Sunday, October 17, 2021

കുമാരനാശാന്‍ : വാക്കിന്റെ പൂര്‍ണത

 

മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവിയെന്നുതന്നെ കുമാരനാശാനെ വിശേഷിപ്പിക്കാം. 20-ാം നൂറ്റാണ്ടിലെ കവിതാശാഖയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കവിയില്ല. ആശാനോളം കൊണ്ടാടപ്പെട്ട കവിയില്ല, ആശാനോളം പഠിക്കപ്പെട്ട കവിയില്ല.

1873 ഏപ്രില്‍ 12ന് ചിറയിന്‍കീഴിനടുത്ത് കായിക്കരയില്‍, പെരുങ്കുടി നാരായന്റെയും കാളിയുടെയും ആറ് മക്കളില്‍ രണ്ടാമനായി ജനനം. സംസ്‌കൃതവും വേദാന്തപുരാണങ്ങളും പഠിച്ച കുമാരനാശാന്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി (1891). സന്ന്യാസിയാവാന്‍ പുറപ്പെട്ട ആശാനെ ഉപരിപഠനത്തിനയച്ചത് ഗുരുവാണ്. ബാംഗ്ലൂരിലും (1895) കല്‍ക്കത്തയിലും (1898) പഠനം. ആശാന്റെ വിപ്ലവകരമായ ചിന്താമണ്ഡലം വികസിക്കുന്നത് ഇക്കാലത്താണ്. ചെറുപ്പത്തില്‍ സ്‌തോത്രകൃതികളെഴുതി വിരാഗിയായി നടന്നിരുന്ന ആശാന്‍, 1907ല്‍ വീണപൂവെന്ന ചെറുഖണ്ഡകാവ്യമെഴുതി മലയാളകവിതയുടെ തലക്കുറിതന്നെ മാറ്റിവരച്ചു. 41 ശ്ലോകങ്ങള്‍ മാത്രമു

Published: Mar 21, 2012, 03:30 AM IST

മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവിയെന്നുതന്നെ കുമാരനാശാനെ വിശേഷിപ്പിക്കാം. 20-ാം നൂറ്റാണ്ടിലെ കവിതാശാഖയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കവിയില്ല. ആശാനോളം കൊണ്ടാടപ്പെട്ട കവിയില്ല, ആശാനോളം പഠിക്കപ്പെട്ട കവിയില്ല.

873 ഏപ്രില്‍ 12ന് ചിറയിന്‍കീഴിനടുത്ത് കായിക്കരയില്‍, പെരുങ്കുടി നാരായന്റെയും കാളിയുടെയും ആറ് മക്കളില്‍ രണ്ടാമനായി ജനനം. സംസ്‌കൃതവും വേദാന്തപുരാണങ്ങളും പഠിച്ച കുമാരനാശാന്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി (1891). സന്ന്യാസിയാവാന്‍ പുറപ്പെട്ട ആശാനെ ഉപരിപഠനത്തിനയച്ചത് ഗുരുവാണ്. ബാംഗ്ലൂരിലും (1895) കല്‍ക്കത്തയിലും (1898) പഠനം. ആശാന്റെ വിപ്ലവകരമായ ചിന്താമണ്ഡലം വികസിക്കുന്നത് ഇക്കാലത്താണ്. ചെറുപ്പത്തില്‍ സ്‌തോത്രകൃതികളെഴുതി വിരാഗിയായി നടന്നിരുന്ന ആശാന്‍, 1907ല്‍ വീണപൂവെന്ന ചെറുഖണ്ഡകാവ്യമെഴുതി മലയാളകവിതയുടെ തലക്കുറിതന്നെ മാറ്റിവരച്ചു. 41 ശ്ലോകങ്ങള്‍ മാത്രമുള്ള ഈ കൃതി 'മിതവാദി'യിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. 1908ല്‍ ഭാഷാപോഷിണിയില്‍ ഇത് പുനഃപ്രകാശനം ചെയ്യപ്പെട്ടതോടെയാണ് ആശാന്‍ അതിപ്രശസ്തനാവുന്നത്.

പഠനശേഷം കേരളത്തില്‍ തിരിച്ചെത്തിയ ആശാന്‍ അരുവിപ്പുറത്തായിരുന്നു താമസം. സമുദായ പരിഷ്‌കരണ കാര്യങ്ങളില്‍ ആകൃഷ്ടനായി ആശാന്‍. 1903ല്‍ ജൂണ്‍ 4ന് ഡോ. പല്‍പ്പു, ശ്രീനാരായണഗുരു എന്നിവരുടെ നേതൃത്വത്തില്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗം (എസ്.എന്‍.ഡി.പി. യോഗം) രൂപീകരിച്ചപ്പോള്‍ ആശാന്‍ അതിന്റെ പ്രഥമ സെക്രട്ടറിയായി. 1904 മെയില്‍ 'വിവേകോദയം' മാസിക തുടങ്ങിയപ്പോള്‍ ആശാന്‍ അതിന്റെ പത്രാധിപരുമായി. 1913ല്‍ ശ്രീമൂലം പ്രജാസഭയില്‍ എസ്.എന്‍.ഡി.പി. യോഗം പ്രതിനിധിയായി അംഗമായി. 1920ല്‍ സെക്രട്ടറിസ്ഥാനമൊഴിഞ്ഞ് നിയമസഭാംഗമായി. 1918ലായിരുന്നു വിവാഹം. ശിഷ്യയായ ഭാനുമതി ഭാര്യ. പ്രഭാകരന്‍, സുധാകരന്‍ എന്നിവര്‍ മക്കള്‍. 1924 ജനവരി 16ന് പല്ലനയാറ്റില്‍വെച്ച് റെഡീമര്‍ എന്ന ബോട്ട് മുങ്ങി ആശാന്‍ മരിച്ചു; 51-ാം വയസ്സില്‍.

വീണപൂവിനുശേഷം കുമാരനാശാന്‍ എഴുതിയ കൃതികളെല്ലാം മലയാളത്തിലെ ക്ലാസിക്കുകളാണ്. ഖണ്ഡകാവ്യങ്ങള്‍ മാത്രമെഴുതി മഹാകവിപ്പട്ടം കരസ്ഥമാക്കി, ആശാന്‍. സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ തൂലിക പടവാളാക്കിയ കവിയാണ് കുമാരനാശാന്‍. 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്നാണ് ആശാനെ മുണ്ടശേരി വിശേഷിപ്പിച്ചത്. ഉച്ചനീചത്വങ്ങളില്ലാത്ത ബുദ്ധമതത്തോട് ആശാന് മമതയുണ്ടായിരുന്നു. പല കവിതകളിലും ബുദ്ധമതം കടന്നുവരുന്നുമുണ്ട്.

നല്ലൊരു നിരൂപകന്‍ കൂടിയായ ആശാന്റെ ചിത്രയോഗ (വള്ളത്തോള്‍) നിരൂപണം പ്രശസ്തമാണ്. മഹാകാവ്യത്തെ കെട്ടുകുതിരയോടാണ് ആശാന്‍ ഉപമിച്ചത്. പ്രാസവാദത്തില്‍ ശബ്ദപക്ഷത്തല്ല, അര്‍ഥപക്ഷത്താണ് (എ.ആര്‍. രാജരാജവര്‍മയ്‌ക്കൊപ്പം) ആശാന്‍ നിലകൊണ്ടത്. (സ്വന്തം കവിതയില്‍ ഭൂരിപക്ഷത്തിലും പ്രാസമുണ്ടെങ്കില്‍പോലും). എ.ആറിന്റെ മരണത്തില്‍ ദുഖിച്ചെഴുതിയ 'പ്രരോദനം' മലയാളത്തിലെ ഏറ്റവും മികച്ച വിലാപകാവ്യങ്ങളിലൊന്നാണ്.


സീതയ്ക്കു പറയാനുള്ളതെന്തെന്ന് 'ചിന്താവിഷ്ടയായ സീത'യിലൂടെ കേള്‍പ്പിച്ചുതന്ന ആശാന്റെ വിപ്ലവത്തിന് മലയാളത്തില്‍ സമാനതകളില്ല. ലോകസാഹിത്യത്തില്‍ത്തന്നെ ഇത്ര ഗാംഭീര്യമുള്ള കൃതിയില്ലെന്ന് എം. കൃഷ്ണന്‍നായര്‍ ഒരിക്കലെഴുതിയിരുന്നു.

കുമാരു 'ആശാനാ'യത്

കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കുന്നവരെ ആശാന്മാര്‍ എന്നു വിളിച്ചുപോന്നു. വിദ്യാഭ്യാസം കഴിഞ്ഞ് കുമാരനാശാന്‍ കുറച്ചുകാലം കുട്ടികളെ പഠിപ്പിക്കുന്ന പാഠശാല നടത്തിയിരുന്നു. അതോടെ കുമാരു എന്ന പേരിനൊപ്പം 'ആശാന്‍' എന്നതും ചേര്‍ന്നു. അങ്ങനെ കുമാരനാശാനായി. കുമാരനാശാനെ ഡോ.പല്‍പ്പു 'ചിന്നസ്വാമി' എന്നായിരുന്നു വിളിച്ചിരുന്നത്. നാരായണഗുരുവിനെ പെരിയസ്വാമി എന്ന് പല്‍പ്പു വിളിച്ചുപോന്നു. പെരിയസ്വാമിയുടെ ശിഷ്യന്‍ ചിന്നസ്വാമി.

ആശാന്റെ കവിതാശകലങ്ങള്‍, പിന്നീട് മലയാളത്തില്‍ ചൊല്ലുകള്‍ പോലെ പ്രചരിച്ചു. ഇത്രയധികം 'ക്വോട്ടു'കളുടെ ഉടമ വേറെയുണ്ടാവില്ല. ആശാനെക്കാള്‍ പ്രശസ്തമെന്നുപോലും പറയാവുന്ന ചില വരികളിതാ:

കാവ്യപരാഗങ്ങള്‍

സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം
(ഒരു ഉദ്‌ബോധനം)

എന്തിന്നുഭാരതധരേ കരയുന്നു? പാര-
തന്ത്ര്യം നിനക്കുവിധികല്പിതമാണു തായേ,
ചിന്തിക്ക, ജാതി മദിരാന്ധ, രടിച്ചു തമ്മി-
ലന്തപ്പെടും തനയ, രെന്തിനയേ 'സ്വരാജ്യം'?
(ഒരു തീയക്കുട്ടിയുടെ വിചാരം)

ഗുണികളൂഴിയില്‍ നീണ്ടുവാഴാ (വീണപൂവ്)
കണ്ണേമടങ്ങുക (വീണപൂവ്)

സ്‌നേഹമാണഖിലസാരമൂഴിയില്‍ (നളിനി)

യുവജനഹൃദയം സ്വതന്ത്രമാ-
ണവരുടെ കാമ്യപരിഗ്രഹേച്ഛയില്‍ (ലീല)

ജാതിചോദിക്കുന്നില്ലഞാന്‍ സോദരീ (ചണ്ഡാലഭിക്ഷുകി)
ചണ്ഡാലിതന്‍ മെയ് ദ്വിജന്റെ -ബീജ-
പിണ്ഡത്തിനൂഷരമാണോ? (ചണ്ഡാലഭിക്ഷുകി)
നെല്ലിന്‍ചുവട്ടില്‍ മുളയ്ക്കും-കാട്ടു-
പുല്ലല്ല സാധുപുലയന്‍ (ചണ്ഡാലഭിക്ഷുകി)

വിശപ്പിനു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും (കരുണ)

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍! (ദുരവസ്ഥ)
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍ (ദുരവസ്ഥ)

ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോദശവന്നപോലെപോം (ചിന്താവിഷ്ടയായ സീത)

വണ്ടേ നീ തുലയുന്നു; വീണയി വിളക്കും നീ
കെടുക്കുന്നുതേ (പ്രരോദനം)
ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത
പൊന്‍പേനയും (പ്രരോദനം)
ഇവിടമാണദ്ധ്യാത്മ വിദ്യാലയം (പ്രരോദനം)

ആശാന്‍കൃതികള്‍

വീണപൂവ്-1907
ഒരു സിംഹപ്രസവം-1909
നളിനി-1911
ലീല- 1914
ബാലരാമായണം - 1916
ശ്രീബുദ്ധചരിതം
(വിവര്‍ത്തനം) - 1915
ഗ്രാമവൃക്ഷത്തിലെ
കുയില്‍ - 1918
പ്രരോദനം - 1919
ചിന്താവിഷ്ടയായ സീത -1919
പുഷ്പവാടി- 1922
ദുരവസ്ഥ - 1922
ചണ്ഡാലഭിക്ഷുകി- 1922
കരുണ - 1923
മണിമാല- 1924
വനമാല- 1925




Sunday, October 10, 2021

ഇടശ്ശേരിയുടെ പൂതപ്പാട്ട്

 

poothappattu നങ്ങേലി, പൂതപ്പാട്ട്


വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട്‌ ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു:

കേട്ടിട്ടില്ലേ തുടികൊട്ടും കലർ
ന്നോട്ടുചിലമ്പിന്‍ കലമ്പലുകൾ
അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
കാതില്‍പ്പിച്ചളത്തോട, കഴുത്തിൽ
‘ക്കലപലെ’ പാടും പണ്ടങ്ങൾ
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം.
ചെപ്പിണച്ചെമ്മണിക്കുത്തുമുലകളിൽ
ച്ചേലിലിഴയും പൂമാല്യം
പുറവടിവപ്പടി മൂടിക്കിടക്കും
ചെമ്പന്‍ വാര്‍കുഴല്‍ മുട്ടോളം
ചോപ്പുകള്‍ മീതേ ചാര്‍ത്തിയരമണി
കെട്ടിയ വെള്ളപ്പാവാട
അയ്യയ്യാ, വരവഞ്ചിതനൃത്തം
ചെയ്യും നല്ല മണിപ്പൂതം.

എവിടെനിന്നാണിപ്പൂതം വരുന്നത്‌, നിങ്ങള്‍ക്കറിയാമോ?

പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ
പ്പാറക്കെട്ടിന്നടിയിൽ
കിളിവാതിലില്‍ക്കുടിത്തുറുകണ്ണുംപായിച്ചു
പകലൊക്കെപ്പാര്‍ക്കുന്നു പൂതം.
പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു
പച്ചിലപ്പൂന്തണല്‍ പൂകും
ഒറ്റയ്ക്കു മേയുന്ന പയ്യിന്‍മുലകളെ
ത്തെറ്റെന്നിപ്പൂതം കുടിക്കും.
മണമേറുമന്തിയില്‍ബ്ബന്ധുഗൃഹം പൂകാ
നുഴറിക്കുതിയ്ക്കുമാള്‍ക്കാരെ
അകലേയ്ക്കകലേക്കു വഴിതെറ്റിച്ചിപ്പൂതം
അവരോടും താംബൂലം വാങ്ങും.

പൊട്ടി തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ; നടത്തം, ഒടുക്കം മനസ്സിലാവും. അപ്പോള്‍ ഒന്നു മുറുക്കാനെടുത്ത്‌ ആ വഴിവക്കത്തു വെച്ചുകൊടുത്താല്‍ മതി. വഴിയൊക്കെ തെളിഞ്ഞുകാണും. അവര്‍ പോയാല്‍ പൂതം വന്നിട്ട്‌ ആ മുറുക്കാന്‍ എടുത്തു മുറുക്കി തെച്ചിപ്പൊന്തയിലേക്കു പാറ്റി ഒരു തുപ്പും തുപ്പും. അതാണല്ലോ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത്‌.

നിശ്ശൂന്യതനടമാടും പാതിരതന്‍ മച്ചുകളിൽ
നിരനിരയായ്ക്കത്തിക്കും മായാദീപം.
തലമുടിയും വേറിടുത്തലസമിവള്‍ പൂപ്പുഞ്ചിരി
വിലസിടവേ വഴിവക്കില്‍ച്ചെന്നു നില്‍ക്കും.
നേരവും നിലയും വിട്ടാവഴിപോം ചെറുവാല്യ
ക്കാരെയിവളാകര്‍ഷിച്ചതിചതുരം
ഏഴുനിലമാളികയായ്ത്തോന്നും കരിമ്പന
മേലവരെക്കേറ്റിക്കുരലില്‍വെയ്ക്കും.
തഴുകിയുറങ്ങീടുമത്തരുണരുടെയുപ്പേറും
കരുതിയിവള്‍ നൊട്ടിനുണച്ചിറക്കും.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലെ
പ്പാറകളില്‍ച്ചിന്നും മുടിയുമെല്ലും.

ഈ അസത്തു പൂതത്തിന്‌ എന്തിനാ നമ്മള്‌ നെല്ലും മുണ്ടും ഒക്കെ കൊടുക്കുന്നത്‌ എന്നല്ലേ? ആവൂ, കൊടുക്കാഞ്ഞാല്‍ പാപമാണ്‌. ഇതെല്ലാം പൂതം പണ്ടുചെയ്തതാണ്‌. ഇപ്പോള്‍, അത്‌ ആരെയും കൊല്ലില്ല. പൂതത്തിന്ന്‌ എപ്പോഴും വ്യസനമാണ്‌. എന്താ പൂതത്തിനു വ്യസനമെന്നോ? കേട്ടോളൂ:

ഇടശ്ശേരി കവിത - പൂതപ്പാട്ട്
ആറ്റിന്‍വക്കത്തെ മാളികവീട്ടില
ന്നാറ്റുനോറ്റിട്ടൊരുണ്ണി പിറന്നു.
ഉണ്ണിക്കരയിലെക്കിങ്ങിണി പൊന്നുകൊണ്ടു
ണ്ണിക്കു കാതില്‍ക്കുടക്കടുക്കന്‍.
പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു
പാവ കൊടുക്കുന്നു നങ്ങേലി.
കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു
മാനത്തമ്പിളി മാമനെക്കാട്ടീട്ടു
കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു
മാമു കൊടുക്കുന്നു നങ്ങേലി.
താഴെ വെച്ചാലുറുമ്പരിച്ചാലോ
തലയില്‍ വെച്ചാല്‍ പേനരിച്ചാലോ
തങ്കക്കുടത്തിനെത്താലോലം പാടീട്ടു
തങ്കക്കട്ടിലില്‍പ്പട്ടു വിരിച്ചിട്ടു
തണുതണപ്പൂന്തുടതട്ടിയുറക്കീട്ടു
ചാഞ്ഞു മയങ്ങുന്നു നങ്ങേലി.
ഉണ്ണിക്കേഴു വയസ്സു കഴിഞ്ഞു.
കണ്ണും കാതുമുറച്ചുകഴിഞ്ഞു.
പള്ളിക്കൂടത്തില്‍പ്പോയിപ്പഠിക്കാ
നുള്ളില്‍ക്കൗതുകമേറിക്കഴിഞ്ഞു.
വെള്ളപ്പൊല്‍ത്തിരയിത്തിരിക്കുമ്പമേൽ
പുള്ളീലക്കര മുണ്ടുമുടുപ്പിച്ചു
വള്ളികള്‍ കൂട്ടിക്കുടുമയും കെട്ടിച്ചു
വെള്ളിപ്പൂങ്കവിള്‍ മെല്ലെത്തുടച്ചിട്ടു
കയ്യില്‍പ്പൊന്‍പിടിക്കൊച്ചെഴുത്താണിയും
മയ്യിട്ടേറെ മിനുക്കിയൊരോലയു
മങ്ങനെയങ്ങനെ നീങ്ങിപ്പോമൊരു
തങ്കക്കുടത്തിനെ വയലിന്റെ മൂലയി
ലെടവഴി കേറുമ്പോള്‍ പടര്‍പന്തല്‍പോലുള്ളൊ
രരയാലിന്‍ചോടെത്തി മറയുംവരെപ്പടി
പ്പുരയീന്നു നോക്കുന്നു നങ്ങേലി.
കുന്നിന്‍മോളിലേക്കുണ്ണികയറി
കന്നും പൈക്കളും മേയുന്ന കണ്ടു.
ചെത്തിപ്പൂവുകള്‍ പച്ചപ്പടര്‍പ്പില്‍നി
ന്നെത്തിനോക്കിച്ചിരിക്കുന്ന കണ്ടു.
മൊട്ടപ്പാറയില്‍ക്കേറിയൊരാട്ടിന്‍
പറ്റം തുള്ളിക്കളിക്കുന്ന കണ്ടു.
ഉങ്ങും പുന്നയും പൂത്തതില്‍ വണ്ടുക
ളെങ്ങും പാറിക്കളിക്കുന്ന കണ്ടു.
അവിടന്നും മെല്ലെ നടന്നാനുണ്ണി
പറയന്റെ മണ്ടകം കണ്ടാനുണ്ണി.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലേ
ക്കുരസിയിറങ്ങി നടന്നാനുണ്ണി.
പാറക്കെട്ടിന്റെ കൊച്ചുപിളര്‍പ്പിലെ
ക്കിളിവാതിലപ്പോള്‍ത്തുറന്നു പൂതം
ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ
യാടിക്കുഴഞ്ഞെത്തുമമ്പിളിക്കലപോലെ
പൊന്നുങ്കുടം പോലെ പൂവമ്പഴം പോലെ
പോന്നു വരുന്നോനെക്കണ്ടു പൂതം.
പൂതത്തിനുള്ളിലൊരിക്കിളി തോന്നീ
പൂതത്തിന്മാറത്തു കോരിത്തരിച്ചൂ.
പൂതമൊരോമനപ്പെമ്മകിടാവായി
പൂത്ത മരത്തിന്റെ ചോട്ടിലും നിന്നു.

എന്നിട്ട്‌ പൂതം ഉണ്ണിയോട്‌ കൊഞ്ചിക്കൊഞ്ചിക്കൊണ്ടു പറയുകയാണ്‌:

‘പൊന്നുണ്ണീ, പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ,
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.

‘കാട്ടിലെറിഞ്ഞണയുകിലോ
കലഹിക്കും ഗുരുനാഥന്‍
പൂത്തമരച്ചോട്ടിലിരു
ന്നൊളിനെയ്യും പെണ്‍കൊടിയേ!’

‘പൊന്നുണ്ണീ പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ.
വണ്ടോടിന്‍ വടിവിലെഴും
നീലക്കല്ലോലകളിൽ
മാന്തളിരില്‍ത്തൂവെള്ളി
ച്ചെറുമുല്ലപ്പൂമുനയാൽ
പൂന്തണലില്‍ച്ചെറുകാറ്റ
ത്തിവിടെയിരുന്നെഴുതാലോ.
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.
“പൂത്ത മരച്ചോട്ടിലിരു
ന്നൊളിനെയ്യും പെമ്മകൊടിയേ,
ഓലയെഴുത്താണികളെ
ക്കാട്ടിലിതാ ഞാന്‍ കളവൂ!’

പിന്നെ പള്ളിക്കൂടത്തില്‍ പോയില്യ. സുഖായി എന്നല്ലേ വിചാരം? കേട്ടോളു. എഴുത്താണി ഇരിമ്പല്ലേ? അതങ്ങട്‌ പിടിവിട്ടപ്പോള്‍ പൂതം വന്നു പിടിച്ചു മെല്ലെ കൂട്ടിക്കൊണ്ടങ്ങട്ടു പോയി!

വെയില്‍ മങ്ങി മഞ്ഞക്കതിരു പൊങ്ങീ
വിയദങ്കണത്തിലെക്കാര്‍കള്‍ ചെങ്ങി
എഴുതുവാന്‍ പോയ കിടാവു വന്നീ
ലെവിടെപ്പോയ്‌; നങ്ങേലി നിന്നു തേങ്ങി.
ആറ്റിന്‍കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്‍ക്കളിക്കും പരല്‍മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടിമറിച്ചിട്ട മണ്ണടരിൽ
പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ.
കുന്നിന്‍ചെരിവിലെക്കൂര്‍ത്തകല്ലിൽ
ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ.
പൊത്തില്‍നിന്നപ്പോള്‍ പുറത്തു നൂഴും
നത്തുകളെന്തെന്തെന്നന്വേഷിച്ചു.
കാട്ടിലും മേട്ടിലും പുക്കാളമ്മ
കാണാഞ്ഞു കേണു നടന്നാളമ്മ.
പൂമരച്ചോട്ടിലിരുന്നു പൂതം
പൂവന്‍പഴംപോലുള്ളുണ്ണിയുമായ്‌
പൂമാല കോര്‍ത്തു രസിയ്ക്കെക്കേട്ടൂ
പൂരിതദുഃഖമിത്തേങ്ങലുകൽ.

എന്നിട്ടോ, അതിനുണേ്ടാ വല്ല കൂട്ടവും! പക്ഷേ, സ്വൈരക്കേടു തീരണ്ടേ?

പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ.
കാറ്റിന്‍ചുഴലിയായ്ച്ചെന്നു പൂതം
കുറ്റികണക്കങ്ങു നിന്നാളമ്മ.
കാട്ടുതീയായിട്ടും ചെന്നു പൂതം
കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ.
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.

പറ്റിയില്ലല്ലോ! പൂതം മറ്റൊരടവെടുത്തു:

പൂതമക്കുന്നിന്റെ മേല്‍മൂടിപ്പാറയെ
ക്കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്‍ചിന്നുമ്മാറതില്‍പ്പൊന്നും മണികളും
കുന്നുകുന്നായിക്കിടന്നിരുന്നു.
‘പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
‘അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന്‍ കണ്ണുകള്‍ ചൂന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു,
‘ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.’

പൂതത്തിന്റെ തഞ്ചം കേള്‍ക്കണോ? അമ്മയ്ക്കു കണ്ണില്ലാതായില്ലേ?

തെച്ചിക്കോലു പറിച്ചൂ പൂതം
ചേലൊടു മന്ത്രം ജപിച്ചു പൂതം
മറ്റോരുണ്ണിയെ നിര്‍മ്മിച്ചു പൂതം
മാണ്‍പൊടെടുക്കെന്നോതീ പൂതം.
അമ്മയെടുത്തിട്ടുമ്മകൊടുത്തി
ട്ടഞ്ചിതമോദം മൂര്‍ദ്ധാവിങ്കല്‍
തടകിത്തടകിപ്പുല്‍കിയവാറേ
വേറിട്ടൊന്നെന്നോതിയെണീറ്റാള്‍.
പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു
പൊട്ടപ്പൂതമിതെന്നു കയര്‍ത്താള്‍.
താപംകൊണ്ടു വിറയ്ക്കെക്കൊടിയൊരു
ശാപത്തിന്നവള്‍ കൈകളുയര്‍ത്താള്‍.
ഞെട്ടിവിറച്ചു പതിച്ചു പൂതം
കുട്ടിയെ വേഗം വിട്ടുകൊടുത്താള്‍.
‘അമ്മേ നിങ്ങടെ തങ്കക്കുഞ്ഞിനെ
ഞാനിനിമേലില്‍ മറച്ചുപിടിക്കി
ല്ലെന്നുടെനേരെ കോപമിതേറെ
യരുതരുതെന്നെ നീറ്റീടൊല്ലേ.
നിന്നുടെ കണ്ണുകള്‍ മുന്‍പടി കാണും
നിന്നുടെ കുഞ്ഞിതുതന്നേ നോക്കൂ.
‘തൊഴുതുവിറച്ചേ നിന്നൂ പൂതം
തോറ്റുമടങ്ങിയടങ്ങീ പൂതം.
അമ്മ മിഴിക്കും കണ്ണിന്മുമ്പിലൊ
രുണ്മയില്‍നിന്നൂ തിങ്കളൊളിപ്പൂ
പ്പുഞ്ചിരിപെയ്തുകുളിര്‍പ്പിച്ചും കൊണ്ട
ഞ്ചിതശോഭം പൊന്നുണ്ണി.

അങ്ങനെ അമ്മയ്ക്ക്‌ ഉണ്ണിയെ കിട്ടി. പൂതമോ, പാവം!

യാത്രതിരിച്ചിടുമുണ്ണിയെ വാരിയെ
ടുത്തു പുണര്‍ന്നാ മൂര്‍ദ്ധാവിങ്കൽ
പലവുരു ചുംബിച്ചത്തുറുകണ്ണാൽ
പ്പാവം കണ്ണീര്‍ച്ചോല ചൊരിഞ്ഞും
വീര്‍പ്പാല്‍ വായടയാതേകണ്ടും
നില്‍പൊരു പൂതത്തോടു പറഞ്ഞാ
ളപ്പോളാര്‍ദ്രഹൃദന്തരയായി
ട്ടഞ്ചിതഹസിതം പെറ്റോരമ്മ:
‘മകരക്കൊയ്ത്തു കഴിഞ്ഞിട്ടെങ്ങടെ
കണ്ടമുണങ്ങിപ്പൂട്ടുങ്കാലം
കളമക്കതിര്‍മണി കളമതിലൂക്കന്‍
പൊന്നിന്‍കുന്നുകള്‍ തീര്‍ക്കുംകാലം
വന്നുമടങ്ങണമാണ്ടുകള്‍തോറും
പൊന്നുണ്ണിക്കൊരു കുതുകം ചേര്‍ക്കാന്‍,
ഞങ്ങടെ വീട്ടിനു മംഗളമേകാന്‍
ഞങ്ങള്‍ക്കഞ്ചിതസൗഖ്യമുദിക്കാന്‍.’
പൂത’മതങ്ങനെതന്നേ’യെന്നു
പറഞ്ഞു മറഞ്ഞിട്ടാണ്ടോടാണ്ടുകൾ
മകരകൊയ്ത്തു കഴിഞ്ഞാലിപ്പോൾ
പോന്നുവരുന്നൂ വീടുകള്‍തോറും.
ഉണ്ണി പിറന്നൊരു വീടേതെന്നു
തിരഞ്ഞുപിടിക്കണമതു ചോദിക്കാന്‍
വിട്ടും പോയി പറഞ്ഞതുമില്ലതു
നങ്ങേലിക്കു മറന്നതുകൊണ്ടോ,
കണ്ടാല്‍ത്തന്റെ കിടാവിനെ വീണ്ടും
കൊണ്ടോടിപ്പോമെന്നു ഭയന്നോ
തിട്ടമതാര്‍ക്കറിയാ;മതുമൂലം
തിങ്ങിത്തിങ്ങിവരുന്നൊരു കൗതുക
മങ്ങനെകൂടീട്ടിവിടിവിടെത്തന
തുണ്ണിയിരിപ്പെന്നോരോ വീട്ടിലു
മങ്ങു കളിച്ചുകരേറിത്തുള്ളി
ത്തുള്ളിമറിഞ്ഞൊടുവങ്ങേലെന്നുട
നവിടേക്കോടിപ്പോണൂ പൂതം.
ഉണ്ണിയെ വേണോ, ഉണ്ണിയെ വേണോ
ആളുകളിങ്ങനെയെങ്ങും ചോദിച്ചാ
ടിപ്പിപ്പൂ പാവത്തെപ്പല
പാടുമതിന്റെ മിടിക്കും കരളിന്‍
താളക്കുത്തിനു തുടികൊട്ടുന്നൂ
തേങ്ങലിനൊത്തക്കുഴല്‍വിളി കേള്‍പ്പൂ.

കേട്ടിട്ടില്ലേ തുടികൊട്ടും കലർ
ന്നോട്ടുചിലമ്പിന്‍ കലമ്പലുകൾ
അയ്യയ്യാ വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.

ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ കവിത

Friday, October 08, 2021

അബ്ദുൽറസാഖ് ഗുർന - 2021ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം

നാടുവിട്ടവരുടെ ആത്മസങ്കടങ്ങൾ

ടാൻസനിയയിൽ ജനിച്ച നോവലിസ്റ്റ് അബ്ദുൽറസാഖ് ഗുർന 2021ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയെന്ന നൊബേൽ കമ്മിറ്റിയുടെ പ്രഖ്യാപനത്തിൽ ഇപ്രകാരം പറയുന്നു: കൊളോണിയലിസത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും സംസ്കാരങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും ഇടയിൽപെട്ട അഭയാർഥികളുടെ ഭാവിയെക്കുറിച്ചും ഒരൊത്തുതീർപ്പിനും മുതിരാതെ, എന്നാൽ ആർദ്രത കൈവിടാതെ അദ്ദേഹം നടത്തിയ തീക്ഷ്ണമായ പരിശോധനയ്ക്കാണു സമ്മാനം. 




ഗുർനയും ഒരു അഭയാർഥിയായിരുന്നു. അദ്ദേഹം ജനിച്ച സാൻസിബാർ ദ്വീപ് ബ്രിട്ടനിൽനിന്ന് 1963ൽ സ്വതന്ത്രമായി. സമാധാനപരമായിരുന്നു അധികാരക്കൈമാറ്റം. സ്വാതന്ത്ര്യത്തിനു തൊട്ടുപിന്നാലെ, അബൈദ് കരുമ അവിടെ പ്രസിഡന്റായി സ്ഥാനമേറ്റശേഷം, അറബ് വംശജരെ ക്രൂരമായി പീഡിപ്പിക്കാൻ തുടങ്ങി; ഒട്ടേറെ കൂട്ടക്കൊലകൾ നടന്നു. അറബ് ന്യൂനപക്ഷത്തിൽപെട്ട ഗുർന, സ്കൂൾ പഠനത്തിനുശേഷം സ്വന്തം നാടിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് അഭയാർഥിയായി ഇംഗ്ലണ്ടിലെത്തി. 

1964ൽ സാൻസിബാർ, റിപ്പബ്ലിക് ഓഫ് ടാൻസനിയയുടെ ഭാഗമായി. 36 വയസ്സ് ആകുന്നതു വരെ ഗുർനയ്ക്കു ടാൻസനിയയിൽ തിരിച്ചുചെല്ലാൻ പറ്റിയില്ല. 1984ൽ അച്ഛൻ മരിക്കുന്നതിനു ദിവസങ്ങൾക്കു മുൻപാണു ഗുർന നാട്ടിൽ വീണ്ടും കാലുകുത്തിയത്.

ഇംഗ്ലണ്ടിലെ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം കെന്റ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി. അടുത്തിടെയാണ് അദ്ദേഹം ഇംഗ്ലിഷ് ആൻഡ് പോസ്റ്റ് കൊളോണിയൽ ലിറ്ററേച്ചറിന്റെ പ്രഫസർ സ്ഥാനത്തുനിന്നു വിരമിച്ചത്. അധീശത്വത്തിനു ശേഷമുള്ള കാലത്തെക്കുറിച്ചെഴുതിയ സൽമാൻ റുഷ്ദി, വോൾ സോയിങ്ക, എങുഗി വ തിയോങ്, വി.എസ്. നയ്‌പോൾ തുടങ്ങിയവരെക്കുറിച്ചാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്. റുഷ്ദിയെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരം അദ്ദേഹം എഡിറ്റ് ചെയ്തിട്ടുമുണ്ട്. 

ഈ നൊബേൽ ഇംഗ്ലിഷിനാണു ലഭിച്ചിട്ടുള്ളതെങ്കിലും ഗുർനയുടെ മാതൃഭാഷ സ്വാഹിലിയാണ്. സാൻസിബാറിലെ കുട്ടിക്കാലത്തു സ്വാഹിലിയിലെ സാഹിത്യഗ്രന്ഥങ്ങളൊന്നും വായിക്കാൻ കിട്ടിയില്ലെന്നാണ് അദ്ദേഹം ഒരിക്കൽ പറഞ്ഞത്. മാതൃഭാഷ ഇംഗ്ലിഷല്ലാത്ത മറ്റു പല എഴുത്തുകാരെപ്പോലെ ഗുർനയ്ക്കും ആത്മാവിഷ്കാരത്തിന്റെ ഭാഷയായി ഇംഗ്ലിഷ് മാറി. ഇംഗ്ലണ്ടിൽ അഭയാർഥിയായി ജീവിക്കവേ, 21–ാം വയസ്സിലാണ് എഴുത്തു തുടങ്ങിയത്. ഷേക്സ്പിയർ തൊട്ട് വി.എസ്.നയ്പോൾ വരെയുള്ളവരിൽനിന്ന് അദ്ദേഹം പ്രചോദനം കണ്ടെത്തി. ഇംഗ്ലിഷിനു മുൻപ് അദ്ദേഹത്തിന്റെ സ്രോതസ്സുകൾ അറബിക്കാണ്: “ആയിരത്തിയൊന്ന് രാവുകളും” ഖുർആനും ആദ്യകാലത്തു ഗുർനയെ സ്വാധീനിച്ചിട്ടുണ്ട്. 

അദ്ദേഹത്തിന്റെ 10 നോവലുകളും കുറെ ചെറുകഥകളുമാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഞാൻ വായിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രണ്ടു നോവലുകളിൽ എന്നെ ആകർഷിച്ച ഘടകം എഴുത്തുകാരന്റെ കാഴ്ചപ്പാടാണ്. പാശ്ചാത്യ ഭാഷകളിൽ, പ്രത്യേകിച്ച് ഇംഗ്ലിഷിൽ, മറ്റു സംസ്കാരങ്ങളെക്കുറിച്ച് എഴുതുമ്പോൾ നോട്ടം മിക്കവാറും പാശ്ചാത്യരുടെ കണ്ണുകളിലൂടെയായിരിക്കും. അബ്ദുൽറസാഖ് ഗുർന ഇതു തകിടംമറിക്കുന്നു: നോവലുകളുടെ കാഴ്ചയും സ്വരവും എല്ലാം തദ്ദേശീയരുടേതാണ്. ആ രീതിയിൽ പറഞ്ഞാൽ ഗുർനയ്ക്കു മുൻഗാമികൾ കുറവാണ്. 

books

അബ്ദുൽറസാഖ് ഗുർനയുടെ പുസ്തകങ്ങൾ (Photo by Tolga Akmen / AFP)

അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന് ഈ നൊബേൽ കിട്ടുന്നത്. സാഹിത്യത്തിന്റെ നൊബേൽ പ്രഖ്യാപിക്കുന്നതിനു ദിവസങ്ങൾക്കുമുൻപ് ലാഡ്ബ്രോക്സ് തുടങ്ങിയ ലണ്ടനിലെ വാതുവയ്പു സ്ഥാപനങ്ങൾ സാധ്യതപ്പട്ടിക പ്രസിദ്ധീകരിക്കും. ഇത്തവണ അവയിലൊന്നും ഗുർനയുടെ പേരില്ല! ഞാൻ അദ്ദേഹത്തെ കണ്ടെത്തിയത് അദ്ദേഹം ബുക്കർ പ്രൈസിനുള്ള സാധ്യതപ്പട്ടികയിൽ ഒരിക്കൽ കടന്നുകൂടിയതുകൊണ്ടാണ്. അത്തരം എഴുത്തുകാർക്കു ബ്രിട്ടിഷ് കൗൺസിൽ ലൈബ്രറി പ്രചാരം നൽകുമായിരുന്നു. 

അദ്ദേഹത്തിന്റെ പ്രസിദ്ധമായ നോവൽ ‘പരിത്യാഗ’ത്തിന്റെ (Desertion) ആഖ്യാതാവ് ന്യൂനപക്ഷത്തിൽപെട്ട റഷീദാണ്. പരന്ന വായനയ്ക്കും ലോകപരിചയം ആർജിച്ചതിനും ശേഷം അവൻ നാടുപേക്ഷിക്കാൻ ഒരുങ്ങുന്നു. അവൻ പറഞ്ഞു: ‘‘കാര്യം കാണാനുള്ള ഈ കാലുപിടിക്കൽ, ഈ വല്ലാത്ത മതപരത, ഈ കാപട്യം, ഈ സ്ഥലം എന്നെ വീർപ്പുമുട്ടിക്കുന്നു.” റഷീദ് അവന്റെ സംസ്കാരത്തെ പൂർണമായും പരിത്യജിക്കുന്നു. എന്നാൽ അബ്ദുൽറസാഖ് ഗുർനയാകട്ടെ ആഫ്രിക്കയെ മുറുകെപ്പിടിച്ചിരിക്കുന്നു; അദ്ദേഹത്തിന്റെ കഥകൾ തീരുന്നില്ല.   

സത്യത്തോടുള്ള സമർപ്പണം

അബ്ദുൽറസാഖ് ഗുർനയുടെ ഇംഗ്ലിഷിൽ മാതൃഭാഷയായ സ്വാഹിലിയുടെയും അറബിക്, ഹിന്ദി, ജർമൻ ഭാഷകളുടെയും മുദ്രകൾ കാണാം. വിഭിന്നവും വിപുലമായ കുടിയേറ്റക്കാരുടെ ലോകമാണ് അവിടെയുള്ളത്. നൈരാശ്യത്തെക്കാൾ മാറിയ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഇച്ഛയാണ് ഗുർനയുടെ കഥാപാത്രങ്ങൾക്കുള്ളത്.

സത്യത്തോടുള്ള സമർപ്പണവും ലളിതവൽക്കരണത്തോടുള്ള വിമുഖതയുമാണു ഗുർനയെ വ്യത്യസ്തനാക്കുന്നതെന്നു നൊബേൽ സമ്മാന സമിതി ചൂണ്ടിക്കാട്ടുന്നു. യുദ്ധവും കോളനിവാഴ്ചയും എങ്ങനെയാണു ജീവിതത്തെ രൂപപ്പെടുത്തുന്നത് എന്നാണു താൻ അന്വേഷിച്ചതെന്നു ഗുർന പറയുന്നുണ്ട്. 

പലായനം, പ്രവാസം, സ്വത്വം, ദേശം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണു താൻ എപ്പോഴും അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.  .

മുൻപു നൽകിയ 117 നൊബേൽ സമ്മാനങ്ങളിൽ 95 എണ്ണവും യൂറോപ്യൻ എഴുത്തുകാർക്കായിരുന്നു.  16 പേർ മാത്രമാണു സ്ത്രീകൾ. 1986 ൽ നൈജീരിയയിലെ വോൾ സോയിങ്കയ്ക്കുശേഷം ഇതാദ്യമാണ് ഒരു ആഫ്രിക്കൻ കറുത്തവർഗക്കാരന് സാഹിത്യനൊബേൽ കിട്ടുന്നത്. ആഫ്രിക്കൻ വംജരായ മറ്റു ജേതാക്കൾ: നജീബ് മഹ്ഫൂസ് (ഈജിപ്ത്–1988), നദിൻ ഗോർഡിമർ (ദക്ഷിണാഫ്രിക്ക–1991) ജെ.എം.കൂറ്റ്സി (ദക്ഷിണാഫ്രിക്ക–2003), ഡോറിസ് ലെസ്സിങ് (സിംബാബ്‌വെ–2007) ഇംഗ്ലിഷിലെഴുതുന്ന സാഹിത്യത്തിനു തുടർച്ചയായ രണ്ടാം വട്ടമാണു പുരസ്കാരം.യുഎസ് കവി ലൂയീസ് ഗ്ലൂക്കിനാണു കഴിഞ്ഞ വർഷം നൊബേൽ ലഭിച്ചത്. 


s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive