥതയിലുള്ള പദ്ധതിയാണ് എന്നാണ്. അതുകൊണ്ടാണ് ഭൂമി ഏറ്റെടുക്കൽ ഒരു പൊതു ആവശ്യമുള്ള  പദ്ധതിക്കുവേണ്ടി എന്ന രീതിയിൽ അവതരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഇതൊരു പിപിപി അഥവാ പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതി  ആണ്.

ഡിപിആർ സെക്ഷൻ 17 പദ്ധതിക്ക് വേണ്ട ധനസമാഹരണം എങ്ങനെ എന്ന് വ്യക്തമാക്കുന്നുണ്ട്. ആരായിരിക്കും ഈ ആസ്തികളുടെ ഉടമസ്ഥർ?  ആർക്കായിരിക്കും ഇതിന്റെ ബാധ്യത?  -അഥവാ ആരുടെ സ്ഥാപനമായിരിക്കും ഇത്?  കെആർഡിസിഎൽ എന്ന സ്ഥാപനം കേന്ദ്ര റെയിൽവേ ബോർഡിനും സംസ്ഥാനസർക്കാറിനും യഥാക്രമം 49 :51 എന്ന  അനുപാതത്തിൽ ഓഹരി ഉടമസ്ഥതയുള്ള സ്ഥാപനമാണ്. എന്നാൽ അവരാണോ ഈ പദ്ധതിയുടെ യാഥാർഥ ഉടമസ്ഥർ? അങ്ങനെയാണ് അനുകൂലികൾ പ്രചരിപ്പിക്കുന്നത്. അതാണ് ഇവിടെ പരിശോധിക്കുന്നത് .

ഡിപിആറിലെ സെക്ഷൻ 17 ൽ കൊടുത്തിരിക്കുന്ന പട്ടിക 17.1 പറയുന്നത് ഇങ്ങനെയാണ്. രണ്ട് മൂന്ന് തരത്തിലാണ് പ്രതീക്ഷിത ചിലവായ 63940.67 കോടി രൂപ സമാഹരിക്കുന്നത്. അതിൽ ഓഹരിയുണ്ട്, വായ്പയുണ്ട്. പിന്നെ കുറച്ചു പണം കേന്ദ്ര സംസ്ഥാനനികുതിയിളവായിരിക്കും. പലതും പ്രതീക്ഷകൾ മാത്രം.    കേന്ദ്ര സർക്കാർ പണമായി 2150 കോടി രൂപയും ഭൂമിയായി 975 കോടി രൂപയും ഓഹരിയായി മുതൽ  മുടക്കും. (ഇതിൽ രൂപയായി ഒരു പൈസയും നൽകില്ലെന്ന് അവർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട് എന്നത് മറ്റൊരു വിഷയം) . സംസ്ഥാനസർക്കാറിന്റ ഭാഗമായി 3252.56 കോടി രൂപ നൽകും. ഇതും ഓഹരിയാണ്. കൂടാതെ സ്വകാര്യ ഓഹരികളായി  പൊതു കമ്പോളത്തിൽ നിന്നും 4251.71 കോടി രൂപ പിരിക്കും. കേന്ദ്രസർക്കാർ നൽകുമെന്ന് പ്രതീക്ഷിക്കുന്ന ഓഹരിത്തുക കിട്ടിയാൽ മൊത്തം 10630.27 കോടി രൂപ ആകും. ബാക്കി ഈ പദ്ധതിയുടെ പണം മിക്കവാറും കടമാണ്. വിദേശ ധനകാര്യസ്ഥാപനങ്ങളിൽ   നിന്നുള്ള   വായ്‌പ  33699.80 കോടി രൂപയാകും . ബാക്കി കിഫ്‌ബി പോലുള്ള സംസ്ഥാനസ്ഥാപനങ്ങളിൽ നിന്നുമാകും. ഇതൊക്കെ പഴയ കണക്കാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന വിദേശനാണയമൂല്യത്തിലെ വർധനവും നാട്ടിലെ വിഭവങ്ങളുടെ വിലവര്ധനവും പരിഗണിച്ചാൽ വായ്പായുടെ അളവ് ഇനിയും വളരെയധികം കൂടും. ഓഹരിയുടെ പങ്കു വളരെ കുറയും. അന്താരഷ്ട്രവായ്പയുടെ ജാമ്യക്കാരായി തങ്ങൾ ഉണ്ടാകില്ലെന്ന് കേന്ദ്ര പറഞ്ഞു കഴിഞ്ഞു. മുഴുവൻ ബാധ്യതയും  സംസ്ഥാനത്തിനു തന്നെ. കേന്ദ്രം ചില നികുതി ഇളവുകൾ നല്കുമെന്നുള്ള പ്രതീക്ഷയിലാണ് ഡിപിആർ. അതിൽ ഒരു വിധ ഉറപ്പും ഇല്ല. അല്ലാത്തപക്ഷം ആ അധിക ബാധ്യതയും (ഏകദേശം 3188 കോടി)സംസ്ഥാനത്തിന് വരും. 

ഇനിയാണ് ട്വിസ്റ്റ് വരുന്നത്. മേല്പറഞ്ഞ വായ്പകളും മൂലധവും മുടക്കി ലഭിച്ച ആസ്തികൾ ( നാട്ടുകാരിൽ നിന്നും പിടിച്ചെടുത്തതും മറ്റു സർക്കാർ ഭൂമികളുമടക്കം അയ്യായിരത്തോളം ഏക്കർ  ഭൂമി, നിർമ്മാണത്തിനാവശ്യമായ പണം, കടം കൊണ്ട്  ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികൾ മുതലായവ) മൊത്തമായി മറ്റൊരു സ്ഥാപനത്തിന്- എസ്‌പിവിക്ക് ( സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ) കൈമാറുന്നു. അവരായിരിക്കും  ഇതിന്റെ മുഴുവൻ ഉടമസ്ഥർ.  ഈ കമ്പനിയുടെ ഘടന  എന്താണെന്ന് ഡിപിആർ പറയുന്നു. പുതിയ കമ്പനിയിൽ കേവലം 26 ശതമാനം മാത്രമേ കെ ആർ ഡിസിഎല്ലിന് ഉണ്ടാകൂ. അതിൽ തന്നെ ഈ കൂട്ട് കച്ചവടത്തിൽ റെയിൽവേയുടെ പങ്കു പരമാവധി കുറക്കണമെന്നു റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിട്ടുമുണ്ട്.  അതായത് ഇതൊരു സർക്കാർ സ്ഥാപനമല്ല,  മറിച്ച് 74  ശതമാനം സ്വകാര്യ ഓഹരി മൂലധനമുള്ള കമ്പനിയാണ്.  അയ്യായിരത്തിലധികം ഏക്കർ ഭൂമി ദീർഘകാലത്തേക്ക് ( 99 വര്ഷം) സർക്കാർ ഈ കമ്പനിക്കു പാട്ടത്തിനു കൊടുക്കും. ഈ ഭൂമി ഈടായി നൽകി കമ്പനി മറ്റൊരു വായ്പ എടുക്കും. കമ്പനി വലിയ നഷ്ടത്തിൽ പോയാലും ഇവർക്ക് പ്രശനമില്ല. ആ  വായ്പ തിരിച്ചടക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാങ്കിന് ചെയ്യാവുന്നത് ഈ ഭൂമി പിടിച്ചെടുക്കലാണ്.  പാട്ടത്തിനെടുത്ത ഭൂമി ഈട് നൽകി വായ്‌പ എടുക്കുന്നതിനു ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥരായ  കെആർഡിസിഎൽ അനുമതി നൽകിയാൽ മതി. ഇതൊക്കെ സാധ്യമാണോയെന്നു ആർക്കെങ്കിലും  സംശയം  ഉണ്ടെങ്കിൽ വല്ലാർപാടം അന്താരഷ്ട്ര കണ്ടെയ്നർ ടെർമിനൽ,    വിഴിഞ്ഞം ടെർമിനൽ തുടങ്ങിയവ എന്താണ് ചെയ്തതെന്ന് പരിശോധിച്ചാൽ മതി. അതാണ് മാതൃക.    

പൊതുകമ്പോളത്തിൽ നിന്നും ഓഹരിയടക്കം പലരെയും ഈ കമ്പനിയിൽ  ഓഹരിക്കാർ ആക്കും.  അംബാനിയും അദാനിയും വരെ ഉണ്ടാകാം. എന്നാൽ  വിദശവായ്പയടക്കം മേല്പറഞ്ഞ ഒരു ബാധ്യതയും അവർക്കില്ല താനും. കാരണം വായ്പക്ക് ജാമ്യക്കാർ സർക്കാരാണ്, ജനങ്ങളാണ്. സ്വകാര്യ ഓഹരി ഉടമകൾക്കു  ബാധ്യത അവർ ഓഹരിക്കായി മുടക്കുന്ന ചെറിയൊരു തുക മാത്രം.  പക്ഷെ ഉടമസ്ഥത 74 ശതമാനം ആസ്തികൾക്കും മേലെയുണ്ടാകും. ഇതിനെയാണ് പിപിപിഎന്ന് വിളിക്കുന്നത്. 

ഇവിടെ വലിയൊരു കൊള്ള നടത്തുന്നതിന്റെ കഥ നാം കാണുന്നു. ഇടതുസർക്കാർ ആയതിനാൽ പിപിപി എന്ന് നേരിട്ട് പറയാതെ ഇതിനു  വിളിക്കുന്ന ഓമനപ്പേരാണ് സിയാൽ മാതൃക. അവിടെയും ജനങ്ങളുടെ ഭൂമി ചെറിയ വിലക്ക് വാങ്ങി സ്വകാര്യ കമ്പനിക്കു നൽകി. അവർ അത് റിയൽ എസ്റ്റേറ്റ് വിലക്ക് മറിച്ച്  വിറ്റു  വൻ  ലാഭം ഉണ്ടാക്കി .  ഒരു ഔദാര്യം അവർ ചെയ്യുന്നു. കേവലം 26  ശതമാന മാത്രം ഓഹരിയുള്ള സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ മുഖ്യമന്ത്രിയെ ഡയറക്ടർ ബോർഡിന്റെ അധ്യക്ഷനാക്കും. ഇവിടെയും അതുണ്ടാകാം. 

രണ്ടാമത്തെ മറ്റൊരു വെട്ടിപ്പ് സ്ഥാപനം കൂടിയുണ്ട്. സ്മാർട്ട് സിറ്റികൾക്കെന്ന പേരിൽ സർക്കാരിന്റെ കൈവശം വരുന്ന പതിനായിരക്കണക്കിനേക്കർ ഭൂമി ഇതുപോലെ മറ്റൊരു കറക്ക്‌ കമ്പനിക്കു നൽകും. അവിടെയും ഇത് തന്നെയാകും രീതി. സർക്കാരാണ് ഭൂമി ഏറ്റെടുക്കുന്നതിന്റെ മുഴുവൻ സാമൂഹ്യ സാമ്പത്തിക ബാധ്യതകളും വഹിക്കുന്നത്. ആ ഭൂമി മൂലധനമായുള്ള കമ്പനിയുടെ  ഓഹരികളിൽ 74 ശതമാനവും സ്വകാര്യ മേഖലക്കായിരിക്കും. അവർ ആ ഭൂമി വലിയ വിലക്ക് മറിച്ച്  വിൽക്കുകയോ 99 വർഷത്തേക്ക് സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിനു നൽകുകയോ ചെയ്യും.

സിൽവർ ലൈൻ വലിയ നഷ്ടത്തിലാകും എന്നറിയാം.  അതിന്റെ നഷ്ടം നികത്താൻ ഈ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ലാഭത്തിലെ ഒരു പങ്കു ആദ്യം പറഞ്ഞ   കമ്പനിക്കു നൽകും എന്ന ഒരു വാചകം ഡിപിആറിൽ  ഉണ്ട്. നിയമപരമായി അതെങ്ങനെ സാധ്യമാകും എന്നതൊക്കെ മറ്റൊരു വിഷയം. സ്വകാര്യ മേഖലക്ക് 74 ശതമാനം ഉടമസ്ഥതയുള്ള ഒരു കമ്പനി എങ്ങനെ പ്രവർത്തിയ്ക്കണം എന്ന് സർക്കാരിന് പറയാൻ കഴിയുമോ? സർക്കാർ നൽകുന്ന ഭൂമിയിൽ വ്യാപാരം നടത്തുന്നവർ  നിലവിലുള്ള സ്വാകാര്യ റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും  ഒരു  വെല്ലുവിളിയാണല്ലോ.  ചുരുക്കത്തിൽ നാട്ടിലെ ജനങ്ങളുടെ സമ്പത്തും ബാധ്യതകളും കൊണ്ട് കുറച്ചു പേര് സമ്പന്നരാകുന്ന ഇടപാടിനാണ് ക്രോണി മുതലാളിത്തത്തിന്റെ കാലത്തു പിപിപി എന്ന് വിളിക്കുന്നതെന്നും ഇത് സ്വതന്ത്രമുതലാളിത്തം എന്നതിന്റെ തത്വങ്ങൾക്ക് പോലും എതിരാണെന്നും രണ്ട് പതിറ്റാണ്ട് മുമ്പ് നാടാകെ പ്രസംഗിച്ച, നമ്മളെയൊക്കെ പഠിപ്പിച്ച തോമസ്  ഐസക്ക് അടക്കമുള്ളവർ ഈ കൊള്ളയെ ന്യായീകരിക്കുകയാണ്. ഈ പദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥിതിക ബാധ്യതകൾ മുഴുവൻ ജനങ്ങൾക്ക് മാത്രം. 

 ഈ വസ്തുതകൾ പുറത്തു വന്നാൽ ഭൂമി ഏറ്റെടുക്കൽ അത്ര എളുപ്പമാകില്ല.  പൊതു സ്ഥാപനത്തിന് വേണ്ടിയുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നതെന്ന ധാരണയിലാണ് കോടതികൾ പോലും ഇതിനെ പിന്തുണക്കാൻ തയ്യാറാകുന്നത്. എന്നാൽ    ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ നിയമവ്യവസ്ഥകൾ വ്യത്യസ്തമാണ്. ഭൂമിനഷ്ടപ്പെടുന്നവരുടെ 70 ശതമാനം അറിവോടെയുള്ള സമ്മതം (INFORMRD CONSENT)   വേണം. സാമൂഹ്യാഘാത പഠനം അതിനു ശേഷമാകും നടത്തുക. ഇത് കോടതിയെ എങ്ങനെ ബോധ്യപ്പെടുത്തതാണ് കഴിയും എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി.


സി.ആർ.നീലകണ്ഠൻ.

-------------------------------------

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️





ഇതിൽ പറയുന്ന കുറെ കാര്യങ്ങൾ ശരിയാണ്, മറ്റു ചിലവ അർദ്ധശരിയും.  അത് പോലെ തന്നെ ചിലവ ഈ വിഷയമായി ബന്ധപ്പെട്ടതും,  മറ്റുചിലവ വെറുതെ നിരത്തിവെക്കുന്നതും.


ഉടമസ്ഥത - അതാണല്ലോ പ്രധാന പരമാർശ  വിഷയം. ഇത്തരം ഏർപ്പാടുകളിലെ വേണ്ട ഉടമസ്ഥാവകാശം എന്തായിരിക്കണം ?  പൂർണമായി സർക്കാർ ? പൂർണമായി സ്വകാര്യം ? അല്ല സഹകരണ പ്രസ്ഥാനം ?  


നീലകണ്ഠനെ പോലെയുള്ളവർ ഈ നിലപാട് ഒരിക്കലും വ്യക്തമാക്കില്ല; സ്വന്തം നിലപാട് പോലും പറയില്ല.  പിന്നെ ഇദ്ദേഹവും ഒരു രാഷ്ട്രീയക്കാരൻ തന്നെ !  ആപ്പാണ് - aap.  എന്നാൽ നടനം സ്വതന്ത്ര-നിക്ഷ്പക്ഷ കക്ഷി എന്നാണ്.  അത് സാരമില്ല, അത് വ്യക്തിപരമാണ്.  പക്ഷെ ഒരു വ്യകതി എന്തുകൊണ്ട് ഒരു നിലപാട് എടുക്കുന്നു, പറയുന്നു, പരത്തുന്നു എന്നത് മനസ്സിലാക്കാൻ അത്തരത്തിലുള്ള പശ്ചാത്തല വിവരം സഹായിക്കും.


കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഏറെക്കുറെ ഈ പറയുന്ന പി-പി-പി സംവിധാനം തന്നെ.  ഇന്ന്, പലകൈകൾ മാറിമറിഞ്ഞ ശേഷം സർക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയഉടമ യൂസഫ് അലി ആണ്.  കേരളത്തിലെ പല വലിയ പദ്ധതികളിലും അത്തരത്തിലുള്ളവയാണ്  എന്ന്  പൊതുവെ അറിവുള്ളതാണ്.


ഏറ്റവും നന്ന് പൂർണമായും സർക്കാർ ഉടമസ്ഥത തന്നെയാണ്; പക്ഷെ ഇന്നത്തെ വിപണി-മുതലാളിത്ത സമ്പത് വ്യവസ്ഥയിൽ ഇത് അസാധ്യമായി കൊണ്ടിരിക്കുന്നു.  പണം തന്നെ വലിയ പ്രശ്നം.  ദേശീയ പതാക വാഹകൻ എന്ന് വിളിച്ചിരുന്ന എയർ ഇന്ത്യ പൂർണമായും ടാറ്റക്ക്; തിരുവനന്തപുരം വിമാനത്താവളം പൂർണമായും അദാനിക്ക്; ഹിന്ദുസ്ഥാൻ ലാറ്റക്സ് ഉടൻ പൂർണമായും സ്വകാര്യമായി വിൽക്കും - അതിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്ന് മാധ്യമങ്ങൾ പറയുന്നു.


കേരളത്തിൽ വ്യവസായിക ഇടനാഴി; IT പാർക്കുകൾ; വിനോദസഞ്ചാര കേന്ദ്രങ്ങൾ; സീപ്ലെൻ തുടങ്ങി നിരവധി കാര്യങ്ങൾ പറയപ്പെടുന്നു; എല്ലാം ഏറെക്കുറെ ഈ പി പി പി മോഡൽ തന്നെ.  സ്ഥലം സർക്കാരിന്റെ; അല്ലെങ്കിൽ ഏറ്റെടുത്തു കൊണ്ടുകണം.  പലപ്പോഴും വികസിപ്പിച്ചും കൊടുക്കണം - നടത്തിപ്പും ഉടമസ്ഥതയും നിശ്ചിത കാലത്തേക്ക് സ്വകാര്യ കമ്പനികൾക്കും. പിന്നീട് ഒരുകാലത്തും തിരിച്ചു കിട്ടില്ല എന്നതാണ് സത്യം.  എത്രപേർക്കറിയാം കളമ്മശേരിയിലെ പ്രീമിയർ ടയർ എന്നസ്ഥാപനത്തിന് നിശ്ചയ കാലയളവിന് ആ പരിപാടിക്ക് മാത്രം നൽകിയ സ്ഥലം ഇന്ന് അവർ അപ്പോളോ ടയർ എന്നസ്ഥാപനത്തിന് ഒരുവർഷം 60  കോടി പാട്ടത്തിന് നൽകിയിരിക്കുന്നു എന്ന് ? പ്രീമിയർ ടയർ ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥാപനമാണ്; അവരുടെ വാർഷിക കണക്കുകൾ പൊതുയിടങ്ങളിൽ കിട്ടും - നോക്കാം - അറിയാം.  സർക്കാരിന് ഒരു .......മില്ല ! PTL Enterprises Ltd., (formerly known as Premier Tyres Ltd.) ("PTL") was incorporated as a public limited company in the year 1959. The tyres manufacturing facility of PTL at Kalamassery, Kerala, is leased out to ApolloTyres Limited on long term basis. All production is done by Apollo Tyres Limited. https://www.bseindia.com/bseplus/AnnualReport/509220/68587509220.pdf


ഇതിലൊന്നും നീലകണ്ഠൻ നിലപാട് എടുക്കയോ, സമരത്തിന് ഇറങ്ങുകയോ ചെയ്യുന്നില്ല; അതുകൊണ്ട് കെറെയിൽ പദ്ധതിയിൽ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞുകൂടാ എന്നല്ല; മറിച് നിലപാടിലെ വൈരുധ്യം കാണണം എന്നുമാത്രം.


വിമർശനങ്ങൾ ഉയർത്തുമ്പോൾ; ചോദ്യം ചെയ്യുമ്പോൾ മറ്റ് പോംവഴികളും നിര്ദേശിക്കണം - അതാണ് നല്ല കീഴ്വഴക്കം - ഇവിടെത്തെ കുറിപ്പിൽ അതില്ല.  കേന്ദ്ര റയിൽവെയുടെ പങ്ക് പരമാവധി കുറക്കണം എന്ന് കാണുന്നു.  അപ്പോൾ അവരോട് പൂർണമായും സഹകരിക്കണം എന്നാണോ പറയേണ്ടത് ? അതിനോടുള്ള നിലപാടെന്ത്‌ ?  


നഷ്ടത്തിലാകും  - ശരിയാണ്, ആയിരിക്കാം - അപ്പോൾ നഷ്ടത്തിലുള്ളവ വേണ്ട ? ksrtc, metro, water authority, kseb, govt hospital, സർക്കാർ സ്‌കൂൾ [srv അടക്കം] വേണ്ട ? ലാഭ-നഷ്ടം എന്ന കണ്ണടയിലൂടെ മാത്രം കണ്ടാൽ നീലകണ്ഠൻ തന്നെ പറയുന്ന കാര്യങ്ങൾ ശരിയല്ല എന്നുവരും.  കാരണം ഒരുപാട് ലാഭം കിട്ടിയാൽ ഇത്തരം ഏർപ്പാടുകൾ നടത്താം എന്നാണോ നിലപാട് ?  


ചങ്ങാത്ത-മുതലാളിത്തം - crony capitalism - ശരിയായ നിരീക്ഷണം - അതുതന്നെ ! മേല്പറഞ്ഞതിലൊക്കെ അതുതന്നെ ! ആ രീതിയോടല്ല എതിർപ്പ്; അതിന്റെ ചില പരിപാടികളിൽ മാത്രം - അവിടയാണ് പ്രശ്നം.  മുതലാളിത്ത രീതിയിൽ നിന്ന് ഇന്നത്തെ രീതിയിൽ ഇത്തരം കൊടുത്തു-വാങ്ങലുകളിൽ നിന്ന് രക്ഷപെടാൻ ആവില്ല - അവയിലെ ചിലകാര്യങ്ങളെ മാത്രം എതിർത്തുകൊണ്ട് !  കാരണം amazon, flipkart, reliance, paytm എന്നിവയൊക്കെ ഈ എതിർക്കപെടുന്ന കൂട്ടരുടെ കയ്യിൽ തന്നെ.  പലതിന്റെയും വലിയ ശതമാനം ഓഹരി ചീനക്കാർക്കും സൗദികൾക്കും അമേരിക്കക്കാർക്കും സ്വന്തം ! ഇവരോടൊക്കെ നമ്മുടെ സർക്കാരുകൾക്ക് എതിർപ്പാണ്താനും. പല മാധ്യമ സ്ഥാപനങ്ങളുടെ കാര്യവും വ്യത്യസ്തമല്ല.


നമുക്ക് ചിലതൊക്കെ ചെയ്യാൻ കഴിയും; കഴിയണം.  srvയുടെ കാര്യം തന്നെ നോക്കാം ?! എന്താണ് മുന്നോട്ടുള്ള വഴി ? നമുക്ക് എന്താണ് ചെയ്യാൻ കഴിയുക ? ഒരു നീലകണ്ഠനും സർക്കാർ സ്‌കൂളുകൾ നിലനിർത്തുകയും നടത്തികൊണ്ടുപോകുകയും ചെയ്യുന്ന കാര്യങ്ങൾ പറയില്ല, ചെയ്യില്ല.  നമ്മുടെ കൂടെയുള്ളവർ തന്നെ ചെയ്യണം.  അതിൽവേണം ശ്രദ്ധ - ചെയ്തു കാണിക്കണം; മാറ്റങ്ങൾ ഉണ്ടാക്കണം.  ഇല്ലെങ്കിൽ ഇതും, മറ്റ് പൊതുസ്വത്തുക്കൾ പോലെ അന്യാധീനപ്പെട്ടു പോകും.  കണ്ണായസ്ഥലത്തിന് ചുറ്റം പി പി പി അല്ലെങ്കിൽ മറ്റൊരു എ ബി സി ഏർപാടുമായി കഴുകന്മാർ പറന്നുതുടങ്ങിയിട്ടുണ്ട് ! ഷോപ്പിങ് കോംപ്ലക്സ്; മാൾ എന്നൊക്കെ വികസന സൂത്രമന്ത്രങ്ങൾ ഉരുവിടും - ലാഭനഷ്ട പുരാണങ്ങളും.  


ഇന്നേ എതിർക്കണം - പരിപാടികൾ ആസൂത്രണം ചെയ്യണം - സർക്കാരിന്റെ ഉറപ്പ് നേടണം - ഇല്ലേൽ പിന്നീട് ചരിത്രത്തിന്റെ ഇടവഴികളിൽ ഇതും ആരാൻ കൊണ്ടുപോകും, ഉറപ്പ്.   



Saturday, March 12, 2022

KPAC ലളിത

 

https://www.asianetnews.com/entertainment-news/kpac-lalitha-passes-away-r7pv1x


തട്ടിക്കൂട്ട് ഫാനുകളുടെയും കണ്ണഞ്ചിപ്പിക്കുന്ന മാധ്യമ മിന്നൽവിളക്കുകളൊന്നുംതന്നെ സഹനടിമാർക്ക് കിട്ടില്ല.  സഹനടിയെന്നത് പോലും താഴ്ത്തികെട്ടൽ തന്നെ; പക്ഷെ ലളിതസുന്ദരമായ താമരയുണ്ടോ ചെറിൽച്ചവിട്ടിത്താഴ്ത്തിയാൽ അവിടെകിടക്കുന്നു ? 


ദാരിദ്ര്യത്തിന്റെ പകർന്നൂണ്, കുടുംബബാധ്യതകൾ, സമൂഹം മോശമായകണ്ടിരുന്ന നടന-നാടക വേദികളിലൂടെ അന്നസമ്പാദനം, നിലപാടുകൾക്ക് നിരന്തരം കല്ലേറ് .... പക്ഷെ മരിച്ചുകഴിഞ്ഞാൽ പിന്നെ പൂച്ചെണ്ടുകളുടെ പ്രവാഹമായി ...വെറുതെ ചുട്ടടയിൽ എരിഞ്ഞു തീർന്നോളുമല്ലോ ? ഇനിയൊരു ശല്യവുമാർക്കും ഉണ്ടാവില്ലല്ലോ ? ശാന്തി ശാന്തി ശാന്തി.


പക്ഷെ വീണ്ടും താമരയുടെ രൂപകം എഴുന്നേറ്റുവരുന്നു.  ചത്തുപോയതെല്ലാം പോയതാണ് എന്നുകരുതിയാൽ തെറ്റും.  അവസാനിപ്പിച്ചതാണെന്നു കരുതിയവയാണ് പലതും തിരിച്ചുവന്ന് ആകെമാറ്റിമറിച്ചത്‌ !


കോപ്രായങ്ങളുടെയും, ഒരുതരത്തിലും മനുഷ്യസഹജമല്ലാത്ത അസംബന്ധസംഭാഷണങ്ങിലൂടെയും ഊതിവീർപ്പിച്ച നായകാനായിക ബിംബങ്ങളുടെ നടുവിൽ മഹാമേരുപോലെയൊരു സാധാരണസ്ത്രീ.  അവരുണ്ടായിരുന്നില്ലെങ്കിൽ ഈവേഷംകെട്ടുകാർ പലരും, ഈ മഹാ-സൂപർ-അതുക്കുമേലേയുള്ള സ്‌റ്റാർശിരോമണികൾ, രംഗശൂന്യതയെ നേരിട്ട് വീണുപോയേനെ.  എന്താണ് അഭിനയമല്ലാത്തത് എന്നാണ് അവർ എപ്പോഴും പകർന്നാടിയത്. 


നമ്മുടെയിടയിലെ നടക്കളരിക്കാർക് ഇതിലും നല്ലയൊരു മാതൃക കിട്ടുക എളുപ്പമല്ല.



പാലിയം സത്യഗ്രഹം

 

പാലിയം സത്യഗ്രഹം


സ്വാതന്ത്ര്യലബ്‌ധിക്കുശേഷവും വഴിനടക്കാനുള്ള അവകാശത്തിന്‌ പൊരുതിയ കേരളത്തിന്റെ ചരിത്രം ... കൊടുങ്കാറ്റായ പ്രക്ഷോഭത്തിനുനേരെയുണ്ടായ പൊലീസ്‌ അതിക്രമത്തിൽ സമരഭടൻ എ ജി വേലായുധൻ രക്തസാക്ഷിയായി.


കൊച്ചി രാജാക്കന്മാരുടെ മന്ത്രിമാരായിരുന്ന പാലിയത്തച്ചന്മാരുടെ തറവാട്‌, ക്ഷേത്രം എന്നിവയ്‌ക്കുമുന്നിലൂടെയുള്ള വഴിയിൽ നടപ്പവകാശത്തിനായിരുന്നു സമരം. അഹിന്ദുക്കൾക്ക്‌ നടക്കാമായിരുന്ന വഴിയിൽ അവർണരെ അനുവദിച്ചില്ല. 1946ൽ എറണാകുളത്ത്‌ ചേർന്ന അവകാശപ്രഖ്യാപനസമ്മേളനം പാലിയത്ത്‌ വഴിനടപ്പ്‌ അവകാശമായി ഉന്നയിച്ചു. കർമസമിതി രൂപീകരിച്ച്‌  പാലിയത്തച്ചനെകണ്ട്‌ സംസാരിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന്‌ 1947 ഡിസംബർ നാലിന്‌ സ്‌റ്റേറ്റ്‌ കോൺഗ്രസ്‌ നേതൃത്വത്തിന്റെ എതിർപ്പ്‌ അവഗണിച്ച്‌ മാറ്റപ്പാടം മൈതാനത്ത്‌ സി കേശവൻ സമരം ഉദ്‌ഘാടനം ചെയ്‌തു.  പാലിയം സ്വകാര്യ റോഡാണെന്ന്‌ അവകാശപ്പെട്ട്‌ പാലിയത്തച്ചന്മാർ കോടതിയിൽനിന്ന്‌ നിരോധന ഉത്തരവ്‌ വാങ്ങി. അതിന്റെ പേരിൽ പ്രതിഷേധക്കാരെ മർദിച്ചു, അറസ്‌റ്റിലാക്കി. 


അതുകൊണ്ടൊന്നും സമരം ഇല്ലാതായില്ല. രാഷ്ട്രീയ-സാമുദായിക-സാംസ്കാരിക സംഘടനകൾ ചേർന്ന്‌ പാലിയം സമരസമിതി രൂപീകരിച്ച്‌ ശക്തമാക്കി. ആര്യാ പള്ളത്തിന്റെ നേതൃത്വത്തിൽ അന്തർജനങ്ങളും കൊടുങ്ങല്ലൂർ കോവിലകത്തെ ഏതാനും തമ്പുരാക്കളും സമരമുഖത്തെത്തി. തൃപ്പൂണിത്തുറയിൽനിന്ന്‌ കൊച്ചി രാജകുടുംബാംഗങ്ങളായ രവിവർമ തമ്പുരാനും കേരളവർമയും പാലിയത്തേക്ക്‌ മാർച്ച്‌ ചെയ്‌ത്‌ പൊലീസ്‌ മർദനം ഏറ്റുവാങ്ങി.   1948ൽ  കൊച്ചിയിൽ അവർണർക്ക്‌ വഴിനടപ്പവകാശവും ക്ഷേത്രപ്രവേശനവും അനുവദിച്ച്‌ അധികാരികൾക്ക്‌ ഉത്തരവിറക്കേണ്ടിവന്നു.

A book about aftereffects of war

 

പ്രിയപ്പെട്ട മിമ്മീ, 

പൂക്കാനായി മരങ്ങളില്ല, പക്ഷികളില്ല, കാരണം യുദ്ധം അവയെ നശിപ്പിച്ചിരിക്കുന്നു. 'വസന്തകാലമാണെങ്കിലും' പക്ഷികളുടെ കലപില കേൾക്കാനില്ല. പ്രാവുകൾ ഒന്നുപോലും സരയേവോയിലല്ല. കോലാഹലമുണ്ടാക്കുന്ന കുട്ടികളില്ല, കളികളില്ല, കുട്ടികളിൽനിന്നും ബാല്യം എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. ഞാൻ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വർദ്ധിച്ചുവരികയാണ്. എനിക്ക് ധൈര്യം ചോർന്നുപോകുന്നു. എനിക്ക് നിലവിളിക്കണമെന്നു തോന്നുന്നു. മുഷ്ടി ചുരുട്ടി ഇടിക്കാൻ തോന്നുന്നു.

          (സ്ലാറ്റയുടെ ഡയറിക്കുറിപ്പുകള്‍)


ചില വായനകൾ ലഹരിപടർത്താറുണ്ട്. കുളിരണിയിക്കാറുണ്ട്, ചിലപ്പോൾ അറിയാതെ ആഹാ എന്ന് പറഞ്ഞ്പോകാറുമുണ്ട്. എന്നാല്‍ മറ്റു ചിലത് ഒരു ഗദ്ഗദം ബാക്കിയാക്കിക്കൊണ്ട് ബോധപൂര്‍വ്വം മറന്ന് കളയുകയും ചെയ്യും.കാലം കുറെയൊക്കെ ഉണക്കി കളഞ്ഞാലും ചാരം മൂടിയ കനൽ പോലെ ചിലത് ഉള്ളിൽ എരിഞ്ഞു കൊണ്ടേയിരിക്കും.ചില നേരങ്ങളിൽ അതുരുകി ഒലിച്ചങ്ങനെ നമ്മെ ചുട്ടു പൊള്ളിക്കും.അങ്ങനെ വീണ്ടുമെന്നേ ചുട്ടുപൊള്ളിച്ചപ്പോഴാണ് സ്ലാറ്റയുടെ ഡയറി കുറിപ്പുകള്‍ ഒരിക്കല്‍കൂടി വായിക്കാനെടുത്തത്.ഇതിനോട് സാമ്യമുള്ള അനുഭവങ്ങൾ പലതവണ വായിച്ചിട്ടുള്ളതാണെങ്കിലും സ്ലാറ്റയെന്ന പെണ്‍കുട്ടി  ആന്‍ഫ്രാങ്കിനെപ്പോലെ വിടാതെ പിന്തുടരുകയാണ്...


രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിൽ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് ബോസ്നിയന്‍ ആഭ്യന്തര യുദ്ധം.കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍നിന്നും മാറ്റിനിര്‍ത്തുക എന്ന ഉദ്ദേശത്തോടെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറില്‍  ബോസ്നിയ - ഹെര്‍സെഗോവിനയില്‍ സെര്‍ബുകളും ക്രോട്ടുകളും മുസ്ലീങ്ങളും ചേര്‍ന്നുള്ള ഭരണമുന്നണി രൂപീകരിച്ചു, എന്നാല്‍ അധികം താമസിയാതെ തന്നെ ഈ മൂന്ന് കക്ഷികളും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടാവുകയും അതേ തുടര്‍ന്ന് ബോസ്നിയയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ബോസ്നിയന്‍ - സെര്‍ബ് രാജ്യം രൂപീകരിക്കുന്നതിെന്‍റ ഭാഗമായി ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിരണ്ട് മുതല്‍ തൊണ്ണൂറ്റിയാറ് വരെ നീണ്ടുനിന്ന യുദ്ധം മൂലം  തലസ്ഥനമായ സരയേവോ മൂന്നര വർഷം സൈനികമായി ഉപരോധിക്കപ്പെട്ടു. ചുറ്റുമുള്ള ഉയർന്ന സ്ഥലങ്ങളിൽ നിന്നു നഗരത്തിലേക്കു പീരങ്കികളിൽനിന്നും ടാങ്കുകളിൽനിന്നും വെടിയുണ്ടകൾ ചീറിപ്പാഞ്ഞു. അങ്ങനെയും ആയിരക്കണക്കിനാളുകൾ കൊലചെയ്യപ്പെട്ടു.മറ്റ് ഒട്ടേറെ സ്ഥലങ്ങളിലും ചോരപ്പുഴയൊഴുകി. മൊത്തം ഒരു ലക്ഷം പേർ മരിക്കുകയും ഇരുപത്തി രണ്ട് ലക്ഷം പേർ വഴിയാധാരമാവുകയും ചെയ്തു. 


ബോസ്നിയായിലെ യുദ്ധത്തിന്‍റെയും വംശഹത്യയുടെയും ക്രൂരതകള്‍ക്ക് സാക്ഷ്യംവഹിച്ച പതിനൊന്നുകാരിയായ സ്ലാറ്റ ഫിലിപ്പോവിച്ച് യുദ്ധപശ്ചാത്തലത്തിലെഴുതിയ ഡയറിക്കുറിപ്പുകളാണ് പിന്നീട് സരയേവോയിലെ ഒരു കുട്ടിയുടെ ജീവിതം എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്.ആന്‍ ഫ്രാങ്കിനുശേഷം ലോകം വായിച്ച ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍ തന്നെയായിരിക്കും ഇതെന്നതില്‍ സംശയമില്ല.സ്ലാറ്റ അവളുടെ യുദ്ധകാലത്തെ ജീവിതം ഈ പുസ്തകത്തില്‍ വളരെ വേദനയോടെയാണ് വരച്ചുകാട്ടുന്നത്. യുദ്ധത്തിനിടയില്‍ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരനും കൂട്ടുകാരിയും കൊല്ലപ്പെടുന്നു. അവളുടെ അങ്കിളിന്  കാല്‍ നഷ്ടപ്പെടുന്നു. കളിക്കൂട്ടുകാരും അവരുടെ കുടുംബങ്ങളും  പലായനം ചെയ്യുന്നു. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും ഷെല്ലാക്രമങ്ങളില്‍ കൊല്ലപ്പെടുന്നു. പലപ്പോഴും  വേണ്ടപ്പെട്ടവര്‍ വിട്ടുപോയ കാര്യം പോലും വളരെ നാള്‍ കഴിഞ്ഞാവും അറിയുന്നത് തന്നെ.  ദുര്‍ഗന്ധപൂരിതമായ നിലവറയില്‍,വെള്ളവും വെളിച്ചവുമില്ലാതെ അരവയര്‍ പോലും നിറയ്ക്കാനുള്ള ഭക്ഷണമില്ലാതെയുള്ള അവളുടെ ഈ കഥപറച്ചില്‍ വല്ലാതെ നൊമ്പരപ്പെടുത്തും.


ലോകത്തെവിടെയും ഏതു രാജ്യത്തേയും യുദ്ധകാലത്തിലൂടെ കടന്നുപോകുന്ന കുട്ടിയുടെ ബാല്യം നിറമില്ലാത്തതും ക്ലേശകരവുമായിരിക്കുമെന്ന് സ്ലാറ്റ നമ്മെ ഓര്‍മപ്പെടുത്തുന്നു. ഒരു തെറ്റും ചെയ്യാത്ത, യുദ്ധത്തിന്റെ രാഷ്ട്രീയമെന്തെന്നറിയാത്ത കുഞ്ഞുങ്ങള്‍ക്ക് യുദ്ധം നല്‍കുന്നത് വേദന നിറഞ്ഞ ഒരു ബാല്യമാണ്.അവര്‍ അനാഥരാക്കപ്പെടുന്നു അതിന് കാരണം യുദ്ധത്തിൽ മാതാപിതാക്കൾ കൊല്ലപ്പെടുന്നതുകൊണ്ടു മാത്രമല്ല പിന്നെയോ കുടുംബാംഗങ്ങൾ ചിതറിക്കപ്പെടുന്നതുകൊണ്ടുകൂടെയാണ്‌.അതു പോലെ തന്നെ  യുദ്ധത്തിൽ അകപ്പെടുന്ന കുട്ടികൾ മിക്കപ്പോഴും പല മുതിർന്ന ആളുകളും ഭയപ്പെടുന്നവയെക്കാൾ ഏറ്റവും നീചമായ കാര്യങ്ങൾ സഹിക്കേണ്ടിവരുന്നു. ഉദാഹരണത്തിന്‌ സാരെയെവോയി കുട്ടികളെ ഉൾക്കൊള്ളിച്ച്‌ ഒരു സർവേ നടത്തിയപ്പോൾ അവരിൽ ഏതാണ്ട്‌ എല്ലാവരുംതന്നെ ഷെൽവർഷം അനുഭവിച്ചിട്ടുള്ളതായി വെളിപ്പെട്ടു.

ഇവരിൽ പകുതി പേർക്ക്‌ നേരിട്ട്‌ വെടിയേറ്റിരുന്നു, മൂന്നിൽ രണ്ടു ഭാഗം കൊല്ലപ്പെട്ടേക്കാവുന്ന സാഹചര്യങ്ങളിലായിരുന്നു.ആഭ്യന്തര കലഹങ്ങൾ നിത്യസംഭവമായി മാറിക്കഴിഞ്ഞ രാജ്യങ്ങളിലെ നിരവധി കുട്ടികൾ സമാധാനം എന്തെന്ന്‌ ഒരിക്കലും അറിയാതെയാണു വളർന്നുവരുന്നതെന്ന് ഈ പുസ്തകം നമ്മേ ബോധ്യപ്പെടുത്തും.


പുസ്തകം . സ്ലാറ്റയുടെ  ഡയറികുറിപ്പുകള്‍

പ്രസാധനം- സമത ബുക്സ്

വിവര്‍ത്തനം-- Rajan Thuvvara













നന്നായി മണിസാർ !


എന്നും എപ്പോഴും എല്ലാ യുദ്ധങ്ങൾക്ക് എതിരെയും നിൽക്കണം; ആര്-എന്തിന്-എന്തുകൊണ്ട്-എവിടെ എന്നതൊക്കെ അതിനുശേഷം ! 


ആദ്യലോകമഹായുദ്ധം എന്ന സങ്കല്പം മഹാഭാരത കഥക്കാണ് ! പതിനെട്ട് അക്ഷൗണികളുമായി പതിനെട്ട് ദിവസം പൊരിഞ്ഞയുദ്ധം; പുറപ്പെട്ടവരുടെ മടിയും മനസ്സുമാറലും, ഭഗവാൻറെ തന്നെ നുണയും ചതിയും, വളഞ്ഞിട്ടും ഒളിഞ്ഞും ഉറങ്ങുമ്പോളും കൊല്ലാക്കൊല, സ്ത്രീകളെയും കുട്ടികളെയും, ചെറുത്തുനില്കാത്തവരെയും അംഗഭിന്നരെയും, സാധാരണപ്പെട്ടയെല്ലാവരെയും എന്നുവേണ്ട ഗർഭസ്ഥശിശുക്കളെവരെയും അന്നുതൊട്ട് ന്യായത്തിൻറെയും-മതത്തിൻറെയും-കർമ്മത്തിന്റെയും-രാജ്യത്തിനും-രക്ഷക്കും .. എന്നീപലവിധത്തിലുള്ള കാര്യകാരണങ്ങളാൽ കൊന്നുതള്ളിത്തുടങ്ങിയതാണ് ഈ അഹം കാണിക്കൽ.  കൊറോണ വൈറസ് പോലും ലജ്ജിക്കുന്ന വിധം !


യുദ്ധം നല്ലപക്ഷം ജയിച്ചു ! എന്നിട്ട് ആ സത്യവതിയായ മുക്കുവത്തിപെണ്ണിൽ ജനിച്ച മഹാഎഴുത്തുകാരൻ അവസാനിപ്പിച്ചതോ ? ജയ തസ്മാത് പരാജയഃ ജയം തന്നെ പരാജയമാകുന്നു - എന്തൊരു വിരോധാഭാസം.  ജയിച്ചപക്ഷത്തു  ആറുപേർ; തോറ്റപക്ഷത്തു മൂന്നുപേർ - എല്ലാവരും ചത്തതിലൊക്കുമേ ജീവിച്ചിരിപ്പതും എന്നപോലെയും.  


പിന്നീടുള്ള ഒരുയുദ്ധത്തിലും ആരും ജയിച്ചിട്ടില്ല ! എല്ലാവരും തോറ്റു ! എല്ലാവരും നരകിച്ചു ! ആയുധങ്ങൾ ഉണ്ടാക്കിവിറ്റവർ -  ഇടനിലക്കാർ - പട്ടാളമേധാവികൾ - ഉത്തരവിട്ടവർ ..............


പാർത്ഥന്റെ സംശയങ്ങൾ തന്നെ ശരി ! എല്ലാരും പടച്ചോന്റെ സൃഷ്ടികളല്ലേ ? അവരെയൊക്കെ കൊന്നിട്ട് എന്തിനാ രാജ്യവും സ്വത്തും ഭരണവും.  കൊല്ലാത്ത, കൊല്ലിക്കാത്ത ചിന്തകൾ തന്നെ വേണം.

ബിരിയാണിയുടെ വിശദമായ റെസിപ്പി

 [9:11 am, 27/02/2022] +971 55 260 5099: https://www.manoramaonline.com/pachakam/features/2022/02/21/variety-food-experience-mentioned-in-malayalam-literature.html

[9:12 am, 27/02/2022] +971 55 260 5099: മധുരം മലയാളം മിസ്സ്‌ ചെയ്യുന്നവർക്ക്

[9:12 am, 27/02/2022] +971 55 260 5099: ബിരിയാണിയുടെ വിശദമായ റെസിപ്പി കൊടുത്തിട്ടുള്ളത്‌ ഏത്‌ നോവലിൽ ആണെന്ന് അറിയാമൊ




'നിലനില്പീയം' - വി.കെ.എന്‍.


ചുരുക്കത്തിൽ ....


പല്ല് തേച്ച് പ്രാതലിനിരുന്നു. ആവിയില്‍ വിടര്‍ന്ന വെള്ളാമ്പല്‍ ഇഡ്ഡലികള്‍..... രണ്ടിഡ്ഡലി ചട്ട്ണിയില്‍ മുക്കിത്തിന്നു. രണ്ടെണ്ണം പൊടി കൂട്ടിത്തിന്നു. രണ്ടെണ്ണം മുളകരച്ചതു കൂട്ടിത്തിന്നു. രണ്ടെണ്ണം പഞ്ചസാര ചേര്‍ത്തു തിന്നു. രണ്ട് ഗ്ലാസ് കാപ്പി കുടിച്ചു.


ഒരു മണിക്കുള്ള ശാപ്പാടിന് മുമ്പ് രണ്ട് ലാര്‍ജ് വോഡ്ക്ക തക്കാളി ജൂസില്‍ ചേര്‍ത്ത് അകത്താക്കി. പഴയരിച്ചോറ്, വെണ്ടക്കാ സാമ്പാറ്, ഇളവനും പച്ചമുളകും ചേര്‍ത്ത് ഓലന്‍, വഴുതനങ്ങയും ഉള്ളിയും ചേര്‍ന്നുള്ള മെഴുക്കുപുരട്ടി, കടുമാങ്ങ, പപ്പടം, മോര്. ഉണ്ടു; അണ്ടം മുട്ടുന്നതുവരെ ഉണ്ടു.


മൂന്നരയ്ക്ക് ചായ പലഹാരം. അരിയും ഉഴുന്നും മുളകും ഉള്ളിയും ഉപ്പും പരുക്കനായരച്ചു മുരിങ്ങയില ചേര്‍ത്ത് നിര്‍മിച്ച അപ്പമായിരുന്നു. മൂന്നെണ്ണം തിന്നു. തളരുവോളം ചായ കുടിച്ചു.


സായന്തനത്തിന്റെ പുറത്ത് സവാരിക്കിറങ്ങി. ബാറില്‍ കയറി നാലെണ്ണം പൂശി. രണ്ട് നീറ്റായും രണ്ട് ഓണ്‍ ദ റോക്കും. ശേഷം വെളിച്ചെണ്ണയില്‍ തേങ്ങാക്കൊത്തും ചേര്‍ത്ത് വരട്ടിയെടുത്ത മട്ടനും വയറ് നിറയെ പൊറോട്ടകളും.


പത്തു മണിക്ക് ഉറങ്ങാന്‍ കിടന്നു. ജീവിതത്തില്‍ കൃതകൃത്യത അനുഭവപ്പെട്ടു. ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുന്നു. തിന്നേണ്ടതെല്ലാം തിന്നിരിക്കുന്നു. ഇനി മരിക്കാം. ഇതൊരു ചാന്‍സാണ്.


മരിക്കാന്‍ കിടന്നു. യഥാസമയം മരിച്ചു. പുലര്‍ച്ചെ ശവമെടുത്തു.


വീട്ടുകാര്‍ കേള്‍ക്കാത്തത്ര ദൂരത്തായപ്പോള്‍ പയ്യന്‍ ശവമഞ്ചവാഹകരോട് ചോദിച്ചു. അവിടെയും രാവിലെ ഇഡ്ഡലി തന്നെയല്ലേ.





*


സന്തോഷ് ഏച്ചിക്കാനം എഴുതിയ ‘ബിരിയാണി എന്ന കഥ

ഹസൈനാര്‍ പലചരക്ക് കടക്കാരന്‍ രാമചന്ദ്രനോട് പറയുന്നത് ഓര്‍ക്കുക: 'ഇത് ഈടത്തെ ലൊക്കല്‍ ഇച്ചാമ്മാരുടെ മംഗലത്തിന് കിട്ടുന്ന ചല്ല് പുല്ല് ബിരിയാണിയല്ല, ഒന്നാന്തരം ബസ്മതി അരീന്റെ ബിരിയാണിയാ, പഞ്ചാബിന്ന് ഒരു ലോഡ് അങ്ങനെ തന്നെ ഇറക്കി'. 


'ബിരിയാണി' എന്ന കഥയിലെ അന്ത്യത്തില്‍ ഗോപാല്‍ യാദവിന്റെ മകളുടെ പേര് ബസുമതി എന്ന് ആയിത്തീരുന്നതില്‍ ഒരു അനിവാര്യതയുണ്ട്. അവള്‍ പട്ടിണികൊണ്ട് മരിച്ച് പോകുന്നതിലും.


*


വക്കം അബ്ദുര്‍ ഖാദർ  - കോഴിക്കോട്ട് ഇന്നത്തെ വൈ.എം.സി.എ ക്രോസ് റോഡിനടുത്തൊരു ഇരുനില മാളികയുടെ പൊട്ടിപ്പൊളിഞ്ഞ മുറിയില്‍ തന്റെ സായാഹ്ന സഞ്ചാര വേളകളില്‍ ഇസ്സുദ്ദീന്‍ മൗലവിയെ വക്കത്തോടൊപ്പം പരിചയപ്പെട്ട ചില 'നേരമ്പോക്കുകള്‍' എസ്.കെ പൊറ്റക്കാട് ഹൃദ്യമായി വിവരിച്ചിട്ടുണ്ട്. ഇംപീരിയല്‍ ഹോട്ടലിലെ 'കുതിര ബിരിയാണി' അതിലൊരു സുപ്രധാന ഐറ്റമാണ്. പുട്ടും കടലയും മിശ്രിതമാക്കി ചൂടുവെള്ളം മേമ്പൊടിയാക്കി അര അണക്ക് ആറാളുകള്‍ കഴിക്കുമായിരുന്നു. അതിലൊരു ഭാഗം പാഴ്‌സലായി കരുതും. വക്കത്തിന്റെ ഇഷ്ട വിഭവങ്ങളിലൊന്നായിരുന്നു ഇംപീരിയലിലെ പുട്ടും കടലയും.


*


സുബർക്കത്തിന്റെ ശില്പി - ഗ്രന്ഥകർത്താവ് : ഇ ഹരികുമാര്‍ -  മൂലകൃതി : ദൂരെ ഒരു നഗരത്തില്‍

https://ml.sayahna.org/index.php/സുബർക്കത്തിന്റെ_ശില്പി 


*

"അപ്പോൾ നമ്മൾ മരിച്ചതെന്തിന്?" " ആ! ആർക്കറിയാം!"

 🙃

വർഷങ്ങൾക്കുമുമ്പ് ഒ വി വിജയൻ 

"ഇത്തിരി നേരമ്പോക്ക്, ഇത്തിരി ദർശനം" 

എന്ന കാർട്ടൂൺ പരമ്പരയിൽ വരച്ച ഒരു ചിത്രമുണ്ട് - 

::

കാലാതിവർത്തിയായത്. രണ്ട് അസ്ഥികൂടങ്ങൾ തമ്മിൽ‌ മണ്ണിനടിയിൽക്കിടന്ന് സംസാരിക്കുന്നു : 

"നമ്മൾ എന്തു ചെയ്യുകയായിരുന്നു?''

" നമ്മൾ യുദ്ധം ചെയ്യുകയായിരുന്നു."

"എന്തിന്?"

"അറിയില്ല. നമ്മൾ ശത്രു രാജ്യങ്ങളായിരുന്നു"

"എന്നിട്ട്?"

"നമ്മുടെ മരണശേഷം, വെടിനിർത്തൽ, ആലിംഗനം, വിരുന്ന്, ആഘോഷങ്ങൾ.."

"അപ്പോൾ നമ്മൾ മരിച്ചതെന്തിന്?"

" ആ! ആർക്കറിയാം!"








ഇന്ത്യ 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി (National Science Day) ആഘോഷിക്കുകയാണ്. 1928 ഫെബ്രുവരി 28-ന് രാമൻ പ്രഭാവം കണ്ടെത്തിയതിന്റെ ഓർമ്മയ്ക്കായാണ് ആ ദിനം തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ വർഷവും ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയമായി ഓരോ ആശയങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. “സുസ്ഥിര ഭാവിക്കായി ശാസ്ത്ര സാങ്കേതിക രംഗത്ത് സംയോജിത സമീപനം” എന്നതാണ് ഈ വർഷത്തെ പ്രമേയം.


ലോക ബാങ്കിന്റെ കണക്കനുസരിച്ച് 2008 ൽ ഇന്ത്യ ഗവേഷണ രംഗത്ത് ചെലവാക്കിയത് GDP യുടെ 0.859 ശതമാനമായിരുന്നു. അതിനുശേഷം അത് തുടർച്ചയായി കുറഞ്ഞു വരികയാണ്.പിന്നീട് അത് 0.7 ശതമാനത്തിനു മുകളിൽ പോയിട്ടില്ല. !


ഇന്ത്യയിൽ ശാസ്ത്ര സാങ്കേതിക വിദ്യാരംഗത്ത് പ്രവർത്തിക്കുന്ന 38 പരീക്ഷണ കേന്ദ്രങ്ങൾക്ക് നേതൃത്വം നൽകുന്ന കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ടിയൽ റിസെർച്ചിന് ഒരു വർഷം ലഭിക്കുന്നത് ഏകദേശം 1 ബില്യൺ ഡോളറാണ് - എന്നാൽ ഒരു ഉദാഹരണത്തിന് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസംഗ് ഇലക്ടോണിക്സ് ഗവേഷണത്തിന് ഒരു വർഷം ചെലവാക്കിയ തുക 19.5 ബില്യൺ യു.എസ്. ഡോളറിനു തുല്യമായ തുകയാണ്.


മറ്റൊരു ഉദാഹരണം പറഞ്ഞാൽ ഇന്ത്യയിൽ വൈദ്യ ഗവേഷണത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന് ഒരു വർഷം ഏതാണ്ട് 2400 കോടി രൂപയാണ് - സ്വിസ്  ബഹുരാഷ്ട്ര മരുന്നു കമ്പനി നോവാർട്ടിസ് മാത്രം ഗവേഷണത്തിനായി ഒരുവർഷം ചെലവാക്കുന്നത് ഇതിൻറെ 30 ഇരട്ടിയാണ്.


ശാസ്ത്ര രംഗത്തെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയാണ് ശാസ്ത്രാവബോധം. ശാസ്ത്രീയ കൃഷിരീതികൾക്കുമെതിരെ നടക്കുന്ന ക്യാമ്പെയിനുകൾ മുതൽ ഗ‌വേഷണ സ്ഥാപനങ്ങളുടെ തലപ്പത്ത് രാഷ്ട്രീയ അടിസ്ഥാനത്തിൽ നടത്തുന്ന നിയമനങ്ങൾ, അടുത്ത അമ്പത് വര്ഷത്തിനുവേണ്ട പരിപാടികൾ - അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യണം - നാം ആവശ്യപ്പെടണം -  മുന്നോട്ടു തന്നെ പോകണം.

ഐശ്വര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ് പയ്യന്നൂർ പവിത്രം എന്നറിയപ്പെടുന്ന പവിത്രമോതിരം. പരശുരാമൻ ദാനം ചെയ്‌ത ഗ്രാമങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എന്ന് പറയുന്നത്. അവിടത്തെ പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് പവിത്ര മോതിരത്തിന്റെ ഉദ്ഭവം. ഭഗവാന്റെ അനുഗ്രഹത്തോടു മാത്രമേ പവിത്രമോതിരം വിരലിലണിയാവൂ എന്നതാണ് പവിത്രമോതിരത്തിന്റെ പവിത്രത. സുബ്രഹ്മണ്യ സ്വാമിയുടെ മുൻപിൽ പൂജിച്ചതിനു ശേഷം തരുന്ന പവിത്ര മോതിരം വിശ്വാസത്തോടെയും ഭക്തിയോടെയും ധരിക്കുന്നവർക്ക് അഭിവൃദ്ധിയും മനഃശാന്തിയും ഉണ്ടാകുന്നു.

ദർഭപ്പുല്ലു കൊണ്ട് സ്വർണത്തിലോ വെള്ളിയിലോ പണിയുന്നതാണ് പവിത്ര മോതിരം. വലതുകയ്യിലെ മോതിര വിരലിലാണ് പവിത്ര മോതിരം അണിയുന്നത്. സ്ത്രീകൾക്ക് വളയിലും പുരുഷന്മാർക്ക് മോതിരത്തിലുമാണ് സാധാരണയായി പവിത്രക്കെട്ട് ഉണ്ടാക്കുന്നത്. പൂജകൾ,…

ഐശ്വര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ് പയ്യന്നൂർ പവിത്രം എന്നറിയപ്പെടുന്ന പവിത്രമോതിരം. പരശുരാമൻ ദാനം ചെയ്‌ത ഗ്രാമങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എന്ന് പറയുന്നത്. അവിടത്തെ പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് പവിത്ര മോതിരത്തിന്റെ ഉദ്ഭവം. ഭഗവാന്റെ അനുഗ്രഹത്തോടു മാത്രമേ പവിത്രമോതിരം വിരലിലണിയാവൂ എന്നതാണ് പവിത്രമോതിരത്തിന്റെ പവിത്രത. സുബ്രഹ്മണ്യ സ്വാമിയുടെ മുൻപിൽ പൂജിച്ചതിനു ശേഷം തരുന്ന പവിത്ര മോതിരം വിശ്വാസത്തോടെയും ഭക്തിയോടെയും ധരിക്കുന്നവർക്ക് അഭിവൃദ്ധിയും മനഃശാന്തിയും ഉണ്ടാകുന്നു.

ദർഭപ്പുല്ലു കൊണ്ട് സ്വർണത്തിലോ വെള്ളിയിലോ പണിയുന്നതാണ് പവിത്ര മോതിരം. വലതുകയ്യിലെ മോതിര വിരലിലാണ് പവിത്ര മോതിരം അണിയുന്നത്. സ്ത്രീകൾക്ക് വളയിലും പുരുഷന്മാർക്ക് മോതിരത്തിലുമാണ് സാധാരണയായി പവിത്രക്കെട്ട് ഉണ്ടാക്കുന്നത്. പൂജകൾ, ഹോമങ്ങൾ, പിതൃതർപ്പണം എന്നിവ ചെയ്യുമ്പോൾ പവിത്രമോതിരം ധരിച്ചുകൊണ്ടാണെങ്കിൽ സർവപാപങ്ങളും നശിച്ചുപോകും എന്നു പറയുന്നു. ശിവൻ ബ്രഹ്മാവിന്റെ ശിരസ്സ് നുള്ളിയത് മോതിരവിരൽ കൊണ്ടാണ്. ബ്രഹ്മഹത്യാപാപം നശിക്കാനും ഈ മോതിരം കാരണമാകുന്നു.

https://www.manoramaonline.com/astrology/astro-news/2021/03/22/significance-of-payyanur-pavithra-mothiram.html

https://www.manoramaonline.com/videos/news/special-stories/2021/01/06/arimurukku-special.html

https://youtu.be/LWNgi1Mpt3I







പൊതുവെ സവർണ്ണ ഹിന്ദു സമുദായങ്ങളിലും ഈ പവിത്ര പരിപാടിയുണ്ട്.  ശുദ്ധമാകുന്നതിന്റെയും പൂജാദികർമ്മങ്ങളുടെയും ആരംഭഘട്ടത്തിലാണിത്.  സ്വർണമൊന്നുമില്ല, ഇല്ലാത്തതുകൊണ്ട് തന്നെ ! ഒള്ളവർക്കാകാം.


പിരിച്ചെടുത്ത നൂലിനെ മൂന്നായി മടക്കി പവിത്രക്കെട്ടിനാൽ ബന്ധിക്കുന്നു. അപ്പോൾ പൂണൂൽ മൂന്ന് നൂലുകൾ ചേർത്ത് കെട്ടിയതുപോലെകാണപ്പെടുന്നു. നടുക്കുള്ള കെട്ട് പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. മൂന്നായി കാണപ്പെടുന്ന നൂലുകളിൽ ഓരോന്നും ഗായത്രീദേവി (മനസ്സിന്റെ ദേവി), സരസ്വതീദേവി (വാക്കിന്റെ ദേവി) സാവിത്രീദേവി (പ്രവൃത്തികളുടെ ദേവി), എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. ഈ ചടങ്ങിലെ മന്ത്രോച്ചാരണം ഇതാണ്:-


ഓം

യജ്ഞോപവീതം പരമം പവിത്രം

പ്രജാപതേര്യൽ സഹജം പുരസ്താൽ

ആയുഷ്യമഗ്ര്യം പ്രതിമുഞ്ചശുഭ്രം

യജ്ഞോപവീതം ബലമസ്തു തേജഃ


പൂജാവിധികളിൽ ഏർപെടുന്നതിനുമുമ്പ് ഇങ്ങനെ:-


ആചമനം

പവിത്രം ധരിക്കുക 

രണ്ടു കട്ട ദര്‍ഭ പുല്ല്‌ കാലിനടിയില്‍ ഇടുക 

"ശുക്നമാംബരധരം വിഷ്ണും ശശിവര്‍ണംചതുര്‍ഭുജം ..എന്ന ശ്ലോകത്തോടെ ആരംഭിക്കുക"

പൂജാദികർമ്മങ്ങൾ കഴിയുമ്പോൾ പവിത്രം അഴിച്ചുകളഞ്ഞശേഷം ആചമനം കഴിച്ച് അവസാനിപ്പിക്കുക.


ഈ പറയുന്ന പവിത്രം ഒരുതരം പുല്ലുകൊണ്ടാണ്; ഉണങ്ങിയതോ പച്ചയോ ആകാം.  വിനോദിന്റെ കുറിപ്പിലെ ചിത്രത്തിലുള്ളപോലെ എട്ടെന്നെഴുതിയെ പോലെയിരിക്കും.  കേരളത്തിൽ പൊതുവെ പൂജാരികൾ ഇതണിഞ്ഞാണ് വിധികൾചെയ്യുക.  പവിത്രം അണിഞ്ഞിരിക്കുന്ന സമയം ശുദ്ധമായിരിക്കണം; മനസ്സും ശരീരവും; തെറ്റിയാൽ പുനരാരംഭിക്കണം.  ഈ കൂട്ടത്തിലെ ചിലരെങ്കിലും ശ്രാദ്ധ-അടിയന്തര സമയങ്ങളിൽ ഇങ്ങനെയണിഞ്ഞട്ടുണ്ടാവാം.   


ശബ്ദതാരാവലിയിൽ 


പവിത്രം - കുശ, ദർഭ / വിവരണം: ശുദ്ധിയെ ചെയ്യുന്നതെന്നർത്ഥം 

വെള്ളം, അർഘ്യപാത്രം, ചെമ്പു്, പൂണുനൂൽ, ശുദ്ധിയുള്ളതു്

നെയ്യ്, തൈരു്, തേൻ, എള്ളു്, പുത്തിലഞ്ഞി, ചാണകം

അസ്ത്രം, മഴ


എന്നൊക്കെയർത്ഥം.  ഇതൊക്കെത്തന്നെയാണെല്ലോ പൂജാദികർമ്മങ്ങളിൽ വരുന്നതും.


പ്രതീഷിന് എല്ലാശംസകളും, വിനോദിന് നന്ദിയും.


എന്നാലിനി പവിത്രമണിഞ്ഞോളൂ, മലയാളം ശുദ്ധിയാക്കിക്കോളൂ, തുടങ്ങുക തന്നെ....


ഓം 


എല്ലാം മംഗളകരമായി വരട്ടെ !

🙏🏿



കവിയായും കവിതയായും അംഗീകരിക്കപ്പെടാത്ത ഒരുപാട് കവികളും കവിതകളുമുണ്ട്

 

നമസ്കാരം 


ഇന്ന് കേരളത്തിലെ കവികളെകുറിച്ചോ കവിതകളെകുറിച്ചോ  എഴുതണം എന്നാണ് പ്രതീഷ് ആവശ്യപ്പെട്ടത്.  രണ്ടും ഒരുതരത്തിൽ നോക്കിയാൽ ഒന്നുതന്നെയാണ് എന്നുതോന്നും.  വൈകിയതിന് ക്ഷമ, യാത്രയിലാണ്.


എന്നാൽ കവിയായും കവിതയായും അംഗീകരിക്കപ്പെടാത്ത ഒരുപാട് കവികളും കവിതകളുമുണ്ട്.


ശ്രീനാരായണ ഗുരുവിനെ ഒരു കവിയായിട്ട് ആരും കരുതുന്നെതേയില്ല.


ആദി ശങ്കരാചാര്യരേയും അങ്ങനെ തന്നെ.


നമ്മുടെ വയലാർ പാട്ടെഴുത്തുക്കാരനല്ലേ ?


എന്തെ ഇങ്ങനെ ?  അവരാരും കവിതെഴുതിയിട്ടില്ലേ ? ഉണ്ടല്ലോ, ഇഷ്ടംപോലെയും ആവശ്യംപോലെയും; എന്നിട്ടും ?


മേന്മയൊരുപാട് ഉയർന്നാൽ ഇങ്ങനെയൊരു കുഴപ്പമുണ്ട്; എന്തിലാണോ മിടുക്ക് - ആ മിടുക്ക് അതിനെ അതല്ലാതാക്കും.  കവിതയുടെ മേന്മ മനുജർ അത്രമേൽ സ്വായത്തമാക്കുകയും അവയെ ഭക്തിയുടെയും ദൈവത്തിന്റെതന്നെയും, അവരവരുടെ പ്രാർത്ഥനാഗീതങ്ങൾ ആക്കിമാറ്റി.


എഴുത്തിലുമുണ്ട് ഈകുഴപ്പം കാണാം; വീ കെ എൻ നോവലിസ്റ്റോ കഥാകാരനോ എന്നതിലുപരി സാമൂഹ്യവിമർശകൻ എന്നാണ് വിവക്ഷ.


എന്നാലും മലയാളത്തിലെ ആദ്യകാല കവികളെ മറക്കരുത്; അവരുടെ കവിതകളെയും.


കണ്ണശ്ശന്മാര്‍

നിരണം കവികള്‍ എന്നറിയപ്പെടുന്ന മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര്‍ എന്നീ കവികളെ ചേര്‍ത്തു വ്യവഹരിക്കപ്പെടുന്ന പദം. പത്തനംതിട്ട ജില്ലയിലെ തിരുവല്ലാത്താലൂക്കില്‍ നിരണം എന്ന ദേശത്ത് - എഴുത്തച്ഛനു മുമ്പ് ഈ കവികള്‍ക്കു വളരെ ഉന്നതമായ സ്ഥാനമാണു കേരളത്തിലുണ്ടായിരുന്നത്. കാവ്യ രചനയില്‍ എഴുത്തച്ഛന്‍ കണ്ണശ്ശന്മാരെ ഉപജീവിച്ചിട്ടുണ്ട്.


എഴുത്തച്ഛന്‍, തുഞ്ചത്തു രാമാനുജന്‍

മലയാളത്തിലെ ആചാര്യസ്ഥാനീയനായ ഭക്തകവിയാണ് എഴുത്തച്ഛന്‍. ആധുനിക മലയാളഭാഷയുടെ പിതാവ് എന്ന നിലയിലും എഴുത്തച്ഛനെ ആദരിക്കുന്നു. മലയാളത്തിലെ പ്രാചീന കവിത്രയത്തില്‍ ഇദ്ദേഹത്തെ സാഹിത്യ ചരിത്രകാരന്മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കിളിപ്പാട്ടു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും കേരളത്തിലെ ഭക്തി പ്രസ്ഥാനത്തിന്റെ  മുഖ്യപ്രയോക്താക്കളില്‍ ഒരാള്‍ എന്ന നിലയിലും


ചെറുശ്ശേരി

മലയാള കവി. കൃഷ്ണഗാഥയുടെ കര്‍ത്താവ് . 15-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കോലത്തുനാട് ഉദയവര്‍മ രാജാവിന്റെ സദസ്യനായിക്കഴിഞ്ഞിരുന്ന ചെറുശ്ശേരിയുടെ യഥാര്‍ഥനാമമെന്തെന്നോ എത്രകാലം ജീവിച്ചിരുന്നെന്നോ വ്യക്തമല്ല.


പിന്നെ പൂന്താനമായി, കുഞ്ചനായി, രാമപുരത്ത് വാര്യർ ....ഉള്ളൂർ .....വള്ളത്തോൾ ...അങ്ങനെയങ്ങനെ ഇന്ന് വളർന്ന് പന്തലിച് പൂമാനംചൊരിഞ്ഞു, പൂമണംപൊഴിഞ്ഞു നിൽക്കുന്ന മഹാവൃക്ഷമായി ഉല്ലസിക്കുന്നു.



എം.ടി. എഴുതുന്നത് കഥയോ കവിതയോ ? അയ്യപ്പൻറെ, അല്ലെങ്കിൽ കടമ്മനിട്ടയുടെ എഴുത്ത് കവിതയോ ചെറുകഥയോ ?


എന്തെങ്കിലുമാവട്ടെ ...ഇന്നുനമുക്ക് ഈകൂട്ടത്തിൽ ചിലകവിതാശകലങ്ങളും ആലാപനങ്ങളുംകൊണ്ട് നിറക്കാം.  ലളിതമായി, സുഭഗയായി, നിളപോൽ ഒഴുകാം.



"ചൂടാതെ പോയ് നീ, നിനക്കായി ഞാൻ

ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ

കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ

പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ

ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ

ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ"


എന്നുമെന്നെന്നും ഓർത്തു വയ്ക്കാൻ ഒരുപിടി പ്രണയകവിതകൾ കുറിച്ചിട്ട കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. ക്ഷോഭം തുളുമ്പിയ ചങ്കിന്റെ നെരിപ്പോടുകൾ പുകയുമ്പോൾ അത്തരത്തിൽ ആഴത്തിൽ കവിതകൾ കുറിക്കാതിരിക്കാൻ ആരെക്കൊണ്ട് കഴിയും? 



പ്രഭാവർമ എഴുതിയാലോ ?


ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ

ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല 

എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ

ചെമ്പനീര്‍ പൂക്കുന്നതായ്‌ നിനക്കായ്‌..

സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌

പറയൂ നീ പറയൂ 

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ

ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല




വരൂ ....മനസ്സിലെ ആ ഓർമ്മ പൂക്കൂട ഇവിടെചൊരിയൂ 


ഇവിടം പൂങ്കാവനമാക്കൂ

എന്ത് കൊണ്ട് സംസ്‌കൃതത്തിൽ പിടിക്കുന്നു

 വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ എന്ന ചെല്ല് ആണ് എനിക്ക് ഓർമ വരുന്നത് പദ പരിചയത്തിന്റെ കാര്യത്തിൽ... എന്നാലും പ്രദീഷിന്റെ പ്രോത്സാഹനത്തിൽ ഒരു കയ്യ് നോക്കാം എന്ന് തന്നെ....

ചില മലയാള വാക്കുകൾക്ക് പകരം നമ്മൾ സംസ്‌കൃതം ഉപയോഗിക്കുന്നു എന്ന് ഒരു ആക്ഷേപം ഉണ്ട്...ഒരു പക്ഷെ, ആ വാക്കുകളുടെ മലയാള വാക്ക് കാണുമ്പോൾ മനസിലാവും എന്ത് കൊണ്ട് സംസ്‌കൃതത്തിൽ പിടിക്കുന്നു ന്ന ... ഉദാ:


KSRTC ബസ്സിൽ അന്ധൻ പകരം കുരുടൻ എന്ന് എഴുതിയാൽ അത് ഒരു ആക്ഷേപം ആകില്ലേ?

എന്റെ അമ്മയെ മാതാവിന് പകരം തള്ള എന്ന് സംബോധന ചെയ്‌താൽ ചെവിയിൽ നിന്ന് എപ്പോ പോന്ന ഈച്ച പറക്കും എന്ന് ചോദിച്ചാൽ മതി!

ചരമ അറിയിപ്പിനു പകരം ചാവ് അറിയിപ്പ് എന്ന് കാർഡ് അടിച്ചാൽ നാട്ടുകാർ പറയും, പോകാൻ കാത്ത നിൽക്കുകയാരുന്നു ല്ലേ...


നിങ്ങൾക്കും ഇങ്ങനെ എന്തൊങ്കിലും ഉണ്ടേൽ ....ദ്ധ.. ഇവിടെ താഴെ ചേർക്കുകാ....





ശരിയാണ്, പെറ്റതള്ളയെ പുറത്താക്കുന്ന ഈ തലമുറയ്ക്ക് ! നമ്പർ  വണ്ണിന് പോണ് എന്നുപറയുന്നത് സംസ്കൃതം; പക്ഷേ പെടുക്കാൻ പോണ് എന്നുപറഞ്ഞാൽ ? സുസു എന്നായാൽ കൂടുതൽ കേമം ? എന്ത് പറഞ്ഞാലും പോണത് മൂത്രം തന്നെ.  കുഴപ്പം വാക്കിനല്ല, നാം തലത്തിരിഞ്ഞതാണ്.



കടമ്മനിട്ട രാമകൃഷ്ണൻ ശാന്ത

 


ശാന്തേ, കൂളികഴിഞ്ഞീറന്‍ പകര്‍ന്നു 

വാര്‍കൂന്തല്‍ കോതിവകഞ്ഞു പുറകോട്ടു വാരിയിട്ടാ-- 

വളക്കയ്യുകള്‍ മെല്ലെയിളക്കി, 

ഉദാസീനഭാവത്തിലാക്കണ്ണിണയെഴുതി- 

യിളകൂമാച്ചില്ലികള്‍ വീണ്ടും കറുപ്പിച്ച്‌ 

നെറ്റിയിലഞ്ജനം ചാര്‍ത്തി 

വിടരൂന്ന പൂഞ്ചിരീനാളം കൊളുത്തി 

വരികകെന്നരികത്തിരുന്ന്‌ 

സന്ധ്യാലക്ഷ്മീകീര്‍ത്തനംപോലെ ലളിതസുഭഗമായി

എന്തെങ്കിലും നല്ലനാലഞ്ച് വാക്കുൾ ഓതിനിറയുക  ...


ഒരു ചെറിയ പഠന കുറിപ്പ് വീഡിയോ ആയി ഇവിടെ കേൾക്കാം 

https://youtu.be/k5PQH6ZqUXM


ആലാപനം ഇവിടെയും https://youtu.be/Dc8R64gI7wQ

"അവനവനാത്മ സുഖത്തിനായ് ആചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം"

Abdu Salam Tm: എല്ലാവർക്കും നമസ്കാരം,

മധുരം മലയാളത്തിൽ ഇന്ന് എന്റെ ഊഴമാണ്. എന്റെ ജീവിതത്തിൽ എന്നെ സ്വാധീനിച്ചത് സ്വാമി ശ്രീനാരയണഗുരു പറഞ്ഞ ഒരു വാക്യമാണ് 

"അവനവനാത്മ സുഖത്തിനായ് ആചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം" 

ഇതുപോലെ നിങ്ങളുടെ ജീവിതത്തെ സ്വാധീനിച്ച വാക്യങ്ങളൊ അനുഭവങ്ങളോ ഉണ്ടെങ്കിൽ എഴുതുക

[10:16 am, 11/03/2022] Prateesh Maya Tm: വാദിക്കുന്നത് വാദത്തിനു വേണ്ടിയാവരുത്. സംശയനിവൃത്തിക്കും , തത്ത്വപ്രകാശത്തിനും വേണ്ടിയാവണം, അദേഹത്തിൻ്റെ തന്നെ വേറെ ഒരു വാചകം 🙏



ഇനിയും വാക്യങ്ങൾ എന്തിനാ ?

ഇതിൽ എല്ലാമുണ്ട്; എല്ലാവർക്കുമുണ്ട്; എപ്പോഴുമുണ്ടായാൽ നന്ന് !

എല്ലാ നീതിസാരങ്ങളുടെയും, മതങ്ങളുടെയും, പ്രത്യശാസ്ത്രത്തിന്റെയും സത്തയാണ് ഈ വാക്യം, ഈ പൊരുള്, ഈ ബോധ്യം !

🙏🏿

മലയാളം കമ്പ്യൂട്ടിങ്

 ഇന്നത്തെ പണി പ്രതീഷ് ഏല്പിച്ചു.  



മലയാളം കമ്പ്യൂട്ടിങ്


1990ൽ ആണ് ഇംഗ്ലീഷ് മാത്രം പോരാ മറ്റുഭാഷകളിലും കമ്പ്യൂട്ടിങ് വേണം എന്നചർച്ച വലിയതോതിൽ ആരംഭിച്ചത്.  ഏറെക്കുറെ 7000 ഭാഷകളാണ് ലോകത്തുള്ളത്, അതിൽ 900 ഭാഷകൾക്ക് സ്വന്തമായ ലിപികളും.  ഇന്ത്യയിലെ ലിപിയുള്ള ഭാഷകൾ ഏറെയുണ്ട് താനും. 


മലയാള ഭാഷക്ക് അതിന്റെതായ പ്രത്യകഥകളുണ്ട്; മറ്റു ഭാഷകൾ പോലെത്തന്നെ.  unicode, ascii, html, xml, pdf, ocr എന്നീ വിവിധ കമ്പ്യൂട്ടിങ് രീതികളെല്ലാം ഇന്ന് ലോകഭാഷകൾ കൈകാര്യം ചെയ്യാൻ തയ്യാറാണ്.  മറ്റൊരു തരത്തില്പറഞ്ഞാൽ വിവിധഭാഷകൾ കമ്പ്യൂട്ടിങ് എന്നവിപ്ലവത്തിനെ ഏറെ സഹായിച്ചു.


എങ്ങനെ മലയാളം ഫോണിലും കംപ്യൂട്ടറിലും എഴുതാം ?  പ്രിൻറ്റ് ചെയ്ത മലയാളം രേഖകൾ എങ്ങനെ ലിപിയാക്കി മാറ്റി, എഡിറ്റ് ചെയ്യാം ? ഇതൊക്കെയാണ് ഉപയോഗ-സൗഹൃദ പരിപാടികൾ:-


ഫോണിൽ g-board app ഉപയോഗിച്ചാൽ ഒരുമാതിരി എല്ലാഭാഷകളും ഫോണിൽ എഴുതി / വരച്ച് അയക്കാം.  അല്ലെങ്കിൽ keyboard ഉപയോഗിച്ചു എഴുതാം - കൂടാതെ വിരലുകൾകൊണ്ട് എഴുതാം.  https://play.google.com/store/apps/details?id=com.google.android.inputmethod.latin&hl=en&gl=US ഇത് ആൻഡ്രോയിഡ് ഫോണുകളിൽ കൃത്യമായി പ്രവർത്തിക്കും.  ഐഫോണിൽ അത്രപോരാ എന്നാണ് കേട്ടുകേൾവി.


മലയാളം മറ്റൊരു ഭാഷയിലേക്കോ അല്ലെങ്കിൽ മറിച്ചോ പരിഭാഷ ചെയ്യണമെങ്കിലോ ? google-translate app ഉപയോഗിക്കാം.  ഈ ആപ്പിന് മറ്റൊരു ഉപയോഗംകൂടിയുണ്ട് ! ഇമേജ് ഫയലുകളിൽ നിന്ന് ബാക്കിയായി ലിപികൾ ocr വഴി എഡിറ്റ് ചെയ്യാവുന്ന രേഖ ലഭിക്കും.  പുസ്തകങ്ങളുടെ / താളുകളുടെ ചിത്രമെടുത്താൽ ഈ ആപ് വഴി editable ഫയൽ കിട്ടും.  പരിഭാഷ തികച്ചും മനുഷ്യ-സമൂഹ-ഭാഷാ കേന്ദ്രികൃതമാണ് എന്ന് മറക്കരുത്; ആയതിനാൽ ശ്രദ്ധിച്ചു വേണം ഇത്തരം പരിഭാഷകൾ ചെയ്യാൻ !


ഓൺലൈനിൽ https://ocr.smc.org.in/ എന്ന സൈറ്റ് വളരെ ഉപയോഗപ്രദമാണ് - ഏത് ചിത്രവും, അല്ലെങ്കിൽ ഫൈലും ocr ചെയ്തു തരും.  മലയാളം മാത്രം.  ഒന്നും എവിടയും download ചെയ്യേണ്ട.  


സംസാരം മലയാളത്തിൽ എഴുതണമോ? - അതിനും g-board ആപ്പോ അല്ലെങ്കിൽ translate.google ആപ്പോ ഉപയോഗിക്കാം.  എഴുത്ത് സംസാരമാക്കണോ ? അതിനും ഇവയെ ഉപയോഗിക്കാം.


മലയാളം ഇത്തരത്തിലൊക്കെ കമ്പ്യൂട്ടിങിന്  ഉപയോഗിക്കാനുള്ള സൂത്രപ്പണികൾ നിങ്ങൾക്കും അറിയാമല്ലോ ? ദയവായി ഇവിടെ പങ്കുവെയ്ക്കൂ എല്ലാവർക്കും ഉപയോഗമാകട്ടെ.  കമ്പ്യൂട്ടിങ് ലോകത്തും മലയാളവും [ഇതര ഭാഷകളും] നിറഞ്ഞുണ്ടാവണം, ഇല്ലെങ്കിൽ അറ്റുപോകും.

പി ജെ ആന്റണി: ആജന്മ നിഷേധിയായ അഭിനയ പ്രതിഭ


പൊരുത്തപ്പെടലിന്റെ ഭാഷ വശമില്ലാതിരുന്ന നിഷേധിയായ കലാകാരന്‍ ; ആ വിയോഗത്തിന് മാര്‍ച്ച് 14ന് 43 വര്‍ഷം തികയുന്നു. അനുവാചകരിൽ എന്നും ധീരമായ ഓർമ്മപ്പെടുത്തൽ; വിട്ടുവീഴ്ചയില്ലാത്ത തന്റെ കലയെ സമൂഹമാറ്റത്തിനുവേണ്ടി പ്രതിഫലിപ്പിച്ച പിജെ എന്ന പ്രതിഭാശാലിയുടെ സൃഷ്ടികള്‍ക്ക് ഇന്നും പ്രസക്തിയേറെ...

ബൈജു ചന്ദ്രന്‍ എഴുതുന്നു

ഇൻക്വിലാബിന്റെ മകൻ

തടിച്ച പുരികങ്ങളുടെ താഴെ തീ പാറുന്ന ചെമ്പൻ കണ്ണുകൾ. അന്തരീക്ഷത്തിലേക്ക് അത്യാവേശത്തോടെ ആഞ്ഞു വീശുന്ന ചുരുട്ടിയ മുഷ്ടി.പാർട്ടിപ്രകടനങ്ങളുടെയും സമരവേദികളുടെയും മുൻ നിരയിൽ നിന്നുകൊണ്ട് ആ ചെറുപ്പക്കാരൻ മുദ്രാവാക്യം മുഴക്കുന്നതുപോലെ അലറിപ്പാടി.

'കാട്ടാളന്മാർ നാടു ഭരിച്ചീ
നാട്ടിൽ തീമഴ പെയ്യുമ്പോൾ
പട്ടാളത്തെ പുല്ലായ്‌ കരുതിയ
മട്ടാഞ്ചേരി മറക്കാമോ?'

വീർപ്പടക്കിക്കൊണ്ട് പാട്ടുകേട്ടു നിൽക്കുന്ന ജനക്കൂട്ടം, പാട്ടു തീരുമ്പോൾ ദിഗന്തങ്ങൾ പൊട്ടുമാറ് ഉച്ചത്തിൽ വിളിക്കും.

'ഇൻക്വിലാബ് സിന്ദാബാദ്!'
'കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്!'

അത് 'ഇൻക്വിലാബിന്റെ മക്കൾ' എഴുതിയ പി ജെ ആന്റണിയായിരുന്നു. മലയാളസിനിമയ്ക്ക് ആദ്യമായി ഭരത് അവാർഡ് നേടിക്കൊടുത്ത മഹാനടൻ.....മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കുന്ന പച്ചമനുഷ്യര്‍ നടുനായകത്വം വഹിച്ചിരുന്ന ഒരു കാലം,ഒരിക്കൽ മലയാള സിനിമയ്ക്കുണ്ടായിരുന്നു. ധീരോദാത്തരും അതിപ്രതാപവാന്മാരുമായ നായകന്മാരുടെ മേല്‍ക്കോയ്മയെയും താരപരിവേഷത്തെയും നിസാരമായി മറികടന്നുകൊണ്ട്,അന്നാ സാധാരണ മനുഷ്യര്‍ അരങ്ങുപിടിച്ചടക്കി. അന്നാളുകളിലെ നായകന്മാരാകട്ടെ, തങ്ങളുടെ താരത്തിളക്കത്തിന് മങ്ങലേല്‍ക്കുന്നുണ്ടോ എന്ന ആശങ്കയോ ഭയമോ ലവലേശമില്ലാതെ,വെറും അകമ്പടിക്കാരുടെ വേഷം കെട്ടാന്‍ പൂര്‍ണ്ണമനസ്സോടെ  സന്നദ്ധരാകുകയും ചെയ്തു. അങ്ങനെയാണ് മലയാള സിനിമയ്ക്ക് നായകന്മാരായി ഒരു കുഞ്ഞേനാച്ചനേയും ഒരു ഡീസന്റ് ശങ്കരപ്പിള്ളയേയും ഒരു വെളിച്ചപ്പാടിനേയും ലഭിച്ചത്.

പി ജെ ആന്റണി

പി ജെ ആന്റണി

സത്യനും പ്രേംനസീറും മധുവും നിറഞ്ഞുനിന്നിരുന്ന ആ നാളുകളിൽ ആ താരനായകന്മാരല്ല, നേരത്തെ പറഞ്ഞ കഥാപാത്രങ്ങളെ അനശ്വരരാക്കിയ കൊട്ടാരക്കരയും, തിക്കുറിശ്ശിയും പി.ജെ. ആന്റണിയുമാണ് മികച്ച അഭിനേതാവിന്റെ പട്ടം നേടിയത് എന്നോർമ്മിക്കാം.

അരങ്ങത്തും അഭ്രപാളികളിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച മഹാരഥന്മാര്‍ വളരെക്കുറച്ചുപേര്‍ മാത്രം. എന്നാൽ  മലയാള സിനിമയുടെ പഴയകാല നടന്മാര്‍ ഏതാണ്ടെല്ലാവരും തന്നെ സ്റ്റേജിലും പയറ്റിതെളിഞ്ഞവരായിരുന്നു. അഭ്രലോകത്തിന്റെ മായാപ്രപഞ്ചത്തില്‍  നിന്ന് അവരാരും  പിന്നീടൊരിക്കലും അരങ്ങത്തേക്ക് മടങ്ങിപ്പോകാന്‍ തയ്യാറായില്ല എന്നത് ചരിത്രത്തിലെ കൗതുകക്കാഴ്ച. പക്ഷെ അക്കൂട്ടത്തിൽ  ഒരാള്‍....ഒരാൾ മാത്രം അന്ത്യശ്വാസം വരെ നാടകം ഉപേക്ഷിച്ചുപോകാൻ ഒരുക്കമായിരുന്നില്ല. നാടകത്തെ സ്വന്തം ജീവിതത്തെക്കാള്‍ പ്രണയിച്ച,ജീവശ്വാസമായി കരുതിയ പി.ജെ. ആന്റണി ആയിരുന്നു അത്. പനക്കൂട്ടത്തില്‍  ജോസഫ് ആന്റണി എന്ന  പി.ജെ. ആന്റണി അതിന് വെറുമൊരു സിനിമാതാരം മാത്രമായിരുന്നില്ലല്ലോ. നൂറ്റിപ്പതിനഞ്ചോളം നാടകങ്ങള്‍, രണ്ടു നോവലുകള്‍, ഏഴു ചെറുകഥാ സമാഹാരങ്ങള്‍, കവിതാഗാന സമാഹാരങ്ങള്‍ എന്നിവയെഴുതിയ സാഹിത്യകാരൻ,  പ്രേക്ഷകരെ ആവേശം കൊള്ളിച്ച നാടകങ്ങളുടെ സംവിധായകൻ,പല സിനിമകളുടെയും രചനയും ഒരു ചിത്രത്തിന്റെ സംവിധാനവും നിര്‍വ്വഹിച്ച ചലച്ചിത്രകാരന്‍.... അങ്ങനെ വിശാലവും വൈവിധ്യമാര്‍ന്നതുമായ ഒരു കര്‍മ്മമണ്ഡലത്തിലാണ് അവസാനശ്വാസം വരേയ്ക്കും ഒരിക്കലും വിട്ടുവീഴ്ച കാണിക്കാതെ ആന്റണി പ്രവര്‍ത്തിച്ചുപോന്നിരുന്നത്

പി.ജെ. ആന്റണി (കടപ്പാട് .keralaculture.org )

പി.ജെ. ആന്റണി (കടപ്പാട് .keralaculture.org )

സാഹസം നിറഞ്ഞ ജീവിതം

കലാജീവിതത്തിലേതിനേക്കാള്‍ ഒരുപാട് സാഹസികനായിരുന്നു വ്യക്തിജീവിതത്തിൽ ആന്റണി.  നാവികസേനയിൽ ചേർന്ന് രണ്ടാം ലോകമഹായുദ്ധത്തില്‍  വീറോടെ പോരാടിയതും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കലാശക്കോട്ടയായി പരിണമിച്ച നാവികകലാപത്തിന്റെ മുന്‍നിരപ്പോരാളിയായതും അധികമാരും അറിയാതെപോയ ചരിത്രം. യുദ്ധവും സമരവും തടങ്കല്‍ ജീവിതവും കഴിഞ്ഞ് പട്ടാളത്തില്‍ നിന്ന് പിരിച്ചുവിടപ്പെട്ടപ്പോള്‍   തിരിച്ചെത്തിയ ആന്റണിയെ വീട്ടുകാരും നാട്ടുകാരും എതിരേറ്റത് ജോലി കളഞ്ഞുകുളിച്ച മുടിയനായ പുത്രനായാണ്. പിന്നീട് വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ നാടകക്കാരനായി മാറിയപ്പോള്‍ ഈ മേല്‍വിലാസം അരക്കിട്ടുറപ്പിക്കുകയായിരുന്നു.

ആലുവായിലെ സംസ്‌കൃതസ്‌ക്കൂളില്‍  പഠിക്കുമ്പോള്‍ അവിടുത്തെ ലത്തീന്‍ കത്തോലിക്കാ പള്ളിയിലെ 'അള്‍ത്താര ബാലന്‍' ആയിരുന്ന ആന്റണി,പിന്നീട് പള്ളിയേയും പട്ടക്കാരനേയും കടന്നാക്രമിക്കുന്ന നാടകക്കാരനായി. കമ്മ്യൂണിസം പ്രചരിപ്പിക്കാന്‍ നാടകങ്ങളെഴുതി സംവിധാനം ചെയ്ത് നാടുമുഴുവന്‍ കളിച്ചുനടന്നു.നാടകത്തിൽ ഒരുമിച്ചഭിനയിച്ച നായികയോടിഷ്ടം തോന്നിയപ്പോള്‍,കൂട്ടുകാരോടൊപ്പം ചെന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി മിന്നുകെട്ടി. മദ്യത്തിന്റെ മുമ്പില്‍  മുട്ടുകുത്തിയപ്പോള്‍ പോലും മതത്തിനോടും പ്രത്യയശാസ്ത്രങ്ങളോടും താരസമ്പ്രദായത്തോടും സകല മാമൂലുകളോടും എന്നുവേണ്ട വ്യവസ്ഥാപിതമായ എന്തിനോടും കലഹിച്ചുകൊണ്ടുതന്നെ നിലകൊണ്ടു.

'കർത്താവേ,എന്തർത്തം!'

കേരളത്തെ ചുവപ്പണിയിച്ച 1950കളില്‍  തോപ്പില്‍ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യ്ക്കും ചെറുകാടിന്റെ 'നമ്മളൊന്നി'നും ഒപ്പം പി.ജെ. ആന്റണിയുടെ 'ഇങ്ക്വിലാബിന്റെ മക്കളും' കൂടി ചേര്‍ന്നാണ്,കേരളത്തിൽ കമ്മ്യൂണിസത്തിന്റെ വരവിന് വഴിയൊരുക്കിയത്. കാമ്പിശ്ശേരി കരുണാകരന്‍ അനശ്വരനാക്കിയ 'കമ്മ്യൂണിസ്റ്റാക്കി'യിലെ പരമുപിള്ളയ്ക്ക്, ആന്റണി വളരെ വ്യത്യസ്തമായ ഒരു ഭാഷ്യം ചമച്ചു. കാമ്പിശ്ശേരിയും ഒ.മാധവനും അരങ്ങത്തും പിൽക്കാലത്ത് സത്യന്‍ അഭ്രപാളിയിലും ഭാവപ്പൊലിമ പകര്‍ന്ന പരമുപിള്ളയില്‍ നിന്നെല്ലാം പാടേ വേറിട്ടുനിന്ന ഒരു പാത്രസൃഷ്ടിയായിരുന്നു അത്.

'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി'യോടൊപ്പം  ആന്റണിയുടെ 'ഇങ്ക്വിലാബിന്റെ മക്കളും' വിലക്കുകള്‍ക്കും നിരോധനത്തിനും വിധേയമായി.നാടകത്തിലെ ''(കമ്മ്യുണിസ്റ്റ്) വിരുദ്ധ മുന്നണി അറബിക്കടലില്‍! കര്‍ത്താവേ എന്തര്‍ത്തം!'' എന്ന 'കരിങ്കാലി മത്തായിയുടെ' ആശ്ചര്യപ്രകടനം, അന്ന് നാടേറ്റെടുത്ത മുദ്രാവാക്യമായി മാറി.

ആ അരുണ നാടകകാലം

ആന്റണിയും അഡ്വ. ജെ.സി. പാത്താടാനും എൻ ഗോവിന്ദൻ കുട്ടിയും ശങ്കരാടിയുമെല്ലാം ചേർന്ന് അൻപതുകളുടെ തുടക്കത്തിൽ കൊച്ചിയിൽ തുടക്കമിട്ട പ്രതിഭാ ആര്‍ട്സ് ക്ലബ്ബും പിന്നീട്  അവിടെനിന്നു വഴിപിരിഞ്ഞു കൊണ്ട്  ആന്റണിയും പാത്താടനും ചേർന്നാരംഭിച്ച  പ്രതിഭാ തീയേറ്റേഴ്സും (പിന്നീടത് പി.ജെ. തീയേറ്റേഴ്‌സായി) എരൂര്‍ വാസുദേവിന്റെ  കെ.പി.ടി.എ(കേരളാ പ്രോഗ്രസ്സീവ് തീയേട്രിക്കൽ ആർട്ട്സ്)യും അവതരിപ്പിച്ച ആന്റണിയുടെ നാടകങ്ങള്‍ തിളയ്ക്കുന്ന

കെ പി ടി എ യുടെ 'ജീവിതം അവസാനിക്കുന്നില്ല' എന്ന  നാടകത്തിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും. എരൂർ വാസുദേവ്, എൻ ഗോവിന്ദൻ കുട്ടി, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, ബിയാട്രീസ് തുടങ്ങിയവരെ കാണാം

കെ പി ടി എ യുടെ 'ജീവിതം അവസാനിക്കുന്നില്ല' എന്ന നാടകത്തിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും. എരൂർ വാസുദേവ്, എൻ ഗോവിന്ദൻ കുട്ടി, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, ബിയാട്രീസ് തുടങ്ങിയവരെ കാണാം

സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ മൂര്‍ച്ചയുള്ള രംഗാവിഷ്‌ക്കാരങ്ങളായിരുന്നു. 'ഉഴവുചാല്‍', 'മുന്തിരിച്ചാറില്‍ കുറേ കണ്ണുനീര്‍', 'കടലിരമ്പുന്നു','ദൈവവും മനുഷ്യനും', 'റൗഡി', 'നീലക്കടല്‍', കോട്ടയം ചെല്ലപ്പന്റെ ജ്യോതി തീയേറ്റേഴ്‌സിന് വേണ്ടി എഴുതിയ 'പൊതുശത്രുക്കള്‍'..... അങ്ങനെ എത്രയെത്ര നാടകങ്ങളാണ് അൻപതുകളുടെ അരങ്ങിനെ ധന്യമാക്കിയത്!

അതിനൊക്കെ വളരെമുമ്പുതന്നെ 'തെറ്റിദ്ധാരണ' എന്ന ആദ്യ നാടകത്തിന്റെ അവതരണത്തിലൂടെ, സ്റ്റേജിന്റെ ഒത്തനടുവില്‍ സ്ഥാനം ഉറപ്പിച്ചിരുന്ന ഹാര്‍മ്മോണിസ്റ്റിനെ അണിയറയിലേക്ക് നാടുകടത്തിക്കൊണ്ട് ആന്റണി അരങ്ങ് അഴിച്ചുപണിതിരുന്നു. എഡ്ഡി മാസ്റ്റര്‍, മേരി എഡ്ഡി, ടി.എസ്. മുത്തയ്യ, പ്രേംജി, എം.എസ് നമ്പൂതിരി പരിയാനം പറ്റ, എന്‍. ഗോവിന്ദന്‍ കുട്ടി, ശങ്കരാടി, പോഞ്ഞിക്കര ഗംഗാധരന്‍,വര്‍ഗീസ് തിട്ടേല്‍, കാലയ്ക്കല്‍ കുമാരന്‍, മുകുന്ദൻ മേനോൻ,ആര്‍ട്ടിസ്റ്റ് ദാമു,ഷാഡോ ഗോപിനാഥ്, പി.കെ. ശിവദാസ്, സുരേന്ദ്രന്‍, എ.ജി. മാത്യു, ഖാന്‍, പി.കെ. മേദിനി, ബിയാട്രീസ്, വി.ടി. സുശീല, ഗായത്രി, ചേര്‍ത്തല ശ്രീമതി, കല്യാണിക്കുട്ടിയമ്മ തുടങ്ങിയ മദ്ധ്യകേരളത്തിലെ നാടക പ്രവര്‍ത്തകരുടെ  യുവത്വം തുളുമ്പുന്ന സംഘമാണ് ആ അരുണനാടകകാലത്ത് ആന്റണിയ്ക്ക് കൂട്ടായി അരങ്ങു കൊഴുപ്പിച്ചത്.

പി ജെ ആന്റണിയും കോട്ടയം ചെല്ലപ്പനും. ആന്റണിയുടെ പൊതുശത്രുക്കൾ എന്ന നാടകം അവതരിപ്പിച്ചത്ചെല്ലപ്പൻ നടത്തിയ ജ്യോതി തീയേറ്റേഴ്‌സ് ആയിരുന്നു

പി ജെ ആന്റണിയും കോട്ടയം ചെല്ലപ്പനും. ആന്റണിയുടെ പൊതുശത്രുക്കൾ എന്ന നാടകം അവതരിപ്പിച്ചത്ചെല്ലപ്പൻ നടത്തിയ ജ്യോതി തീയേറ്റേഴ്‌സ് ആയിരുന്നു


'കൊട്ടും വാദ്യവും കേള്‍ക്കണ് ദൂരെ
തെക്കേ കുന്നിന്റെ പോറകേന്ന്
തെക്കുതെക്കൊരു നാട്ടീന്ന് നിന്നെ
കെട്ടാനാള് വരണൊണ്ട്'


കാല്‍പ്പനികലാവണ്യവും നാടന്‍ തനിമയും തുടിച്ചുനില്‍ക്കുന്ന, ആന്റണിയുടെ ഈരടികള്‍, കെപിഎസിയുടെ നാടകഗാനങ്ങളോടൊപ്പം അന്ന് നാടാകെ പാടിനടന്നു.

'മട്ടാഞ്ചേരി മറക്കാമോ?'

1952 സെപ്റ്റംബർ 15 ന്  മട്ടാഞ്ചേരിയിലെ മൂന്ന് തൊഴിലാളികൾ പോലീസ് വെടിവെയ്പിൽ  രക്തസാക്ഷികളായി. ഒരു പടപ്പാട്ടിന്റെ രൂപത്തിലാണ് ആന്റണിയുടെ ഹൃദയക്ഷോഭം പുറത്തുവന്നത്.

ഇടിവണ്ടികളും,കൊലയാളികളും,
വെടിയുണ്ടകളും വന്നപ്പോൾ,
വെടിയുണ്ടകളെ പുല്ലായ്ക്കരുതും
ചുരുൾ മുഷ്ടികളങ്ങുയരുകയായ്‌'

 മട്ടാഞ്ചേരി രക്തസാക്ഷിയായ ഓടത്തെ ആന്റണിയെ നായകനാക്കി ആന്റണി എഴുതിയ 'പാർട്ടി കാർഡ്'('കടലിരമ്പുന്നു' എന്നും ഈ നാടകത്തിന് പേരുണ്ട്) 1956 ൽ,കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരുകൊച്ചി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആലുവാ മണപ്പുറത്ത് അവതരിപ്പിച്ചു. കെ പി എ സി,പ്രതിഭാ ആർട്ട്സ് ക്ലബ്ബ്,കേരളാ തീയേറ്റേഴ്‌സ്, കെ പി ടി എ,കേരള കലാവേദി എന്നീ പുരോഗമന നാടക സമിതികളിൽ നിന്നുള്ള പ്രശസ്ത അഭിനേതാക്കൾ ഒരുമിച്ച്‌ അരങ്ങത്ത് പ്രത്യക്ഷപ്പെട്ട അപൂർവസന്ദർഭമായിരുന്നു ആ നാടകാവതരണം.

ഒറ്റരാത്രികൊണ്ട് ഒരു നാടകം

ഇ.എം.എസ്

ഇ.എം.എസ്

സി.ജെ. തോമസിന്റെ  'വിഷവൃക്ഷ'വും ഗീഥ അവതരിപ്പിച്ച 'ഏപ്രില്‍ അഞ്ചു'മെല്ലാമായി വിമോചന സമരക്കാര്‍ അരങ്ങുതകര്‍ക്കുന്ന കാലത്ത് ഒരു ദിവസം മുഖ്യമന്ത്രി . ആന്റണിയെ വിളിച്ചുവരുത്തി എതിര്‍പ്രചാരണത്തിനായി ഒരു നാടകമെഴുതാനാവശ്യപ്പെട്ടു.

എറണാകുളം ഗസ്റ്റ്ഹൗസിലെ രണ്ടുമുറികളിലായി നോട്ടുബുക്കുമായി ഇരുന്ന രണ്ടു സഹായികള്‍ക്ക് ഓരോ രംഗം വീതം പറഞ്ഞുകൊടുത്ത് എഴുതിച്ച ആ നാടകം നേരംവെളുത്തപ്പോള്‍ പൂര്‍ത്തിയായി. 'വിമോചനം'.കമ്മ്യൂണിസ്റ്റ് മന്ത്രിസഭ യ്ക്ക് വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ആന്റണിയുടെ പി ജെ തീയേറ്റേഴ്‌സ് നാടൊട്ടുക്ക് കളിച്ച നാടകങ്ങളിലൂടെ  വിമോചന സമരക്കാരെ കടന്നാക്രമിച്ചു.'കോൺഗ്രസ് രസായനം','ഇതു പൊളിറ്റിക്സ്','ഞങ്ങളുടെ ഭരണം വരേണമേ',തലയോടും ചെരിപ്പും'..... സമരത്തിന്റെ ആണിക്കല്ലായിരുന്ന കത്തോലിക്കാസഭയോടുള്ള ആന്റണിയുടെ പ്രതിഷേധം നാടകമെഴുത്തിൽ മാത്രമായൊതുങ്ങി നിന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശീർവാദത്തോടെ,പുരോഗമന ചിന്താഗതിക്കാരുടെ കത്തോലിക്കാ ലീഗ് രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയത് ആന്റണിയാണ്.അതുമാത്രമല്ല,അന്ന് തെമ്മാടിക്കുഴിയിൽ അടക്കാൻ വിധിക്കപ്പെട്ട അൽമായക്കാരുടെ ശവഘോഷയാത്രയുടെ മുന്നിൽ  നടന്നതും സഭാവസ്ത്രം ധരിച്ച പി ജെ ആന്റണിയായിരുന്നു.

അരങ്ങിൽ നിന്ന് അഭ്രലോകത്തേക്ക്

തകഴിയുടെ വിഖ്യാതമായ രണ്ടിടങ്ങഴി 1958ല്‍ മെരിലാന്റ് സുബ്രഹ്‌മണ്യം ചലച്ചിത്രമാക്കാന്‍ തീരുമാനിച്ചപ്പോള്‍,കോരന്റെ വേഷമഭിനയിക്കാൻ നീലാ പ്രൊഡക്ഷൻസിന്റെ സ്ഥിരം നായകനായ നസീറിനെ വേണ്ടെന്നു വെച്ച് പകരം കണ്ടെത്തിയത്, അന്ന് നാടകവേദിയിൽ തിളങ്ങിനിൽക്കുന്ന പി.ജെ.ആന്റണിയെ ആയിരുന്നു. സിനിമയിൽ ചാത്തനായി വേഷമിടുന്ന മുത്തയ്യയാണ് പഴയ ആത്മസുഹൃത്തിന്റെ പേര് സുബ്രഹ്മണ്യത്തിനോട് ശുപാർശ ചെയ്തത്.മിസ് കുമാരിയുടെ ചക്കി എന്ന പുലയക്കിടാത്തിയോടൊത്ത് ''തുമ്പപ്പൂ പെയ്യ്ണ പൂനിലാവേ''എന്ന പ്രണയഗാനമാലപിക്കുന്ന പൗരുഷത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ആ നായകന്‍ പ്രേക്ഷകരിലും നിരൂപകരിലും ഒരുപോലെ പ്രതീക്ഷകളുണര്‍ത്തിയിരുന്നു.

രണ്ടിടങ്ങഴി യിൽ പി ജെ ആന്റണി

രണ്ടിടങ്ങഴി യിൽ പി ജെ ആന്റണി

പക്ഷെ സിനിമയുടെ വഴക്കങ്ങൾ പലതും തനിക്ക് വഴങ്ങില്ലെന്നു കണ്ട് അരങ്ങത്തേക്ക് തന്നെ മടങ്ങിപ്പോയ ആന്റണി പിന്നീട് 1961 ൽ തോപ്പില്‍ ഭാസിയുടെ 'മുടിയനായ പുത്രന്‍'  ചന്ദ്രതാര ചലച്ചിത്രമാക്കിയപ്പോള്‍ സംവിധായകന്‍ രാമു കാര്യാട്ടിന്റെ ക്ഷണം സ്വീകരിച്ചാണ് വീണ്ടുമെത്തുന്നത്. സത്യന്റെ രാജന്‍ എന്ന തെമ്മാടിയായ നായകകഥാപാത്രത്തിന്റെ ഉറ്റ ചങ്ങാതിയും ഉറച്ച തൊഴിലാളിപ്രവര്‍ത്തകനുമായ വാസുവായി ആന്റണി വേഷമിട്ടപ്പോള്‍ രണ്ടു മഹാപ്രതിഭകളുടെ ആദ്യത്തെ ഒത്തുചേരലായി മാറി അത്.

തുടര്‍ന്ന് 'കാല്‍പാടുകള്‍', 'അമ്മയെക്കാണാന്‍', 'നിണമണിഞ്ഞ കാല്‍പാടുകള്‍'തുടങ്ങിയ ചിത്രങ്ങളില്‍  ശ്രദ്ധേയമായ ചില വേഷങ്ങള്‍. തന്നെക്കാള്‍ പന്ത്രണ്ടുവയസ്സിന് മൂപ്പുള്ള സത്യന്റെ പിതാവായ കറിയാച്ചന്‍ എന്ന വയോവൃദ്ധന്റെ വേഷത്തില്‍  'ആദ്യകിരണങ്ങളി'ല്‍ (1964) ആന്റണി എത്തിയപ്പോള്‍ വീണ്ടുമൊരു മത്സരാഭിനയത്തിന് കളമൊരുങ്ങി. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ 'തച്ചോളി ഒതേനനി'ല്‍, ഒതേനനും കതിരൂര്‍ ഗുരുക്കളും തമ്മിലുള്ള പൊയ്ത്ത് ആ രണ്ടു വലിയ നടന്മാരുടെ നടനവൈഭവത്തിന്റെ ഏറ്റുമുട്ടല്‍  കൂടിയായി.

പ്രേതകഥയിലെ പേടിപ്പിക്കുന്ന വില്ലൻ

എന്നാല്‍ പി.ജെ. ആന്റണി എന്ന നടന് പ്രേക്ഷകമനസ്സുകളില്‍  സ്ഥിരമായ ഒരിടം നേടിക്കൊടുത്ത പെര്‍ഫോര്‍മന്‍സ് ഉണ്ടാകുന്നത് തൊട്ടടുത്ത വര്‍ഷമാണ്. ബഷീറിന്റെ ഭാര്‍ഗ്ഗവിക്കുട്ടിയെയും സാഹിത്യകാരനെയും ശശികുമാര്‍ എന്ന കാമുകനെയും പോലെ തന്നെ ചിരസ്മരണീയനായിത്തീര്‍ന്ന എം.എന്‍. എന്ന വില്ലനെക്കുറിച്ച് പ്രശസ്ത നിരൂപകന്‍ സിനിക് മാതൃഭൂമിയിലിങ്ങനെ യെഴുതി.

'ആ പൂച്ചക്കണ്ണും കൊമ്പന്‍മീശയും അസുന്ദരമായ മുഖവും സ്വാര്‍ത്ഥിയായ ആ കൊലപാതകിയുടെ രൂപം ഗര്‍ഹണിയമാക്കാന്‍ ധാരാളം പോരും.'
ആന്റണിയുടെ പരുക്കൻശബ്ദവും ജ്വലിക്കുന്ന കണ്ണുകളും വില്ലനിസത്തിന് പുതിയൊരു മാനം നല്‍കി.

'ഭാര്‍ഗ്ഗവീനിലയ'ത്തിന്റെ ക്ലൈമാക്‌സിലുള്ള കിണറ്റിന്‍കരയിൽ നടക്കുന്ന ആ ജീവന്മരണ പ്പോരാട്ടത്തിനിടയിൽ മനസ്സിനെയും ശരീരത്തെയും കഥാപാത്രം ആവേശിച്ച ഒരു നിമിഷത്തില്‍, അവിടെക്കിടന്ന  വലിയ കല്ലില്‍ ആന്റണിയുടെ നട്ടെല്ല് ചെന്നിടിച്ചു. അഭിനയം അക്രമാസക്തമായ ആ നിമിഷം ആന്റണിക്ക് സമ്മാനിച്ചത്, ആജീവനാന്തം കൂടെക്കൊണ്ടു നടക്കാനായി, അതിതീവ്രമായ  നടുവേദനയായിരുന്നു.

എം ടിയുടെ പ്രിയപ്പെട്ട നടൻ

പങ്കജ് മല്ലിക്കിന്റെ പ്രസിദ്ധമായ 'ഗുസര്‍ഗയാ വോ സമാനാ കൈസാ കൈസാ', ഒരു സുഹൃദ്‌സംഗമത്തിനിടയില്‍  സ്വയംമറന്നു പാടുന്ന പഴയ നാടകനടനെ ആദ്യമായി കണ്ട നിമിഷം എം.ടി.വാസുദേവന്‍ നായര്‍ ഓര്‍മ്മിക്കുന്നുണ്ട്. അന്ന് പാലക്കാട്  വിക്‌ടോറിയ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന എം.ടിയെ ജ്യേഷ്ഠനാണ് നാടകം കളിക്കാന്‍ തിരുനാവായായിലെത്തിയ സുഹൃത്ത് പി.ജെ. ആന്റണിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.

'പിന്നീട് ആന്റണിയുമായി അടുത്തിടപഴകുന്നത് 'മുറപ്പെണ്ണി'ന്റെ സമയത്താണ്. ആന്റണി മദ്രാസിലേയ്ക്ക് താമസം മാറ്റിയിരുന്നു. സിനിമയില്‍ പേരുള്ള നടനായി മാറിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ പലപ്പോഴും കണ്ടു. പക്ഷേ തനിച്ചാവുമ്പോള്‍ സിനിമയിലെ അസംതൃപ്തികള്‍ ആന്റണി പ്രകടിപ്പിക്കുമായിരുന്നു. അജ്ഞത ആന്റണി പൊറുക്കുമായിരുന്നു. അജ്ഞത അഹങ്കാരമാക്കി മാറ്റിയവരുമായി ചലച്ചിത്രലോകത്തില്‍ ഇടപെടേണ്ടിവന്നപ്പോഴൊക്കെയാണ് ആന്റണി ക്ഷോഭിച്ചിരുന്നത്.' എം ടി നിരീക്ഷിക്കുന്നു.

'മുറപ്പെണ്ണി'ലെ വലിയമ്മാവന്‍, 'ഇരുട്ടിന്റെ ആത്മാവി'ലെ ഗോപാലന്‍ നായര്‍, 'നഗരമേ നന്ദി'യിലെ അച്ചുമ്മാവന്‍, 'അസുരവിത്തി'ലെ കുഞ്ഞരയ്ക്കാര്‍.... ആന്റണിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളായി മാറിയ കഥാപാത്രങ്ങള്‍ എം.ടി.യുടെ തൂലികയിലൂടെ അഭ്രപാളികളിലേക്ക് ഓരോരുത്തരായി വാര്‍ന്നുവീണു. ആന്റണിയിലെ നിഷേധിയ്ക്കും പ്രതിഷേധിയ്ക്കും പൊരുത്തപ്പെടാന്‍ പറ്റുന്ന കഥാപാത്രങ്ങളായിരുന്നു അവയില്‍ പലതും.

നായകൻ ആന്റണി,നസീർ ഉപനായകൻ

പി ജെ ആന്റണിയുടെ സിനിമാജീവിതത്തിലെ മറ്റൊരു പ്രധാന അധ്യായം കുറിക്കുന്നത് 1965 ലാണ്.

പി ജെ ആന്റണി

പി ജെ ആന്റണി

പി.എന്‍.മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത 'റോസി'എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത് ആന്റണിയായിരുന്നു. ഒരു വിദേശചിത്രത്തിന്റെ കഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, മണിസ്വാമി നിര്‍മ്മിച്ച ആ ചിത്രത്തിലെ നായകകഥാപാത്രമായ  തോമയായി വേഷമിട്ടതും ആന്റണി തന്നെയാണ്. ഉപനായകനായി ഒപ്പമഭിനയിച്ചത് അന്ന് മലയാളസിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ പ്രേംനസീറും. അറിയാതെ ചെയ്തുപോയ ഒരു കൊലപാതകക്കുറ്റത്തിന്റെ പേരില്‍,വിടാതെ പിറകെ കൂടിയ പോലീസിന്റെ  പിടിയില്‍ നിന്ന്, എങ്ങനെയെങ്കിലും രക്ഷപെട്ട് സമാധാനജീവിതം നയിക്കാൻ വെമ്പുന്ന തോമായുടെയും പ്രിയതമ റോസി(കവിയൂർ പൊന്നമ്മ)യുടെയും ശോകരസം കവിയുന്ന കഥയാണ് റോസി പറഞ്ഞത്.

അന്നത്തെ സാമ്പ്രദായിക കഥപറച്ചിൽ രീതിയിൽ നിന്ന് അല്പം വേറിട്ടു നിന്ന 'റോസി'യിൽ  'പ്രധാന കഥാപാത്രങ്ങള്‍ പലരും പലപ്പോഴും സന്ദര്‍ഭത്തിന്റെ ഗുരുലഘുത്വത്തിനനുസരിച്ചുള്ള വാക്കുകള്‍ തന്നെയാണ് സംസാരിച്ചു കാണുന്നത്' എന്ന് സംഭാഷണ രചയിതാവായ ആന്റണിയെ ചിത്രം നിരൂപണം ചെയ്ത സിനിക് അഭിനന്ദിക്കുന്നുണ്ട്. പരുക്കൻ പുറംതോടിനുള്ളിൽ മൃദുലഹൃദയമുള്ള നായകനായി വന്ന ആന്റണിയുടെ അഭിനയവും പ്രശംസ നേടി. എന്നാല്‍ സ്റ്റേജിന്റെ സ്വാധീനത്തിൽ നിന്ന്  പൂര്‍ണ്ണമായി വിട്ടുമാറാന്‍ ആന്റണിക്ക് അത്ര എളുപ്പം കഴിഞ്ഞിരുന്നില്ല എന്ന കാര്യം സത്യമായിരുന്നു.

നന്മയും ഹൃദയശുദ്ധിയുമുള്ള പരുക്കൻ മനുഷ്യർ

1961 മുതല്‍ ചലച്ചിത്രാഭിനയത്തിനായി മദ്രാസില്‍  സ്ഥിരതാമസമാക്കിയ ആന്റണി അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍  അന്‍പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു.നോട്ടത്തിലും ഭാവത്തിലുമൊക്കെ അങ്ങേയറ്റം പരുക്കനാണെന്ന് തോന്നിക്കുമ്പോഴും, ഹൃദയത്തിൽ വിശുദ്ധിയും കാരുണ്യവും നന്മയും കാത്തുസൂക്ഷിക്കുന്ന നാടൻ കാരണവരെ അവതരിപ്പിക്കാൻ ആന്റണിയെ കവിഞ്ഞാരുമുണ്ടായിരുന്നില്ല  .

 പി ജെ ആന്റണി

പി ജെ ആന്റണി

അഭിനയിക്കുന്നതിന് പുറമെ ചില ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിക്കുന്നതും ആ കാലത്താണ്. പക്ഷെ അപ്പോഴേയ്ക്കും മദ്യം ആന്റണിയ്ക്ക് പ്രചോദനം പകരുന്ന പ്രധാന ലഹരിയായി മാറിക്കഴിഞ്ഞിരുന്നു.അതുകൊണ്ടു കൂടിയാകാം മദ്യത്തിനടിമയായി തീർന്ന ചില കഥാപാത്രങ്ങളെ ആന്റണി അഭ്രപാളിയിൽ അതിഗംഭീരമാക്കിയത്.

മികച്ച സംവിധായകനുള്ള ആദ്യത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിന്‍സെന്റിന് നേടിക്കൊടുത്ത 'നദി' (1970)യുടെ കഥയെഴുതിയ ആന്റണി അതിലൊരു നിർണ്ണായകവേഷത്തിൽ അഭിനയിക്കുകയും ചെയ്തു.ആലുവാപ്പുഴയില്‍  കുളിച്ചുതാമസിക്കാനെത്തിയ രണ്ടു കുടുംബങ്ങളുടെ ഇടയിലെ വൈരത്തിന്റെയും വൈരാഗ്യത്തിന്റെയും കഥ പറയുന്ന ചിത്രത്തിലെ, മദ്യം തലച്ചോറിനെ ബാധിച്ച ലാസര്‍ പ്രേക്ഷകരിലുണര്‍ത്തിയത് ഭീതിയും വെറുപ്പുമായിരുന്നു. 'ദു:ഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു സ്വര്‍ഗ്ഗത്തില്‍ ഞാനൊരു മുറിയെടുത്തു'എന്നു പാടി സ്വന്തം ദു:ഖങ്ങളെ മദ്യത്തില്‍  മുക്കിക്കൊല്ലുന്ന 'അമ്പലപ്രാവി'ലെ മേനോൻ, 'പ്രിയമുള്ള സോഫിയ'യിലെ വല്യപ്പന്‍, 'ധര്‍മ്മയുദ്ധ'ത്തിലെ കുടിലനായ ശങ്കുമ്മാവന്‍  ആന്റണിയുടെ അവിസ്മരണീയരായ മദ്യപാനികള്‍ ഇനിയുമുണ്ട്.

അമരനായ 'വെളിച്ചപ്പാട്'

ചലച്ചിത്രലോകത്തുനിന്ന് ഏതാണ്ട് പൂര്‍ണ്ണമായി വിട്ടുനിന്നുകൊണ്ട് നാടകരംഗത്തു വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയപ്പോഴാണ് വിധിയുടെ ഒരു നിയോഗം പോലെ എം.ടിയുടെ ഒരു കത്ത് ആന്റണിയെ തേടിയെത്തുന്നത്. 'നിര്‍മ്മാല്യ'ത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിക്കാന്‍ എം.ടി. കണ്ടുവെച്ചത് മറ്റൊരു പ്രതിഭാധനനായ ശങ്കരാടിയെയായിരുന്നു. എന്നാല്‍ തന്റെ രൂപം അതിനു പറ്റിയതല്ലെന്നു പറഞ്ഞ്  ഒഴിഞ്ഞ ശങ്കരാടിയാണ് ആന്റണിയുടെ പേര് നിര്‍ദ്ദേശിച്ചത്. എം.ടിയുടെ ആവശ്യപ്രകാരം മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കിയ ആന്റണി 'നിര്‍മ്മാല്യ'ത്തിന്റെ ഷൂട്ടിംഗ് ക്യാമ്പിലെ ഏറ്റവും അച്ചടക്കമുള്ള അംഗമായി മാറി, മറ്റ് നടീനടന്മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
'അഭിനയം ഒരു പെരുമാറ്റരീതിയാക്കലാണെന്ന പുതിയ (behaving) സിദ്ധാന്തത്തോട് ആന്റണിയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. കനം കുറഞ്ഞ 'ഡ്യൂപ്പ്' ചിലമ്പിടാന്‍ കൂടി ആന്റണിയുടെ മനസ്സ് സമ്മതിക്കില്ല. കാല് പൊട്ടിയാലും വേണ്ടില്ല, കനമുള്ള യഥാര്‍ത്ഥ ചിലമ്പുകള്‍ തന്നെ വേണം.'എം.ടി. ആ ദിവസങ്ങള്‍ ഓര്‍ക്കുന്നു.

പി ജെ ആന്റണി നിർമാല്യം സിനിമയിൽ

പി ജെ ആന്റണി നിർമാല്യം സിനിമയിൽ

ഉത്സവം കൊടിയേറുന്ന സന്ധ്യാനേരത്ത് കടക്കാരന്‍ മാപ്പിളയ്ക്ക് ശരീരം വില്‍ക്കുന്ന സ്വന്തം ഭാര്യയോട് 'എന്റെ നാലു മക്കളെപ്പെറ്റ നീയോ നാരായണീ' എന്ന് നെഞ്ചുപൊട്ടിച്ചോദിക്കുന്ന, അവസാനത്തെ വെളിച്ചപ്പെടലിനായി അമ്പലത്തിലേയ്ക്ക് പോകുന്നപോക്കിൽ നാട്ടുകാരുടെ കുശലാന്വേഷണങ്ങൾക്കുള്ള മറുപടിയെന്നോണം, ചുണ്ടുകോട്ടി ചിരിപോലെയൊന്ന് വരുത്താൻ ബദ്ധപ്പെടുന്ന, ഒടുവില്‍ നെഞ്ചകത്തിലെ ചോര മുഴുവൻ കവിൾക്കുടന്നയിലേയ്ക്കൂറിയെടുത്ത് ദേവീപ്രതിഷ്ഠയുടെ മുഖത്തേയ്ക്ക് ആത്മനിന്ദയോടെ നീട്ടിത്തുപ്പുന്ന, വെളിച്ചപ്പാട് പി.ജെ. ആന്റണിയിലൂടെ അമരത്വം നേടുകയായിരുന്നു.

ഭരത് അവാര്‍ഡും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുമടക്കമുള്ള പുരസ്‌കാരങ്ങളും നാടകവേദിയിലെ തിരക്കുകളുമൊന്നും ആന്റണിയിലെ നിതാന്ത 'റെബൽ' ആയ കലാകാരനെ തൃപ്തിപ്പെടുത്തിയില്ല. ഭാര്യയും രണ്ടു കുട്ടികളുമടങ്ങിയ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് അറുതിയുമുണ്ടായില്ല. 'പെരിയാര്‍' എന്ന ഒരേയൊരു സംവിധാനസംരംഭം  പരാജയവുമായി.തിലകൻ എന്ന വലിയ നടനെയും എം കെ അർജ്ജുനൻ സംഗീതം പകർന്ന് യേശുദാസ് പാടിയ ആന്റണി തന്നെ രചിച്ച 'മനോഹരീ,മനോഹരീ,മറഞ്ഞു നിൽക്കുവതെന്തേ' എന്ന മനോഹര ഗാനത്തെയും മാത്രമാണ് ആ ചിത്രം നമുക്ക് വേണ്ടി ബാക്കിവെച്ചുപോയത്.

ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകൾ

അടിയന്തിരാവസ്ഥയും രാജന്‍ സംഭവവും ആന്റണിയിലെ പഴയ വിപ്ലവകാരിയെ ഒരുപാട് അസ്വസ്ഥനാക്കുകയും ക്ഷോഭിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് 'കാളരാത്രി' എന്ന നാടകം പിറക്കുന്നത്. ഈച്ചരവാര്യരും കരുണാകരനും ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ അരങ്ങത്തെത്തി. ആന്റണിയും തിലകനും എന്‍.എസ്. ഇട്ടനുമെല്ലാം അഭിനയിച്ച നാടകത്തിന്റെ അവതരണം പല സ്ഥലങ്ങളിലും രാഷ്ട്രീയ എതിരാളികള്‍ തടസ്സപ്പെടുത്താനെത്തി. പിജെ തീയേറ്റേഴ്സ് അവതരിപ്പിച്ച 'അമ്മ' ചങ്ങനാശ്ശേരി ഗീഥാ ആര്‍ട്ട്സ് ക്ലബ്ബിന് വേണ്ടി ഒരു കത്തോലിക്കാ പുരോഹിതനെ കേന്ദ്ര കഥാപാത്രമാക്കി എഴുതിയ 'രശ്മി' എന്ന നാടകങ്ങള്‍ അവതരിപ്പിക്കുമ്പോഴും കുൽസിത താത്പര്യക്കാരുടെ പക്ഷത്തുനിന്ന് ഭീഷണിയും വിലക്കും തടസ്സങ്ങളും ഉയര്‍ന്നിരുന്നു.

ജ്യോതി തീയേറ്റേഴ്‌സിന്റെ ഉണ്ണിയാർച്ചയിൽ അരിങ്ങോടരും (കോട്ടയം ചെല്ലപ്പൻ) മച്ചുനിയൻ ചന്തുവും (പി ജെ ആന്റണി)

ജ്യോതി തീയേറ്റേഴ്‌സിന്റെ ഉണ്ണിയാർച്ചയിൽ അരിങ്ങോടരും (കോട്ടയം ചെല്ലപ്പൻ) മച്ചുനിയൻ ചന്തുവും (പി ജെ ആന്റണി)

    നിശിതമായ സാമൂഹ്യ വിമര്‍ശനത്തിന്റെയും മര്‍മ്മഭേദിയായ ആക്ഷേപഹാസ്യ ത്തിന്റെയും തീഷ്ണമായ അരങ്ങനുഭവങ്ങളായിരുന്നു 'സോഷ്യലിസം', 'ചക്രായുധം', 'പ്രളയം', തുടങ്ങിയ നാടകങ്ങള്‍.
1965 ൽ യുദ്ധഫണ്ടിനു വേണ്ടി മലയാള സിനിമയിലെ സകല താരങ്ങളും ചേർന്ന് അരങ്ങത്ത് അവതരിപ്പിച്ച 'കുറ്റവും ശിക്ഷയും',1963 ൽ മലയാള സിനിമയുടെ രജതജൂബിലി യാഘോഷങ്ങളുടെ ഭാഗമായി പ്രധാനതാരങ്ങൾ അവതരിപ്പിച്ച 'കല്യാണച്ചിട്ടി'യും പി ജെ ആന്റണിയെന്ന നാടകകൃത്തിന്റെ മർമ്മഭേദിയായ നർമ്മ ഭാവനയുടെ ഒന്നാന്തരം ദൃഷ്ടാന്തങ്ങളായിരുന്നു.ഏറ്റവും ഒടുവിലെഴുതിയ, സത്യാന്വേഷിയായ 'സോക്രട്ടീസി'ന്റെ ജീവിതകഥയായിരുന്നു,അരങ്ങത്തെ  ആന്റണിയുടെ മാസ്റ്റര്‍പീസ്. ആരുടെയും മുന്നില്‍ മുട്ടുമടക്കാത്ത സോക്രട്ടീസ് എന്ന മഹാഗുരുവിൽ ആന്റണിയുടെ ആത്മാംശം മുഴുവനും നിറഞ്ഞുനിന്നു.

അസംതൃപ്തമായ അവസാന നാളുകൾ

ഭരത് അവാര്‍ഡ് നേടിയ ശേഷം ആന്റണി ചെയ്ത ശ്രദ്ധേയമായ വേഷം കെ.പി. കുമാരന്റെ 'അതിഥി' (1975) യിലെ കരുണന്‍ ആയിരുന്നു.

നിർമാല്യം സിനിമയിലെ അഭിനയത്തിന് രാഷ്ട്രപതിയിൽ നിന്നും പി ജെ ആന്റണി ഭാരത് അവാർഡ്  ഏറ്റുവാങ്ങുന്നു (കടപ്പാട് keralaculture.org)

നിർമാല്യം സിനിമയിലെ അഭിനയത്തിന് രാഷ്ട്രപതിയിൽ നിന്നും പി ജെ ആന്റണി ഭാരത് അവാർഡ് ഏറ്റുവാങ്ങുന്നു (കടപ്പാട് keralaculture.org)

'നിന്നെ ഞാൻ കണ്ടു.നിന്നെ എനിക്ക് വേണമെന്നു തോന്നി.നിന്നെ ഞാൻ സ്വന്തമാക്കി'എന്ന് തകർന്ന് തറയിൽ വീണുകിടക്കുമ്പോഴും അഹങ്കരിക്കുന്ന കരുണനെ അവതരിപ്പിച്ച ആന്റണി, അഭിനയത്തിൽ ഷീലയോടും ബാലന്‍ കെ.നായരോടും മത്സരിച്ചു പിടിച്ചുനിന്നു.പക്ഷെ പിന്നീടുള്ള നാളുകളില്‍  ആന്റണിയുടെ സിനിമയുമായുള്ള ബന്ധം വല്ലപ്പോഴുമൊന്ന് മുഖം കാണിച്ചുപോകുന്നതില്‍ മാത്രമൊതുങ്ങിനിന്നു. നാടകരചനയിലും സംവിധാനത്തിലും പൂര്‍ണ്ണമായും ശ്രദ്ധയര്‍പ്പിച്ച നാളുകൾ. പ്രശസ്ത നടന്‍ തിലകനായിരുന്നു അന്ന് പ്രധാന ശിഷ്യനും സന്തതസഹചാരിയും.

നാടകത്തിലും അസംതൃപ്തി പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ സിനിമാപ്രവര്‍ത്തനങ്ങള്‍ക്കായി മദിരാശിയിലേക്ക് മടങ്ങാന്‍ തിലകന്‍ പ്രേരിപ്പിച്ചു. എം ടിയുടെ തിരക്കഥയിൽ പി.എ. ബക്കര്‍ സംവിധാനം ചെയ്ത ചെറുകാടിന്റെ 'മണ്ണിന്റെ മാറില്‍'  എന്ന ചിത്രത്തിലെ  കൊമ്പന്‍ കൊണ്ടേരന്‍ എന്ന കഥാപാത്രത്തെയാണ് ആന്റണി അവസാനമായി അഭിനയിച്ചുതീര്‍ത്തത്. മണ്ണിനെ പ്രാണനെപ്പോലെ സ്‌നേഹിച്ച, അത്തിക്കോട്ടു മലയുടെ അടിവാരത്തില്‍ താൻ ഒറ്റയ്ക്ക് ഉഴുതുമറിച്ച മണ്ണിനു വേണ്ടി പ്രാണൻ പോലും വെടിയാൻ തയ്യാറാകുന്ന കൊമ്പന്‍ കൊണ്ടേരന്‍. ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതിന്റെ പിറ്റേന്നാള്‍ 1979 മാര്‍ച്ച് 14ന് ആന്റണി സിനിമയോടും ലോകത്തോടും വിടപറഞ്ഞു. ഭാര്യ മേരി ആന്റണിയെയും മക്കള്‍ ജോസഫ് ആന്റണിയെയും ഗീതയെയും എല്ലാ അര്‍ത്ഥത്തിലും അനാഥരാക്കിക്കൊണ്ട് എറണാകുളത്തെ പോണേക്കരപ്പള്ളി മുറ്റത്തെ ആറടിമണ്ണില്‍  ആ ജീവിതമൊടുങ്ങി.

ലോകം കണ്ട ഏറ്റവും വലിയ അഭിനയസംവിധായക പ്രതിഭകളിലൊരാളായ ഓര്‍സണ്‍ വെല്‍സ് സ്വന്തം ജീവിതത്തെക്കുറിച്ച് ഇങ്ങനെ എഴുതി:
'He is a man who has within him, the devil of self destruction that lives in every genius.'

കലയുടെ ബലിപീഠത്തിൽ  ജീവിതത്തെ തര്‍പ്പണം ചെയ്ത അത്തരമൊരു ജീനിയസ്സായിരുന്നു പി.ജെ. ആന്റണി. സാധാരണക്കാരുടെയിടയില്‍  അസാധാരണനും, ആജന്മ നിഷേധിയും പ്രതിഷേധിയുമായിരുന്ന അപൂര്‍വ്വ പ്രതിഭ.




s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive