Wednesday, August 29, 2018

Complete Works of Swami Vivekananda


How, then, can the Hindu, whose whole fabric of thought
centres in God, believe in Buddhism which is agnostic, or in Jainism which is atheistic?

It, therefore, never asks the question what our religion is, whether we are Deists or Atheists, whether Christians, Jews, or Buddhists. We are human beings; that is sufficient.

A man may believe in all the churches in the world, he may carry in his head all the sacred books ever written, he may baptise himself in all the rivers of the earth, still, if he has no perception of God, I would class him with the rankest atheist.

An atheist can be charitable but not religious. But the religious man must be charitable.

The atheists are sincere, but the man who says that he believes in religion and never attempts to realise
it is not sincere.

more at http://bit.ly/2ongDYU

ദൈവം എന്ന ഫലിതപ്രിയൻ

ദൈവം എന്ന ഫലിതപ്രിയൻ


‘‘ആകാശമേ കേൾക്ക, ഭൂമിയെ ചെവി തരിക, ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ ദൈവം സർവസൃഷ്ടിയോടും സംസാരിക്കുന്നു. സർവജനത്തിനുമുള്ള സന്തോഷം ദൂതന്മാർ ഘോഷിക്കുന്നു. പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു.’’
തിരുമേനി തമാശയൊക്കെ പറയുന്നത് ദൈവത്തിന് ഇഷ്ടമാണോ?
ദൈവത്തിന് ഇഷ്ടമാണോ എന്നു ഞാൻ ചോദിച്ചിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ ദൈവം എന്നെ അനുഗ്രഹിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം. 
തിരുമേനി എന്തിനാണു തമാശ പറയുന്നത്?
ഞാൻ തമാശ പറയുന്നതു ജീവിതത്തിന്റെ അടിസ്ഥാനപരമായ പല സന്ദേശങ്ങളും നിങ്ങളുടെയൊക്കെ മനസ്സിൽ  ഉറപ്പിക്കുന്നതിനു വേണ്ടിയാണ്. ഗൗരവത്തോടെ ഒരു കാര്യം പറഞ്ഞാൽ നിങ്ങളാരും അത് ഉൾക്കൊണ്ടു എന്നു വരില്ല. എന്നാൽ തമാശയോടെ പറഞ്ഞാൽ നിങ്ങൾ ഓർക്കും. തമാശ എത്രകാലം കഴിഞ്ഞാലും മറക്കത്തില്ല. തമാശ ഓർക്കുമ്പോൾ അതിനു പിറകിലുള്ള കാര്യങ്ങളും ഓർക്കും. അതുകൊണ്ടാണു ഞാൻ ചില തമാശകളൊക്കെ പറയുന്നത്. 
തിരുമേനി തമാശ പറയരുത് എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ?
ഉണ്ട്. പ്രാർത്ഥനയ്ക്കിടയിലും ധ്യാനത്തിലുമൊന്നും തമാശ പറയരുതെന്നു പലരും പറഞ്ഞിട്ടുണ്ട്. 
എന്നിട്ട് അങ്ങ് അനുസരിച്ചോ?
തമാശ എന്നു പറയുന്നത് ഇലക്ട്രിസിറ്റി പോലെയുള്ള ഒരു സാധനമാണ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അത് അപകടം വിളിച്ചു വരുത്തും. എന്നാൽ വേണ്ടവണ്ണം കൈകാര്യം ചെയ്താൽ തമാശയും പ്രകാശിക്കും. ബൾബ് പ്രകാശിക്കും പോലെ.
ഒരിക്കൽ പറഞ്ഞ തമാശ പിന്നെയും പിന്നെയും പറയുമ്പോൾ കേൾക്കുന്നവർക്കു ബോറടിക്കില്ലേ?
ഞാൻ തമാശ പറയുന്നതു ഞാൻ വലിയവനാണെന്നു പറയാൻ  വേണ്ടിയിട്ടല്ല. എന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനു വേണ്ടിയിട്ടാണ്. ഞാൻ ഒരു അനുഭവം പറയാം. എന്റെ  അനുജൻ ഉണ്ടായിരുന്ന സമയത്ത് രണ്ടു ദിവസത്തിലൊരിക്കൽ എന്നെ കാണാൻ വരും. ഞങ്ങൾ ഒത്തിരി നേരം സംസാരിച്ചിരിക്കും. മുൻപു പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഞങ്ങള്‍ പരസ്പരം പറയുന്നത്. ഞാൻ പറഞ്ഞു തുടങ്ങുമ്പോൾ എന്താ പറയുന്നത് എന്ന് അവന് അറിയാം. അവൻ പറഞ്ഞു തുടങ്ങുമ്പോൾ എനിക്കും അറിയാം എന്താ പറയാൻ പോകുന്നതെന്ന്. എന്നാലും ഞങ്ങൾ പരസ്പരം സംസാരിക്കും. അതൊരു സന്തോഷമാണ്. അതുപോലെ ചിലപ്പോൾ നിങ്ങൾ എന്താ പറയാൻ പോകുന്നത് എന്ന് നിങ്ങൾക്കും അറിയാം. പക്ഷേ, നമ്മള്‍ പരസ്പരം ഇങ്ങനെ സംസാരിക്കും. അതിൽ ഒരു സന്തോഷമുണ്ട്. ബോറടിക്കത്തില്ല. 
തിരുമേനി അമ്പലങ്ങളിലൊക്കെ പോകാറുണ്ടല്ലോ?
ഉണ്ട്. പോയിട്ടുണ്ട്. പോകാറുണ്ട്. അത് എന്റെ ദൈവം പറഞ്ഞിട്ടാണ് ഞാൻ പോകുന്നത്. 
തിരുമേനിയുടെ ദൈവം എന്തു പറഞ്ഞു?
എന്റെ ദൈവം എന്നോട് പറഞ്ഞതെന്തെന്നാൽ നീ ആയിരിക്കുന്നത് മുഴുവനും മറ്റുള്ളവർ മുഖാന്തരമാണ്. എന്നെ പഠിപ്പിച്ചതു വേറൊരു ആളാണ്, എന്നെ ചികിത്സിച്ചത് വേറൊരു ആളാണ്. എന്നെ വളർത്തിയതു വേറൊരു ആളാണ്. ഞാൻ എനിക്കു വേണ്ടി ചെയ്തത് എന്താണെന്നു വച്ചാൽ ഞങ്ങൾ തിരുവല്ലാക്കാരു പറയുന്നതുപോലെ‘‘ചുണ്ടയ്ക്കാ കൊടുത്തു വഴുതനങ്ങ വാങ്ങി.’’ അതാണ് ഞാൻ ചെയ്തിട്ടുള്ളത്. 
എല്ലാ മതസ്ഥരോടും തിരുമേനിക്കു ബഹുമാനമാണോ?
എല്ലാ മതസ്ഥരോടും സ്നേഹവും ബഹുമാനവും വേണമെന്ന് എന്റെ ദൈവം എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങളും എല്ലാ ദൈവങ്ങളും അവരവരോടു പറയുന്നത് ഇതുതന്നെയാണ് എന്നും ഞാൻ വിശ്വസിക്കുന്നു. 
തിരുമേനിയുടെ മതത്തിൽപെട്ടവർക്ക് അത് ഇഷ്ടപ്പെടുമോ?
എനിക്കു സ്വീകരിക്കാൻ പറ്റാത്തവരെയും സ്വീകരിക്കുക എന്നതാണ് എന്റെ ആദർശം. എന്റെ സുഹൃത്തിന്റെ എല്ലാ അഭിപ്രായങ്ങളും ഞാൻ സ്വീകരിക്കുന്നില്ല. എന്റെ അമ്മ പറയുന്ന എല്ലാ അഭിപ്രായങ്ങളും ഞാൻ സ്വീകരിക്കുന്നില്ല. എന്നാൽ എന്റെ അമ്മയെ ഞാൻ പൂർണമായും സ്വീകരിക്കുന്നു. എന്റെ സുഹൃത്തിനെ പൂർണ്ണമായും സ്വീകരിക്കുന്നു. അഭിപ്രായങ്ങളിൽ വ്യത്യാസം വേണം എന്ന അഭിപ്രായക്കാരനാണു ഞാൻ. എന്റെ അപ്പന്റെ അഭിപ്രായവും അമ്മയുടെ അഭിപ്രായവും ഒന്നായിരുന്നാൽ ചിലപ്പോൾ രണ്ടും തെറ്റായിപ്പോവാം. അതേ സമയം രണ്ടായിരുന്നാൽ ചിലപ്പോൾ രണ്ടും ശരിയാകാം. അല്ലെങ്കിൽ ഒന്നെങ്കിലും ശരിയാകാം. വിവിധങ്ങളായ അഭിപ്രായങ്ങൾ ഒന്നു ചേർന്നാലേ ആരോഗ്യകരമായ ഒരു അഭിപ്രായം ഉണ്ടായി വരൂ എന്നാണ് എന്റെ അഭിപ്രായം. 
തിരുമേനി തമാശ പറയുന്നതു കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ?
ഉണ്ട് പ്രത്യേകിച്ചും സഭയിലുള്ള ആളുകൾക്കു ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. 
അതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
എന്റെ അഭിപ്രായത്തില്‍ യേശുക്രിസ്തു നല്ല ഫലിതബോധം ഉള്ള ആളായിരുന്നു. ദൈവശാസ്ത്രം സൂക്ഷ്മമായി പഠിച്ചാൽ അറിയാം യേശു നല്ല ഫലിതക്കാരനായിരുന്നു എന്ന്. 
തിരുമേനിയുടെ തമാശ കുട്ടികളും മുതിർന്നവരും എങ്ങനെയാണ് ഉൾക്കൊള്ളുന്നത്? 
ഒരു തമാശ ഒരാൾ ഉൾക്കൊള്ളുന്നത് അയാൾക്കു വേണ്ട രീതിയിലാണ്. ദൈവം സ്നേഹമാണ് എന്നു പറഞ്ഞാൽ ഒരാൾ ധരിക്കുന്നത് അയാൾ കൊലപാതകം ചെയ്താലും ദൈവം അയാളെ രക്ഷിക്കും എന്നാണ്. വേറൊരാൾ കരുതുന്നതു മറ്റുള്ളവരുടെയൊക്കെ കാര്യം പോക്കാണ്, എന്നെ മാത്രം ദൈവം വെള്ളത്തിൽ നിന്നു കരകയറ്റും എന്നാണ്. ഓരോരുത്തരും അവരവർക്കു വേണ്ട രീതിയിൽ കാര്യങ്ങൾ ഉൾക്കൊള്ളുകയാണു ചെയ്യുന്നത്.
ഈ തമാശ പറയുന്നത് നിർത്തണം എന്ന് അങ്ങേയ്ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. കാരണം, മറ്റൊരാളെ ദോഷപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യാന്‍ ഉദ്ദേശിച്ചു കൊണ്ടല്ല ഞാൻ തമാശ പറയുന്നത്. ഇനി അഥവാ ആർക്കെങ്കിലും എന്റെ തമാശ കേട്ടു ദുഃഖം ഉണ്ടായാൽ ഞാൻ അയാളോടു ക്ഷമ ചോദിക്കാനും തയാറാണ്.
തിരുമേനിയുടെ അരമനയിൽ ധാരാളം ശ്രീകൃഷ്ണ വിഗ്രഹങ്ങൾ ഉള്ളതായി കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങ് ഇതു സൂക്ഷിക്കുന്നത്?
ശ്രീകൃഷ്ണന്റെ വിഗ്രഹങ്ങൾ അല്ല. രൂപങ്ങൾ ആണ്. അത് എനിക്ക് എന്റെ സ്നേഹിതർ തന്നതാണ്. ഞാൻ എന്റെ സ്നേഹിതരെ ബഹുമാനിക്കുന്നു. എന്റെ സ്നേഹിതർ സ്നേഹത്തോടെ തന്നതിനെ ഞാൻ ബഹുമാനിക്കുന്നു. 
സ്നേഹത്തെ അങ്ങ് എങ്ങനെയാണ് അളക്കുന്നത്?
ഒരു വിശേഷദിവസം എന്നെ കാണാൻ ഒരു പാവപ്പെട്ട സ്ത്രീ വന്നു. എന്നെ കണ്ടു സംസാരിച്ചതിനുശേഷം അവർ എനിക്കൊരു സമ്മാനം തന്നു. ഒരു ഏത്തപ്പഴം കടലാസിൽ പൊതിഞ്ഞതായിരുന്നു ആ സമ്മാനം. അന്നേ ദിവസം വേറൊരു സമ്പന്നൻ എന്നെ കാണാൻ വന്നു. അയാൾ എനിക്ക് ഒരു സ്വർണമാല സമ്മാനം തന്നു. ഞാൻ ആരുടെ സമ്മാനത്തിനാവും വിലമതിക്കുന്നത് എന്നറിയാമോ? തീർച്ചയായും ആ പാവപ്പെട്ട സ്ത്രീയുടേതിന് ആയിരിക്കും. എന്താ കാരണം എന്നറിയാമോ? ആ സ്വർണമാല ആ സുഹൃത്ത് വാങ്ങിക്കൊണ്ടു വന്നതിനെക്കാൾ വലിയ മനസ്സാണ് ആ പാവപ്പെട്ട സ്ത്രീ കാണിച്ചത്. ഒരു പക്ഷേ അവരുടെ കുഞ്ഞിനു കൊടുക്കേണ്ട നേന്ത്രപ്പഴമായിരിക്കും എനിക്കു കൊണ്ടു തന്നത്. 
ആരോഗ്യവും ദീർഘായുസ്സുമൊക്കെ എന്തിന്റെ ഫലമാണെന്നാണ് സ്വയം വിശ്വസിക്കുന്നത്?
ദൈവസ്നേഹത്തിന്റെ ഫലമാണ്.
ദൈവം കൂടുതൽ സ്നേഹിക്കാൻ വേണ്ടി അങ്ങ് എന്താണ് ചെയ്തത്?
ദൈവം എന്നെ കൂടുതൽ സ്നേഹിക്കാൻ വേണ്ടി ഞാൻ ദൈവത്തിനെയല്ല കൂടുതൽ സ്നേഹിക്കുന്നത്, മനുഷ്യനെയാണ്. മനുഷ്യനെ കൂടുതൽ സ്നേഹിച്ചാല്‍ അത് ദൈവത്തിനെ കൂടുതൽ സ്നേഹിക്കുന്നതിനു തുല്യമാകും. ദൈവത്തിനും അതാണ് ഇഷ്ടം. 
തിരുമേനി എല്ലാവരെക്കുറിച്ചും തമാശ പറയുന്നുണ്ട്?
ദൈവത്തെക്കുറിച്ചാണ് കൂടുതൽ തമാശകളും പറഞ്ഞിരിക്കുന്നത്. ദൈവത്തിനു ഞാന്‍ തമാശ പറയുന്നത് ഇഷ്ടമാണ്. ദൈവം എന്നോട് അത് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. 
അങ്ങയെ പലരും നല്ല തമാശക്കാരനായി കാണുന്നുണ്ട്. അങ്ങയുടെ അനുഭവത്തിൽ ആരാണു വലിയ തമാശക്കാരൻ?
എന്റെ അനുഭവത്തില്‍ ഏറ്റവും വലിയ തമാശക്കാരൻ ദൈവമാണ്. 
അങ്ങ് ദൈവത്തോടു പരാതി പറയാറുണ്ടോ?
ഇല്ല ഞാൻ ദൈവത്തോടു പരാതി പറയാറില്ല. പറഞ്ഞിട്ടുമില്ല. എല്ലാവരും ദൈവത്തോട് പരാതി പറഞ്ഞു പറഞ്ഞ് ദൈവം വശംകെട്ടിരിക്കുകയാണ്. അപ്പോൾ നമ്മൾ കൂടി പരാതി പറഞ്ഞിട്ടു കാര്യമില്ല. 
നൂറു വയസ്സു കഴിഞ്ഞു അങ്ങേയ്ക്ക്. ഈ കാലത്തെയും അങ്ങയുടെ ചെറുപ്പകാലത്തെയും ഒന്നു താരതമ്യപ്പെടുത്താൻ പറ്റുമോ?
എല്ലാവരും പറയുന്ന ഒരു കാര്യമാണ്. ഹോ.... ഞങ്ങളുടെ ചെറുപ്പകാലം ആയിരുന്നു നല്ലത്. അന്ന് അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു എന്നൊക്കെ. ആ പറയുന്നത് ശരിയായിരിക്കണം എന്നില്ല. എന്നാൽ ഞാൻ പറയുന്നത് പഴയ ആ കാലമായിരുന്നു നല്ലത് എന്നാണ്. ഒരു ഉദാഹരണം പറയാം. അന്നത്തെക്കാലത്ത്  മതിലുകൾ ഇല്ല കയ്യാലകൾ ആണ്. അത്യാവശ്യം കയ്യാലകളേ ഉള്ളൂ. പിന്നെ, അന്ന് നിങ്ങളുടെ പറമ്പിൽ നിന്ന് ‘ഞാനൊരു ചക്കയെടുത്തോട്ടെ എന്നു ചോദിച്ചാൽ’ ആയിക്കോട്ടെ എന്നേ ഉടമസ്ഥൻ പറയൂ. ഇന്നു ചക്കയെടുക്കണ്ടാ, വെറുതെ പ്ലാവിന്റെ ചുവട്ടിൽ പോയി നിന്നാലും ചോദിക്കും. തനിക്കെന്താ ഇവിടെ കാര്യം എന്ന്. ചിലർ പൊലീസിനെക്കൊണ്ട് ഇടിപ്പിക്കുകയും ചെയ്യും. ഇത് രണ്ടു കാലങ്ങൾ തമ്മിലുള്ള വ്യത്യാസം ആണ്. 
ഈ സ്വർണനാവുകൊണ്ട് അങ്ങ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ; ഫലിതം പറഞ്ഞ്?
ഉണ്ട്. ഞാൻ എന്റെ അമ്മയെ വേദനിപ്പിച്ചിട്ടുണ്ട്. അപ്പനെ വേദനിപ്പിച്ചിട്ടുണ്ട്. സഹോദരങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. സുഹൃത്തുക്കളെ വേദനിപ്പിച്ചിട്ടുണ്ട്. അങ്ങനെ ഒരുപാട് പേരെ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷേ, അറിഞ്ഞുകൊണ്ടും വേദനിപ്പിക്കാൻ വേണ്ടിയും ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ല. മറ്റുള്ളവരെ ഒരിക്കലും വേദനിപ്പിക്കരുത് എന്നാണ് നമ്മുടെ ആഗ്രഹം. അതിനുവേണ്ടി നമ്മൾ ശ്രമിക്കും. എന്നാലും നമ്മൾ അറിയാതെ നമ്മുടെ വാക്കുകൾ മറ്റുള്ളവർക്കു വേദന ഉണ്ടാക്കും. അറിയാതെ പോലും മറ്റുള്ളവര്‍ക്കു വേദന ഉണ്ടാക്കരുതെന്നു നമ്മൾ വിചാരിച്ചാലും.
മറ്റൊരാളുടെ കുറ്റം പറയാനാണല്ലോ നമ്മളിൽ ഭൂരിഭാഗം പേർക്കും താൽപര്യം?
അതേ. മറ്റൊരാളെ ദോഷപ്പെടുത്തുന്ന രീതിയിൽ സംസാരിക്കാനാണ് നമുക്കു താൽപര്യം. അതു നമ്മൾ ഉറക്കെ പറയുകയും ചെയ്യും. അറിഞ്ഞു കൊണ്ടു മറ്റുള്ളവനെ വേദനിപ്പിക്കുക എന്നതു ചിലരുടെ സ്വഭാവമാണ്. അതിനുവേണ്ടി അവർ എന്തും ചെയ്യും. സ്വയം നശിക്കുക എന്നതാണ് അവരുടെ വിധി. രണ്ടു പേർ വഴക്കു കൂടുമ്പോൾ ഉച്ചത്തിൽ സംസാരിക്കുന്നതു കേട്ടിട്ടില്ലേ. എന്തിനാണ് തൊട്ടടുത്തു നിന്നു സംസാരിക്കുന്നവർ ഉച്ചത്തിൽ പറയുന്നത്. അവർ തമ്മിലുള്ള അകലം വളരെ കൂടുതൽ ആണ്. അവരുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലം വളരെ കൂടുതൽ ആണ്. അതുകൊണ്ട് ഹൃദയങ്ങൾ അടുക്കുമ്പോഴാണ് സ്നേഹം ഉണ്ടാകുന്നത്. നല്ല സ്നേഹത്തോടെ രണ്ടു പേർ സംസാരിക്കുമ്പോൾ വളരെ പതുക്കെ സംസാരിക്കും. ഹൃദയങ്ങൾ അടുക്കുക എന്നതാണ് ഈ ലോകം നന്നാകാനുള്ള ഒരു മാർഗം. 
തിരുമേനിക്കു മറ്റുള്ളവരോട് അസൂയ ഉണ്ടോ?
ഉണ്ട്. ഒരു ഉദാഹരണം പറയാം. എന്റെ കൂടെ പഠിച്ച ഒരു സ്നേഹിതൻ കോഴഞ്ചേരിയിൽ ഉണ്ട്. എന്നെക്കാൾ നല്ല ആരോഗ്യം ഉണ്ട് അവന്. അവനെ കാണുമ്പോൾ എനിക്ക് അസൂയ ആണ്. ഞാൻ ഇത് പലതവണ അവനോടും പറഞ്ഞിട്ടുണ്ട്. കുറച്ചുനാൾ മുൻപ് അവൻ ഒന്നു വീണു. കൈ ഒടിഞ്ഞു എന്നാണ് ഞാൻ അറിഞ്ഞത്. അറിഞ്ഞ ഉടനെ ഞാൻ അവനെ കാണാൻ ചെന്നു. എന്നിട്ടു പറഞ്ഞു. നിനക്ക് എന്നെക്കാൾ ആരോഗ്യം ഉണ്ടെങ്കിലും ഒടിഞ്ഞ കൈയുമായി  ഇരിക്കുന്ന നിന്നെ ഒന്നു കാണാനാണു ഞാൻ വന്നത്. എന്റെ കൈ ഒടിഞ്ഞിട്ടുമില്ല. വലിയ സന്തോഷം തോന്നുന്നു. അപ്പോൾ അവൻ പറഞ്ഞു. നിനക്ക് എന്നോട് അസൂയയും ഇല്ല. കുശുമ്പും ഇല്ല. നിനക്ക് എന്നോട് വലിയ സ്നേഹം ആണെന്ന് എനിക്ക് അറിയാം. അതാ നീ എന്നെക്കാണാൻ ഓടി വന്നത്. അസൂയ ഉണ്ടായിരുന്നെങ്കിൽ നീ വരുകേല. എനിക്ക് ഉറപ്പാ: അവൻ പറഞ്ഞത് വാസ്തവം. അസൂയ എന്നു പറയുന്നത് ഒരു രോഗമാണ്. അത് എത്രയും പെട്ടെന്നു ചികിത്സിച്ചു ഭേദം ആക്കുന്നോ അത്രയും നല്ലത്.
രണ്ടു പേർ വഴക്കു കൂടുന്നതു കാണുമ്പോൾ അങ്ങ് അതിൽ ഇടപെട്ട് പരിഹാരം കണ്ടെത്തുമോ?
ഞാൻ ഒരു ഡോക്ടർ ആണെങ്കിൽ രോഗി എന്നോടു പറയുകയാണ് നിങ്ങൾ എന്നെ ചികിത്സിക്കണ്ട... അങ്ങനെ പറഞ്ഞാൽ പിന്നെ ആ രോഗിയെ ചികിത്സിക്കാൻ പോകുന്നതു ശരിയല്ല. അതുകൊണ്ട് ആ രോഗിയെ പരിശോധിക്കില്ല. എന്നാൽ വേറൊരാൾ വന്നിട്ട് എന്നെ ഒന്നു പരിശോധിക്കണം എന്നു പറഞ്ഞാൽ ഞാൻ സന്തോഷത്തോടെ അയാളെ ചികിത്സിക്കും. 
ഇന്നത്തെക്കാലത്ത് ആൾക്കാർക്കു ഭക്തി കൂടുന്നുണ്ടല്ലോ? ഇത് എല്ലാവരും ദൈവത്തിലേക്ക് അടുക്കുന്നതു കൊണ്ടാണോ?
ദൈവത്തിലേക്ക് അടുക്കുന്നതു കൊണ്ടല്ല. മറിച്ച് ഓരോരുത്തരും അവനവനിലേക്കു കൂടുതൽ അടുക്കുന്നതു കൊണ്ടാണ് ആൾക്കാർ ദൈവത്തെ കൂടുതലായി വിളിക്കുന്നത്. ദൈവത്തിന്റെ സുഖവും ദുഃഖവും അന്വേഷിക്കാതെ എന്നെയും എന്റെ കുടുംബത്തെയും നന്നായി രക്ഷിക്കണേ എന്നു പറയാനാണ്. മതങ്ങളായാലും മതസംഘടനകളായാലും ദൈവത്തിനു പ്രീതികരങ്ങളായ  കാര്യങ്ങളല്ല ചെയ്യുന്നത് സംഘടനകൾക്കു ഗുണകരമായ കാര്യങ്ങളാണു ചെയ്യുന്നത്. 

courtesy :

Thursday, August 23, 2018

പ്രളയകാലത്തെ മനുഷ്യന്‍...എം എം പൌലോസ് എഴുതുന്നു

പ്രളയകാലത്തെ മനുഷ്യന്‍...എം എം പൌലോസ് എഴുതുന്നു

മനുഷ്യന്റെ കാലഗണനയില്‍ പ്രളയമുണ്ട്. ഒരു യുഗം അവസാനിക്കുകയും മറ്റൊന്ന് തുടങ്ങുകയും ചെയ്യുമ്പോള്‍ പ്രളയം കാലത്തിരമാലകളായി എല്ലാം മായ്ച്ചുകളയുന്നു. ഇത് പുരാതനമനുഷ്യന്റെ നിറമുള്ള ഭാവനയില്‍ രൂപം കൊണ്ടതാണ്. മഹാവിഷ്ണു മത്സ്യാവതാരം പൂണ്ടത് മഹാപ്രളയത്തിന് മുമ്പാണ്. മനുവിനോട് ഒരു വഞ്ചിയുണ്ടാക്കി  വേദങ്ങളെ സംരക്ഷിക്കാന്‍ വിഷ്ണു കല്‍പ്പിച്ചു.

സമാനമായ പ്രളയസങ്കല്‍പ്പങ്ങള്‍ പുരാതന മൊസോപ്പൊട്ടേമിയയിലുണ്ട്, ഗ്രീസിലുണ്ട്, ചൈനയിലുണ്ട്.
നാല്‍പ്പത് രാത്രിയും നാല്‍പ്പതു പകലും നിറുത്താതെ മഴ പെയ്യിച്ച ദൈവം നോഹയോട് പെട്ടകം തീര്‍ക്കാന്‍ പറഞ്ഞു. ഗോഫര്‍ മരത്തിന്റെ പെട്ടകത്തില്‍ ഇണകളായി ഒതുങ്ങിയിരുന്ന ജീവജാലങ്ങള്‍ തോരാമഴയുടെ ഗര്‍ജനം കേട്ടു. ആഴി അതിന്റെ ഉറവകള്‍ പിളര്‍ത്തുകയും ആകാശം അതിന്റെ കിളിവാതിലുകള്‍ തുറക്കുകയും ചെയ്തു എന്ന് പഴയനിയമത്തിലെ ഉല്‍പ്പത്തിപുസ്തകം.

ഏഴ് ദിവസം ഒരു പെട്ടകം പോലെ ഒഴുകി നടക്കുകയായിരുന്നു കേരളം. കാല്‍ ബലമായി ചവുട്ടിനിന്ന ഉറച്ച മണ്ണ് ഇളകി. ചത്തൊഴുകുന്ന കന്നുകാലികള്‍ക്ക് ഇടയില്‍ കിടന്ന് മനുഷ്യര്‍ പിടച്ചു. മണ്ണിനും ദൈവത്തിനും മധ്യെ നിന്ന് മനുഷ്യര്‍ വിലപിച്ചു. സംസ്ക്കാരത്തിന്റെ കളിത്തട്ടിലായ നദീതീരങ്ങള്‍ സംഹാരരുദ്രമായി. മലകള്‍ ഇടിഞ്ഞു. വന്‍മരങ്ങളായ ജീവിതങ്ങള്‍ കടപുഴകി. കണ്ടുതീര്‍ന്ന സ്വപ്നം പോലെ വീടിന്റെ മേല്‍ക്കൂരകള്‍ ഒഴുകിപ്പോയി.

ഒരുപുരുഷായുസ്സുകൊണ്ട് തീര്‍ത്തത് മുഴുവന്‍ ഒരുമണിക്കൂര്‍ കൊണ്ട് ഇല്ലാതായി, ഒരുപിടി ചാരം പോലും അവശേഷിപ്പിക്കാതെ. ശവശരീരങ്ങളുമായി കുത്തിയൊഴുകിപ്പോയ വെള്ളം ഒരുകാര്യം ഓര്‍മിപ്പിച്ചു: മനുഷ്യന്റെ ജൈവജീവിതത്തില്‍ മനുഷ്യന്‍ തന്നെ കൈവെച്ചിരിക്കുന്നു. ബാക്കിയാകുന്ന ജീവിതങ്ങള്‍ക്കാണ് ഇനി അവശേഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാവുക. നദിയെ ഒരു 'വാട്ടര്‍ ഫ്രണ്ടാ'ക്കുകയും അത് വിപണിയിലെ വിലയും സ്റ്റാറ്റസുമുള്ള പൊങ്ങച്ചമായി മാറുകയും ചെയ്തപ്പോള്‍ നഷ്ടപ്പെട്ടതെന്താണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നദി ഒരിക്കലും കാണാന്‍ മാത്രമുള്ളതായിരുന്നില്ല. സിന്ധുവും ഗംഗയും നൈലും യൂഫ്രട്ടീസും കാഴ്ചഭംഗിയായിരുന്നില്ല. അത് അലക്കാനും കുളിക്കാനും കുടിക്കാനും സഞ്ചരിക്കാനും കൃഷിക്കുമായിരുന്നു. നദിയുടെ തീരത്തിരുന്നാണ് നദിയെ അറിഞ്ഞിരുന്നത.് വെള്ളത്തില്‍ കാല്‍ നനച്ചാണ് അത് അനുഭവിച്ചിരുന്നത്. അതുകൊണ്ടാണ് വാവിന് ബലിയിടുമ്പോള്‍ നദിയില്‍ ഇറങ്ങിനില്‍ക്കുന്നത്. പത്താം നിലയില്‍ നിന്ന് നോക്കുമ്പോള്‍ പുഴ ഒരു മൃതശരീരമോ തോന്നലോ മാത്രമാണ്. ഗൃഹാതുരത്വം തകൃതിയുള്ള വില്‍പ്പനയായപ്പോള്‍ പുഴ വാട്ടര്‍ ഫ്രണ്ടായി. ഇത് വിചാരണയുടെ സമയമല്ലാത്തതിനാല്‍ മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കാം.

അതിജീവിക്കും എന്നതാണ് മനുഷ്യന്റെ സവിശേഷത. കാട്ടില്‍ വെള്ളമില്ലെങ്കില്‍ ആനകള്‍ക്ക് നാട്ടിലിറങ്ങാനെ കഴിയു. മനുഷ്യന്‍ പക്ഷെ പൈപ്പുകള്‍ കുഴിച്ച് ആവശ്യമുള്ള സ്ഥലത്ത് വെള്ളമെത്തിക്കും. അതിനുള്ള ബുദ്ധി, സാങ്കേതികത, സംഘാടനം എന്നിവ മനുഷ്യര്‍ കൈവരിച്ചിട്ടുണ്ട്.

അതിജീവനത്തിന്റെ ആത്മാവ് കൂട്ടായ്മയാണ്. വിപണിയുടെ നിബന്ധനകള്‍ മനുഷ്യനെ തനിച്ചാക്കാന്‍ കിണഞ്ഞുശ്രമിക്കുമ്പോഴും കൂട്ടായ്മ തന്നെയാണ് വിജയമെന്ന് പ്രളയത്തില്‍ മുങ്ങിനിവര്‍ന്നുകൊണ്ട് കേരളം പ്രഖ്യാപിക്കുന്നു. പ്രതിസന്ധിയിലാകുമ്പോള്‍ തനിച്ചുവിട്ട് കടന്നുകളയുന്ന സ്വാര്‍ഥമോഹങ്ങളുടെ കവര്‍ച്ചയല്ല ജീവിതം. അന്യന്റെ ജീവിതം നിലവിളിയായി കാതില്‍ പതിക്കുമ്പോള്‍ അത് അകന്നുപോകുന്ന തീവണ്ടിയുടെ ചൂളംവിളിയാക്കി കൈവീശി കാണിച്ച് യാത്രപറയാനുള്ള സന്ദര്‍ഭവുമല്ല.

മനുഷ്യന്‍ എത്ര മഹത്തായ വാക്കെന്ന് ഓരോ ദുരന്തഭൂമിയും പ്രഖ്യാപിക്കുന്നു. കെട്ടുപൊട്ടിച്ചെത്തിയ മരണത്തിന്റെ പ്രളയമുഖത്തു നിന്ന് എത്രയോ ജീവിതങ്ങളെയാണ് ബലമുള്ള കൈകള്‍ തിരിച്ചെടുത്തത്. 'വിട്ടുതരില്ല ഞാന്‍' എന്ന് നെഞ്ചുറപ്പോടെ പറഞ്ഞ് മരണത്തിന്റെ ആഴിച്ചുഴികളിലേക്ക് നീന്തിച്ചെന്ന് പേരുപോലും അറിയാത്ത മനുഷ്യരെ സ്വന്തം ചുമലിലിരുത്തി തിരിച്ചുനീന്തിയവര്‍ എത്ര!. ചോരയും കണ്ണീരും ഒഴുകിപ്പരന്ന നിലകിട്ടാക്കയങ്ങളില്‍ നിന്ന് ജീവിതങ്ങളെ മുങ്ങിയെടുത്തവര്‍ എത്ര!. ഓളങ്ങള്‍ക്ക് മീതെ അവര്‍ വിശ്രമരഹിതമായി തോണി തുഴഞ്ഞു.

ദുരിതാശ്വാസക്യാമ്പുകളില്‍ അവര്‍ വിളക്കു കൊളുത്തി കാവല്‍ നിന്നു. 'നീയുറങ്ങാന്‍ ഞാന്‍ ഉറങ്ങാതിരുന്നു'. നിസ്സഹായരായി ചുരുണ്ടുകൂടുന്ന മനുഷ്യര്‍ക്ക് അന്നത്തിനും വസ്ത്രത്തിനും വേണ്ടി അവര്‍ അലഞ്ഞു. അവരുടെ ജീവിതം ഉദയാസ്തമയങ്ങളില്ലാതെ കടന്നുപോയി. അവര്‍ മനഃപ്പൂര്‍വം തന്നെ ഒഴുക്കിനെതിരെ നീന്തുകയായിരുന്നു.

മനുഷ്യന്‍ നേരിട്ട കടുത്ത പ്രതിസന്ധിയിലേക്ക് നിവര്‍ത്തിപ്പിടിച്ച കൈകള്‍ ഏറെയും രാഷ്ട്രീയക്കാരുടെതായിരുന്നു. അധികാരത്തിന്റെ പാമ്പും കോണിയും കളി മാത്രമാണ് രാഷ്ട്രീയമെന്ന് വ്യാഖ്യാനിക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്നു ഇത്. രാഷ്ട്രീയം അടക്കിപ്പിടിച്ച ഗൂഢാലോചനയും ട്രോജന്‍ കുതിരകളെ അണിയിച്ചൊരുക്കുന്ന യുദ്ധം മാത്രമാണെന്നും  പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ആയിരം കുതിരശക്തിയോടെ കുത്തിയൊലിച്ചു വന്ന പ്രവാഹത്തിനെതിരെ മറ്റുള്ളവരുടെ ജീവിതം കയ്യില്‍ പിടിച്ച് നീന്തിയവരെ കാണാതിരിക്കരുത്. രാഷ്ട്രീയം ചുമതലാബോധമാണ്. അരാഷ്ട്രീയത നിരുത്തരവാദിത്തവും.

അരാഷ്ട്രീയത മനുഷ്യനെ തനിച്ചാക്കി നിര്‍ത്തുമ്പോള്‍ രാഷ്ട്രീയം അതിന്റെ വിശാലമായ അര്‍ഥത്തില്‍ മനുഷ്യനെയും മനുഷ്യനെയും ചേര്‍ത്തുനിര്‍ത്തുന്നു. അത് പ്രതിബദ്ധതയാണ്. അത് പറഞ്ഞുപോകുന്നതല്ല, തൊട്ടറിഞ്ഞുപോകുന്ന സ്നേഹമാണ്. കേരളം ഒറ്റമനസ്സായി നിന്നെങ്കില്‍ ആ യോജിപ്പിന്റെ പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. ത്യാഗത്തിന്റെ ബലിപ്പുരകളില്‍ നിന്ന് നീറ്റിയെടുത്ത രാഷ്ട്രീയം. മനുഷ്യനാണ് എല്ലാം എന്ന് പ്രഖ്യാപിക്കുന്ന രാഷ്ട്രീയം. മനുഷ്യത്വത്തിനാണ് മറ്റെന്തിനേക്കാളും മൂല്യം എന്ന് ഉദ്ഘോഷിക്കുന്ന രാഷ്ട്രീയം.

വേര്‍തിരിവുകളുടെ മതിലുകള്‍ കെട്ടി മനുഷ്യരെ കളം തിരിച്ചു നിര്‍ത്തി കണക്കു ചോദിക്കുന്നവര്‍ക്കെതിരെ പൊരുതി നിന്ന മാനുഷീകമൂല്യത്തിന്റെ രാഷ്ട്രീയം. ദുരിതാശ്വാസക്യാമ്പില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ആരും അടുത്തുകിടക്കുന്നവനോട് രഹസ്യമായി ജാതി ഏതാണെന്ന് ചോദിച്ചില്ല. തോണിയിലേക്ക് കയറാന്‍ വെള്ളത്തില്‍ ചവിട്ടുപടിയായി കിടന്നയാള്‍ ചവിട്ടിക്കയറുന്നവരുടെ ജാതി ചോദിച്ചില്ല. കൊടുംവിശപ്പിന്റെ പാത്രത്തില്‍ കഞ്ഞി പകര്‍ന്നപ്പോള്‍ അതിനും ജാതിയുടെ നിറമുണ്ടായില്ല. ആര്‍ത്തനാദത്തിനും അനാഥത്വത്തിനും ജാതിയില്ല. മതമേതായാലും മനുഷ്യന്‍ എന്ന ഗുരുദേവവചനം സാഹസീകമായ രക്ഷപ്പെടുത്തലുകളുടെ പ്രചോദനമായി നിന്നു.

കുതിച്ചുവന്ന വെള്ളം എത്ര പെട്ടെന്നാണ് വിഭജനത്തിന്റെ രൂക്ഷചിന്തകള്‍ ചിതല്‍ തിന്നതാണെന്ന് തെളിയിച്ചത്.

ഒരുമിച്ചു നിന്ന കേരളമനസ്സ് ഒരു നിമിഷത്തിന്റെ സംഭാവനയല്ല. അത് ഒരു രൂപപ്പെടലാണ്. അയ്യന്‍ പുലയനിലും ആദിത്യനിലും ഒരേ പരിസ്ഫുരണമാണെന്ന് പറഞ്ഞുറപ്പിച്ച ഒരു സാംസ്ക്കാരികധാരയുണ്ട്. ദളിതന്റെ വീട് കത്തിക്കാന്‍ പന്തം കൊളുത്തിക്കൊടുക്കുന്നവന്റെ ആശയാടിത്തറ മനുഷ്യത്തമല്ല. തോണി മറിഞ്ഞ് മുങ്ങുമ്പോള്‍ ജാതിയില്‍ താണ തോണിക്കാരനോട് 'കലക്കിക്കുടിക്കടാ' എന്ന് ആജ്ഞാപിച്ച  സവര്‍ണഫലിതത്തില്‍ ചിരിക്കാന്‍ മാത്രമല്ല ഉള്ളത്. നീചചിന്തകള്‍ പരത്തി വെറുപ്പിന്റെ പരീക്ഷണശാല നിര്‍മിക്കുന്നവരുടെ മനസ്സില്‍ എങ്ങനെ വിടരും വാസനപ്പൂക്കള്‍!

മലയാളിയുടെ മനസ്സില്‍ തീവ്രമായ സമഭാവനയുണ്ട് എന്നതിന്റെ ഉജ്വലമായ സാക്ഷ്യപ്പെടുത്തലാണ് ദുരന്തമുഖത്തേക്ക് എടുത്തു ചാടിയ മനുഷ്യരിലൂടെ തെളിഞ്ഞത്. അവര്‍ വകഞ്ഞുമാറ്റിയത് ഓളപ്പരപ്പിലെ മരണത്തെ മാത്രമല്ല, വേര്‍തിരിവുകളുടെ ഉഷ്ണപ്രവാഹത്തെക്കൂടിയാണ്. ഒരു ആഹ്വാനത്തിന്റെ പിന്നാലെയല്ല അവര്‍ പോയത്. സാഹസീകമായി സ്വയം എടുത്തുചാടുകയായിരുന്നു. അവര്‍ ഉള്‍ക്കൊണ്ട രാഷ്ട്രീയത്തിന്റെ ഉള്‍ബലമാണ് അവരുടെ കൈകള്‍ക്ക് കരുത്തായത്. ഒറ്റച്ചരടില്‍ കോര്‍ത്ത പോലെയായി കേരളം. അതിന്റെ വേരുകള്‍ക്ക് പത്തൊമ്പതാം നൂറ്റാണ്ടോളം തുടര്‍ച്ചയുണ്ട്. ചാമര്‍ നായകന്റെ കിടാത്തിയോട് കുടിവെള്ളം വാങ്ങാത്ത ഒരു കാലത്ത് നിന്നാണ് നമ്മള്‍ തുടങ്ങിയത്. അയിത്തത്തിനെതിരെയുള്ള പോര്‍മുഖങ്ങളുടെ തിരുമുറ്റത്തിരുന്നാണ് കേരളം മനുഷ്യനെ പുനര്‍ നിര്‍വചിച്ചത്. അത് തലമുറകളുടെ സിരകളിലൂടെ നിതാന്തമായി ഒഴുകി. നിലച്ചിട്ടില്ല ആ ഒഴുക്ക്.

മനുഷ്യനെ തനിച്ചാക്കി, തീറ്റപ്പണ്ടവും കാഴ്ച്ചപ്പണ്ടവുമാക്കി മാറ്റുന്ന ആധുനീകവിപണി തന്ത്രത്തിനും തളച്ചുനിര്‍ത്താനായില്ല മലയാളി മനസ്സിനെ. നിന്റെ ജീവിതം നിനക്ക് മാത്രമുള്ളതാണെന്നും അത് തിന്നും കുടിച്ചും കണ്ടും കേട്ടും ആസ്വദിക്കു എന്നും പഠിപ്പിക്കുന്ന വിപണനകലയെയും മാറ്റിനിര്‍ത്തി കേരളം. സെലിബ്രിറ്റികള്‍ ഒരുക്കുന്ന കാഴ്ചഭ്രമങ്ങളിലൂടെ രാഷ്ട്രീയബോധത്തെ വിദഗ്ദ്ധമായി രണ്ടാംപടിയിലേക്ക് താഴ്ത്തുന്ന കുതന്ത്രവും വിജയിച്ചില്ല. ആധുനീക സാങ്കേതികവികാസം തനിച്ചു ജീവിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുമ്പോള്‍ എന്തിന് അന്യന്റെ ദുഃഖത്തിന് ചെവിയോര്‍ക്കുന്നു എന്ന ചോദ്യത്തിന് മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് കേരളം ഉത്തരം നല്‍കി. കരയുന്ന മനുഷ്യനും ആഹ്ളാദിക്കുന്ന മനുഷ്യനും ഒരേ ജീവിതയാത്രയിലാണെങ്കിലും അവര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ട് പ്ളാറ്റ്ഫോമുകളില്‍ പരസ്പരം അറിയാത്തവരെ പോലെ നില്‍ക്കേണ്ടവരല്ലെന്ന് ഒരു പ്രതിസന്ധിഘട്ടത്തില്‍ കേരളം തെളിയിച്ചു. പ്രതിസന്ധി ചരിത്രത്തിന്റെ തിരിച്ചറിവുകള്‍ കൂടിയാണ്.

ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തക ഒരു അനുഭവം വിവരിച്ചു. അവരുടെ കയ്യില്‍ ഒരു ചെറിയ ബാഗുണ്ടായുിരുന്നു. ബാഗിന്റെ പുറത്ത് 'ഡോണ്‍ഡ് ഡിസ്റ്റര്‍ബ് മീ' എന്ന ഭംഗിയുള്ള സ്റ്റിക്കര്‍ ഉണ്ടായിരുന്നു. അവര്‍ ഒരു മുത്തശ്ശിയോട് ക്യാമ്പിലെ വിവരങ്ങള്‍ തിരക്കുകയായിരുന്നു.
പെട്ടെന്ന് അവരുടെ ബാഗ് ആരോ വലിക്കുന്ന പോലെ തോന്നി. തിരിഞ്ഞുനോക്കിയപ്പോള്‍ തീരെ ചെറിയ കുട്ടി ബാഗ് വലിക്കുയാണ്.
അവര്‍ കുട്ടിയോട് ബാഗ് വലിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു.
സ്റ്റിക്കര്‍ ചുണ്ടി അവന്‍ ചോദിച്ചു.
' എനിക്ക് അത് തരോ?'
' എന്തിനാണ് ഇത്?'
' എനിക്ക് കളിക്കാന്‍. എന്റെ കളിപ്പാട്ടങ്ങളെല്ലാം വെള്ളത്തില്‍ ഒലിച്ചുപോയി.'
അവര്‍ ആ സ്റ്റിക്കര്‍ അവന് പൊളിച്ചുകൊടുത്തു. അതും പിടിച്ച് അവന്‍ ആ ക്യാമ്പിലെ മുറികളില്‍ അതീവ സന്തോഷത്തോടെ ഓടി നടന്നു.
വീണ്ടെടുക്കലിന്റെ  വിജയാഹ്ളാദപ്രകടനത്തിലെ ആഞ്ഞുവീശുന്ന കൊടിയായി ആ സ്റ്റിക്കര്‍ അവന്റെ കയ്യില്‍ തിളങ്ങി. അത് പ്രസരിപ്പിച്ച രജതരേഖയിലൂടെ കേരളം തിരിച്ചുനീന്തി. അല്ലെങ്കിലും നിവര്‍ത്തിയിട്ടാല്‍ കേരളത്തിന് ഏതാണ്ട് ചുണ്ടന്‍വള്ളത്തിന്റെ ആകൃതിയുണ്ട്. അദൃശ്യമായ ഒരു വിരല്‍ത്തുമ്പിന്റെ കയറ്റിറക്കങ്ങളുടെ താളത്തില്‍ ഒറ്റ മനസ്സോടെ തുഴക്കാര്‍ തുഴയെറിഞ്ഞു. മരണസര്‍ട്ടിഫിക്കറ്റുമായി മലതുരന്നുവന്ന പെരുവെള്ളപ്പാച്ചിലിലേക്ക് പളനിമാരുടെ പുതിയ തലമുറ തോണിയിറക്കി, കുഞ്ഞുങ്ങളുടെ കളിപ്പാട്ടം തട്ടിയെടുത്ത ധിക്കാരത്തിന്റെ കയ്യില്‍ നിന്ന് ഭാവിയുടെ ഭൂമി തിരിച്ചുപിടിക്കാന്‍ , മരണത്തിന്റെ വാപിളര്‍ന്ന രൌദ്രഭാവത്തെ പങ്കായത്തലപ്പുകൊണ്ട് അടിച്ചുമാറ്റി, അന്ധകാരത്തിലെ നിലവിളികളിലേക്ക് കുതിച്ചു പാഞ്ഞ വിശേഷണങ്ങളില്ലാത്ത പച്ചമനുഷ്യരേ...നിങ്ങളുടെ കാല്‍പ്പാദങ്ങള്‍ തൊട്ടു വന്ദിക്കാന്‍ അനുവദിക്കു.
ബീഡിക്കറയും മുറുക്കാന്‍ കറയും പിടിച്ച വരിതെറ്റിയ പല്ലുകള്‍ കൊണ്ട് നിങ്ങളൊന്ന് ചിരിക്കൂ..
മനുഷ്യന്‍ എത്ര മഹത്തായ പദം!.

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive