Wednesday, September 06, 2023

ജയിലർ: താരശരീരവും നൃശംസതയും ജനപ്രിയ ചേരുവയാകുമ്പോൾ

രാധാകൃഷ്ണൻ ചെറുവല്ലി

തിയേറ്ററുകൾ നിറഞ്ഞു കവിയുന്നു. സന്തോഷത്തിലാണ്‌ തിയേറ്റർ ഉടമകൾ. സന്തോഷത്തിലാണ്‌ പ്രേക്ഷകരും. ജയിലർ എന്ന രജനിപ്പടം തകർത്തോടുകയാണ്‌. തലച്ചോർ വീട്ടിൽ വച്ചിട്ടുവേണം ജയിലർ കാണാൻ എന്നൊരു സംസാരം പ്രാബല്യത്തിലുണ്ട്‌. ജയിലർക്കു മാത്രമല്ല മുഖ്യധാരാ സിനിമകൾക്കെല്ലാം ഇത്‌ ബാധകമാണ്‌. ഇത്തരം ചിത്രങ്ങൾ വിമർശനവിധേയമാക്കിയാൽ ‘അൽപം വട്ടുണ്ട്‌ അല്ലേ’ എന്ന ചോദ്യം ഉയരും. മനുഷ്യരുടെ രാഷ്‌ട്രീയാവബോധത്തെ ഏറെ സ്വാധീനിക്കുന്ന കച്ചവട സിനിമകളെ തുറന്നുകാണിക്കേണ്ടത്‌ ബദൽ ലോകം സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവരുടെ മാത്രമല്ല ജനാധിപത്യവാദികളുടെ മുഴുവൻ ഉത്തരവാദിത്തമാണ്‌.

ജയിലർ എന്ന സിനിമ മുന്നോട്ടുവയ്‌ക്കുന്ന മുഖ്യപ്രമേയം മുത്തുവേൽ പാണ്ഡ്യൻ എന്ന മുത്തച്ഛൻ, വർമൻ എന്ന വിഗ്രഹക്കടത്തുകാരന്റെ ആക്രമണത്തെ പ്രതിരോധിച്ച്‌ തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതാണ്‌. മുത്തുവേൽ തന്റെ പേരക്കിടാവിന്റെ ‘യു ട്യൂബ്‌’ ചാനലിനു വേണ്ട ‘ഷൂട്ടിനു’ സഹായിച്ചും പച്ചക്കറി വാങ്ങാൻപോയും അല്ലറ ചില്ലറ വീട്ടുകാര്യങ്ങൾ നോക്കിയും ജീവിച്ചുപോകുന്ന ഒരു റിട്ടയേർഡ്‌ ഉദ്യോഗസ്ഥനാണ്‌. അയാളുടെ മകൻ അർജുൻ ചെന്നൈ പട്ടണത്തിലെ അസിസ്റ്റന്റ്‌ കമീഷണർ ഓഫ്‌ പൊലീസും. ഇരുവർക്കും പുറമേ മുത്തുവേലിന്റെ ഭാര്യ വിജയ, മരുമകൾ ശ്വേത, പേരക്കുട്ടി റിത്വിക്‌ എന്നിവർ അടങ്ങുന്നതാണ്‌ ആ കുടുംബം.

വർമന്റെ വിഗ്രഹക്കടത്തു സംഘത്തെ പിടികൂടാൻ അർജുൻ രണ്ടും കൽപിച്ചിറങ്ങുന്നു. മേലധികാരികൾക്കുപോലും അതിൽ താൽപര്യമില്ല. ആ ഘട്ടത്തിലാണ്‌ അർജുന്റെ പുറപ്പാട്‌. ഒരുനാൾ അർജുനെ കാണാതാകുന്നു. വർമന്റെ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന്‌ വാർത്തകൾ വന്നു. മകനെ നേർമയോടെ വളർത്തിയതുകൊണ്ടാണ്‌ അയാൾ കൊല്ലപ്പെടാൻ ഇടയായതെന്ന വിജയയുടെ വിലാപം അയാളുടെ ചങ്കിൽതട്ടി. അയാൾ മകനെ അന്വേഷിച്ചിറങ്ങി. കൊച്ചുമകനുമായി സ്‌കൂളിൽനിന്നു മടങ്ങുന്ന വഴി അവനുനേരെയുണ്ടായ വധശ്രമം മുത്തുവേൽതടയുന്നു.

വർമൻ നേർക്കുനേർ വരുന്നു. പോർക്കളം ഒരുങ്ങുന്നു. മുത്തുവേൽ വെറും മുത്തുവേൽ അല്ലെന്നും തിഹാർ ജയിലിലെ ജയിലറായിരുന്ന ‘ടൈഗർ’ മുത്തുവേൽ പാണ്ഡ്യനാണെന്നും അറിയുന്ന വർമൻ തന്റെ സംഘത്തിന്റെ ആൾബലം വർധിപ്പിച്ചു. മുത്തുവേലാകട്ടെ പഴയ തിഹാർ ബന്ധമുപയോഗിച്ച്‌ മാഫിയകളുടെ സഹായം തേടി സ്വന്തം കുടുംബത്തെ സംരക്ഷിത വലയത്തിലാക്കി തിരിച്ചടിക്കാൻ പുറപ്പെട്ടു. അപ്പോഴാണറിയുന്നത്‌ അർജുൻ മരിച്ചിട്ടില്ലെന്ന്‌; അയാൾ വർമന്റെ കസ്റ്റഡിയിലാണ്‌. മകനെ വിട്ടുനൽകനായി ആന്ധ്രാപ്രദേശിലെ മംഗളഗിരി ക്ഷേത്രത്തിൽ

വിനായകൻ

വിനായകൻ

സൂക്ഷിച്ചിട്ടുള്ള കിരീടം തന്റെ കൈയിലെത്തിക്കാൻ വർമൻ ആവശ്യപ്പെട്ടു. പ്രസ്‌തുത ക്ഷേത്രത്തിന്റെ ട്രസ്റ്റിമാരിലൊരാളായ സിനിമാതാരം ‘ബ്ലാസ്റ്റ്‌ മോഹനെ’ കരുവാക്കി മുത്തുവേൽ നടത്തുന്ന നാടകത്തിലൂടെ ഒരു വ്യാജകിരീടം തയ്യാറാക്കി വർമനു നൽകി. അതിൽ ഒരു രഹസ്യ ക്യാമറ ഘടിപ്പിച്ചിരുന്നു. അതുവഴി വർമനും അർജുനും തമ്മിൽ നടത്തിയ സംസാരം മുത്തുവേൽ കേൾക്കുന്നുണ്ട്‌.

കിരീടം വ്യാജമാണെന്ന്‌ അറിഞ്ഞ വർമൻ അന്തിമപോരാട്ടത്തിന്‌ തയ്യാറായി. അർജുൻ നേർമയുള്ള ഉദ്യോഗസ്ഥനല്ലെന്നും പുരാവസ്‌തു വ്യാപാരത്തിൽ പങ്കാളിയാകാൻ വർമനുമായി സഖ്യത്തിലാണെന്നും അറിയുന്ന മുത്തുവേൽ മകനെ നേരിൽകണ്ട്‌ പൊലീസിനു കീഴടങ്ങാൻ ആവശ്യപ്പെട്ടു. അവൻ ഏറെദൂരം മുന്നോട്ടു പോയിക്കഴിഞ്ഞ സാഹചര്യത്തിൽ കീഴടങ്ങാനാവില്ലെന്ന്‌ പിതാവിനെ അറിയിച്ചു. മുത്തുവേലിന്‌ സ്വന്തം മകനെ കൊലപ്പെടുത്തി ‘നീതി’ സംരക്ഷിക്കേണ്ടിവരുന്നു. പഴയ പല തമിഴ്‌ സിനിമകളിലും ഇത്തരം അച്ഛൻ മകൻ ബന്ധം നാം കണ്ടിട്ടുണ്ട്‌. അക്കാര്യത്തിൽ ഒരു പുതുമയും പ്രമേയത്തിനില്ല.

രജനീകാന്ത്‌ എന്ന നടന്റെ താരമൂല്യമാണ്‌ ഈ ചിത്രത്തിന്റെ മൂലധനം. തന്റെ മാനറിസങ്ങൾ വഴി താരം ആരാധകരെ ആനന്ദപുളകിതരാക്കുന്നുണ്ട്‌. തന്റെ ശരീരചലനങ്ങളാകുന്ന ദണ്ഡുകൊണ്ട്‌ പ്രേക്ഷകരെ മയക്കിക്കളയുന്നു. പ്രേക്ഷകർ തന്റെ അപരവ്യക്തിത്വത്തെ നായകനിൽ ലയിപ്പിക്കുന്നതിനാൽ സിനിമ കാണുമ്പോൾ അയാൾ നായകനിലേക്ക്‌ പരകായപ്രവേശം നടത്തുന്നു. നായകന്റെ പ്രണയം തന്റെ പ്രണയമായി മാറുന്നു. നായകന്റെ വീരസാഹസിക പ്രവൃത്തികളെല്ലാം തന്റേതായിത്തീരുന്നു. അനീതിക്കെതിരായ പോരാട്ടമെന്ന ഒറ്റയാൾ സാഹസികത ഒരാളുടെ അപരവ്യക്തിത്വവുമായി താദാത്മ്യം പാലിക്കയാൽ സിനിമയിൽ എല്ലാ ദുഷ്ടശക്തികളെയും തകർത്തെറിയുമ്പോൾ അയാൾ പരമ തൃപ്‌തനാകുന്നു.

അയാളുടെയുള്ളിൽ അനീതിക്കെതിരെ പുകയുന്ന വ്യക്തിത്വം നിർജീവമാക്കപ്പെടുന്നു. എല്ലാം അയാൾ, തന്നുള്ളിൽ പരിഹരിച്ചുകഴിഞ്ഞവയാണല്ലോ! ഇത്തരത്തിൽ വ്യക്തികളെ കേവവലവ്യക്തികളായി ചുരുക്കിക്കാണുകയും വ്യക്തിപരമായ

രജനികാന്ത് ,നെൽസൺ

രജനികാന്ത് ,നെൽസൺ

പരിഹാരമാണ്‌ അന്തിമ പരിഹാരമെന്നും സിനിമ ഒരാൾക്കുള്ളിൽ തീർപ്പുകൽപിക്കുന്നു. സാമൂഹ്യപരത, സംഘടന, ജനാധിപത്യം, മതേതരത്വം എന്നീ ആശയങ്ങളെ വിലമതിക്കാതിരിക്കലാണ്‌ മുഖ്യധാരാ സിനിമകളുടെ മുഖ്യ ദൗത്യം. മുഖ്യധാര മുഖ്യധാരയാകുന്നത്‌ മൂലധനശക്തികളുടെ ആശയം വഹിക്കുന്ന പേടകങ്ങളാണവ എന്നതിനാലാണ്‌. ബൂർഷ്വാസിയുടെയോ ആശയപരമായി അധീശത്തം പുലർത്തുന്ന വർഗത്തിന്റെയോ/വിഭാഗങ്ങളുടെയോ സ്വാധീനമണ്ഡലത്തിലാണ്‌ മുഖ്യധാര പ്രവർത്തിക്കുന്നത്‌. 

അതിനാൽ മുഖ്യധാരയെ തുറന്നുകാട്ടുന്നത്‌ ഒരു ജനാധിപത്യവാദിയുടെ കടമയാണ്‌. തട്ടുപൊളിപ്പൻ സിനിമകൾ, മാഫിയക്കെതിരായി പോരാടുന്നു എന്നു നടിക്കുന്ന സിനിമകൾ, അതിമാനുഷ്യനായി മാറുന്ന നായകകേന്ദ്ര ചിത്രങ്ങൾ, ജയിംസ്‌ ബോണ്ട്‌ പോലെ ആരെയും വകവരുത്താനുള്ള ലൈസൻസ്‌ പേറുന്ന അന്താരാഷ്‌ട്ര നായകന്മാർ എന്നിവരെ സൃഷ്ടിക്കുന്നതിലൂടെ സാംസ്‌കാരിക വ്യവസായം തങ്ങളുടെ രാഷ്‌ട്രീയ ദൗത്യമാണ്‌ നിർവഹിക്കുന്നതെന്ന്‌ അധികമാരും ശ്രദ്ധിക്കാറില്ല. തങ്ങൾക്കെതിരായ രാഷ്‌ട്രീയമാണ്‌ ഇത്തരം സിനിമകൾ പേറുന്നതെന്നറിയാതെ വീരനായകന്മാർക്ക്‌ കൈയടിക്കുന്ന സധാരണക്കാർ ഫലത്തിൽ തങ്ങളുടെ ജീവവീതാവസ്ഥകളെ തകർത്തുതരിപ്പണമാക്കിക്കൊണ്ടിരിക്കുന്ന വർഗത്തിന്റെ ആശയങ്ങൾക്കാണ്‌ കൈയടി നൽകുന്നത്‌.

പ്രധാന കഥാപാത്രമായ മുത്തുവേൽ പാണ്ഡ്യനെ നമുക്ക്‌ വിശകലനം ചെയ്യാം. മുന്പ്‌ രജനീകാന്ത്‌ അവതരിപ്പിച്ചിട്ടുള്ള പല കഥാപാത്രങ്ങളുടേയും വാർപ്പ്‌ മാതൃകയോ മിശ്രിതമോ ആണ്‌ മുത്തുവേൽ. അയാൾക്കൊരു ഭൂതകാലമുണ്ട്‌; ഇപ്പോഴുള്ളതിന്‌ തികച്ചും വിരുദ്ധമായ ഒന്ന്‌. ബാഷ, പടയപ്പ തുടങ്ങിയ ചിത്രങ്ങൾ ഓർക്കുക. തിഹാർ ജയിലിൽ അയാൾ സ്വന്തം ഇച്ഛയാണ്‌ നടപ്പാക്കുന്നത്‌. എതിർക്കുന്നവന്റെ ചെവി വെട്ടിമാറ്റി അധികാരം ഉറപ്പിക്കുന്നവൻ. ഫാസിസ്റ്റ്‌ കാലത്തെ മനുഷ്യനെയാണ്‌ ഇതിലൂടെ മുന്നോട്ടുവയ്‌ക്കുന്നത്‌.

ഇന്നയാൾ ഒതുങ്ങിക്കഴിയുന്ന കുടുംബനാഥനാണ്‌. കുടുംബത്തിനുനേരെ ആക്രമണമുണ്ടാകുമ്പോൾ അയാൾ വേറൊരാളാകുന്നു. കുടുംബത്തിനുവേണ്ടി വേണമെങ്കിൽ ഒരാളെ കൊല്ലാം എന്ന പൊതുബോധം ഇന്ത്യയിൽ പ്രബലമാണ്‌. അത്രമേൽ

വിനായകൻ ‘തൊട്ടപ്പനി’ൽ

വിനായകൻ ‘തൊട്ടപ്പനി’ൽ

പരിശുദ്ധമായ ഒരു യൂണിറ്റാണോ കുടുംബം? നിലവിലുള്ള ഏത്‌ വ്യവസ്ഥിതിയായാലും ആ വ്യവസ്ഥിതിയുടെ അഥവാ ഭരണകൂടത്തിന്റെ സൂക്ഷ്‌മമായ യൂണിറ്റാണ്‌ കുടുംബം. പ്രമുഖ മാർക്‌സിസ്റ്റായ ലൂയി അൽത്തൂസർ രണ്ടുതരം ഭരണകൂട ഉപകരണങ്ങളെപ്പറ്റി പറയുന്നുണ്ട്‌. ഒന്ന്‌, ബലപ്രയോഗത്തിലൂടെ ജനങ്ങളെ നിയന്ത്രിക്കുന്ന ഉപകരണം.

സർക്കാർ, പൊലീസ്‌, ജയിൽ, കോടതി, പട്ടാളം തുടങ്ങിയവ. അവ ബലപ്രയോഗത്തിലൂടെയാണ്‌, വ്യക്തിക്കും സമൂഹത്തിനുമേലും ചെലുത്തുന്ന നിയന്ത്രണങ്ങളിലൂടെയാണ്‌ ഭരണപ്രക്രിയ നടത്തുന്നത്‌. രണ്ടാമതായി, പ്രവർത്തിക്കുന്ന ഭരണകൂട ഉപകരണമാണ്‌ പ്രത്യയശാസ്‌ത്രപരമായ ഭരണകൂട ഉപകരണങ്ങൾ (Idiological state apparatuses).. മതം, വിശ്വാസം, കുടുംബം, നിയമം, രാഷ്‌ട്രീയം, ട്രേഡ്‌ യൂണിയനുകൾ, മാധ്യമങ്ങൾ, സംസ്‌കാരം എന്നിവയാണ്‌ പ്രത്യയശാസ്‌ത്രപരമായ ഭരണകൂട ഉപകരണങ്ങൾ. അവിടെ പ്രത്യക്ഷ ബലപ്രയോഗമില്ല. പരോക്ഷമായി ജനങ്ങളെ ഭരണകൂടത്തിനു വിധേയരാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഉപകരണങ്ങളാണവ. ഭരണകൂടത്തിന്റെ ഉപകരണങ്ങളായിപ്പോലും മനുഷ്യർ പലപ്പോഴും അവയെ തിരിച്ചറിയുന്നില്ല. അവ പ്രച്ഛന്നമാണ്‌.

ഇത്തരത്തിൽ പരിശോധിച്ചാൽ ഭരണകൂട ആശയങ്ങൾക്കനുസരിച്ച്‌ പൗരരെ വാർത്തെടുക്കാൻ ശ്രമിക്കുന്ന ഒരു യൂണിറ്റാണ്‌ കുടുംബം. അത്‌ ജനാധിപത്യപരമായ ഒരു യൂണിറ്റല്ല. അതിന്‌ ഭരണകൂടത്തിന്റെ ഛായയാണുള്ളത്‌. അത്‌ ഏകശാസനാപരമാണ്‌. മുത്തുവേൽ ഈ ചിത്രത്തിൽ ഒരിക്കൽ ഇങ്ങനെ പറയുന്നുണ്ട്‌. ‘‘ഞാനാണ്‌ ഇവിടത്തെ രാജാവ്‌. എന്റെ വാക്കുകളാണിവിടത്തെ നിയമം. എന്റെ ഇഷ്ടത്തിനനുസരിച്ച്‌ നിയമം മാറിക്കൊണ്ടിരിക്കും’’. എത്രമാത്രം ഫാസിസ്റ്റാണ്‌ ഈ ആശയം. ഭാര്യയോടും മരുമകളോടും അയാൾ ഞാൻ പറയുന്നതാണിവിടത്തെ നിയമം; എന്നെ അനുസരിച്ചാൽ മതിയെന്നു പറയുന്നുണ്ട്‌. വിജയയുടെ വാക്കുകളെ അയാൾ ആണധികാരത്തിന്റെ ഭാഷയിൽ നിയന്ത്രിക്കുന്നുണ്ട്‌. ഭർത്താവിനാൽ, പിതാവിനാൽ, പുത്രനാൽ സംരക്ഷിക്കപ്പെടുന്ന നാരികൾ! ഈ ആശയമാണീ ചിത്രം പിന്തുടരുന്നത്‌.

പുരുഷൻ എന്ന ശരീരവും ആശയവും മാത്രമേ ഈ സിനിമയിലുള്ളൂ. പെണ്ണിന്‌ കർതൃത്വമില്ല. ഈ സിനിമ കടുത്ത പുരുഷാധിപത്യ മൂല്യമാണ്‌ ഉയർത്തിപ്പിടിക്കുന്നത്‌. വാളുകൊണ്ടുള്ള നീതി, തോക്കുകൊണ്ടുള്ള നീതി. അനിയന്ത്രിതമായ പക, രക്തച്ചൊരിച്ചിൽ. ഇവയെല്ലാം നായകന്റെ അതിമാനുഷികതയിൽ ന്യായീകരിക്കപ്പെടുകയാണ്‌. നീത്‌ഷേ ഉയർത്തിക്കാണിക്കുന്ന അതിമാനുഷിക സങ്കൽപത്തിനനുസരിച്ചാണ്‌ നാമിന്ന്‌ ഭരിക്കപ്പെടുന്നത്‌ എന്ന്‌ എത്ര വേർതിരിച്ചറിയപ്പെടുന്നു!

വിനായകൻ

വിനായകൻ

അത്യന്തം അഴിമതിമുക്തമായ ഒരു സമൂഹത്തെയാണ്‌ ഈ സിനിമ കാട്ടിത്തരുന്നത്‌. വർമൻ എന്നൊരു കറുത്ത മനുഷ്യനാണ്‌ ഇതിനെല്ലാം കാരണം. വെളുപ്പരും സുന്ദരകളേബരുമായ ആൺ‐പെൺ ശരീരങ്ങൾ ഈ സിനിമയിൽ നായക‐നായിക പദവിയിലും അതിനോടു ചേർന്നുനിൽക്കുന്ന ചെറു കഥാപാത്രങ്ങൾപോലും വെളുത്തവരാണ്‌ (യോഗി ബാബുവിന്റെ ഡ്രൈവർ കഥാപാത്രമൊഴികെ). അപ്പുറത്താകട്ടെ കറുത്ത മനുഷ്യർ. വർമൻ എന്ന ‘എതിരി’ കറുത്തവനും ദളിതനെന്നു പ്രത്യക്ഷവൽക്കരിക്കപ്പെടുന്നവനുമാണ്‌. കൗശലപൂർവമാണ്‌ അയാൾക്ക്‌ ‘വർമൻ’ എന്ന പേര്‌ നൽകിയത്‌. ആ കഥാപാത്രം മലയാളിയാണ്‌. വിവിധ സംസ്ഥാനങ്ങളിലെ വിപണി മാത്രമല്ല വിനായകനെ പ്രതിനായകനായി പ്രതിഷ്‌ഠിച്ചതിനു പിന്നിൽ.

ഒരുതരം അപരത്വം സൃഷ്ടിച്ചെടുക്കാനാണത്‌. പ്രഹരകേന്ദ്രത്തിന്‌ കൂടുതൽ ഊക്ക്‌ കിട്ടണമെങ്കിൽ പ്രേക്ഷകമനസ്സിൽ ഒരുതരം അപരത്വം പ്രതിനായകനുമേൽ സൃഷ്ടിക്കണം. അങ്ങനെ വർണ നിർണയത്തിൽപോലും പ്രകടമായ വലതുപക്ഷ രാഷ്‌ട്രീയം ഈ സിനിമ മുന്നോട്ടുവയ്‌ക്കുന്നു. നൃശംസത അടിമുറി നിറഞ്ഞാടുന്നുണ്ടിതിൽ. തല വെട്ടിമാറ്റപ്പെട്ട കബന്ധങ്ങൾ ഉഗ്രൻ ഷോട്ടായി വിശകലനം ചെയ്യപ്പെടുന്ന കാലം. ഓഷ്‌വിറ്റിലെ ഗ്യാസ്‌ ചേംബറിനു സമാനമായ ചേംബറുകളിലിട്ട്‌ മനുഷ്യരെ നിഷ്‌ഠുരമായി വകവരുത്തുന്നതിനെ ഈ സിനിമ ഉദാത്തവൽക്കരിക്കുന്നു. നാസികളുടെ ടൂളുകൾ സിനിമയിലൂടെ വിനോദത്തിന്റെ മറവിൽ കടന്നുവരുന്നത്‌ ശ്രദ്ധിക്കുക!

സൂപ്പർ താരമായതിനാലാവാം അയാൾ കൊന്നുതള്ളപ്പെടുന്ന മനുഷ്യർക്ക്‌ പേരുകളില്ല. ആ കൊലപാതകങ്ങളിലേക്ക്‌ നിയമം എത്തിനോക്കുന്നുമില്ല. ഇത്തരം ഭീകരതകൾക്ക്‌ നിയമസംരക്ഷണവുമുണ്ട്‌. സെൻസർ ബോർഡ്‌ ഇത്‌ കാണുന്നില്ല. എന്നാൽ ചെറിയൊരു ഭരണകൂട വിമർശനം മതി കലാത്മക ചിത്രങ്ങളെ തടഞ്ഞുവയ്‌ക്കാൻ. അത്രമാത്രം ഭരണകൂട ലാളനയോടെയാണ്‌ ഈ ചിത്രങ്ങൾ നിലനിൽക്കുന്നതെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. ജനാധിപത്യത്തിന്‌ അതീതമായ അതിമാനുഷ കഥാപാത്രങ്ങളാണ്‌ ഭരണകൂടത്തിന്‌ പഥ്യം.

(ചിന്ത വാരികയിൽ നിന്ന്)

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive