Tuesday, September 13, 2022

സഹോദരൻ അയ്യപ്പന്റെ ഓണപ്പാട്ട്

 സഹോദരൻ അയ്യപ്പന്റെ ഓണപ്പാട്ട്  കൃത്യമായി വായിച്ച് മനസ്സിലാക്കിയ  എത്ര മലയാളികളുണ്ട് ?


ഓണപ്പാട്ട്! മാവേലി നാടുവാണീടും കാലം….”;ഈ കവിതയെഴുതിയ കവിയെ അറിയുമോ?കവിതയുടെ പൂർണ്ണ രൂപം വായിച്ചിട്ടുണ്ടോ?

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സഹോദരൻ അയ്യപ്പൻ എഴുതിയ പ്രസിദ്ധമായ ഓണപ്പാട്ടിന്റെ പൂർണ്ണരൂപം. ഇതിന്റെ അധികഭാഗവും സെൻസർ ചെയ്താണല്ലോ നമ്മളെയെല്ലാം പഠിപ്പിച്ചിട്ടുള്ളത്.

———————————–

==== ഓണപ്പാട്ട് ====

സഹോദരൻ അയ്യപ്പൻ 


മാവേലി നാടുവാണീടും കാലം

മനുഷ്യരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കും കാലം

ആപത്തങ്ങാർക്കുമൊട്ടില്ല താനും

കള്ളവുമില്ല ചതിവുമില്ല –

എള്ളോളമില്ല പൊളിവചനം

കള്ളപ്പറയും ചെറുനാഴിയും –

കള്ളത്തരങ്ങൾ മറ്റൊന്നുമില്ല

ആധികൾ വ്യാധികളൊന്നുമില്ല –

ബാലമരണങ്ങൾ കേൾക്കാനില്ല

ദുഷ്ടരെ കൺകൊണ്ടു കാണ്മാനില്ല

നല്ലവരല്ലാതെ ഇല്ലപാരിൽ

തീണ്ടലുമില്ല തൊടീലുമില്ല –

വേണ്ടാതനങ്ങൾ മറ്റൊന്നുമില്ല

ചോറുകൾവച്ചുള്ള പൂജയില്ല –

ജീവിയെക്കൊല്ലുന്നയാഗമില്ല

ദല്ലാൾവഴി ക്കീശസേവയില്ല

വല്ലാത്ത ദൈവങ്ങളൊന്നുമില്ല

സാധുധനികവിഭാഗമില്ല –

മൂലധനത്തിൻ ഞെരുക്കമില്ല

ആവതവരവർ ചെയ്തുനാട്ടിൽ –

ഭൂതി വളർത്താൻ ജനം ശ്രമിച്ചു

വിദ്യപഠിക്കാൻ വഴിയേവർക്കും –

സിദ്ധിച്ചു മാബലി വാഴും കാലം

സ്ത്രീക്കും പുരുഷനുംതുല്ല്യമായി-

വാച്ചു സ്വതന്ത്രതയെന്തു ഭാഗ്യം

കാലിക്കുകൂടി ചികിത്സ ചെയ്യാൻ –

ആലയം സ്ഥാപിച്ചിതന്നു മർത്യർ

സൗഗതരേവം പരിഷ്കൃതരായ്

സർവ്വം ജയിച്ചു ഭരിച്ചു പോന്നോർ

ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നി-

ഭൂതി കെടുക്കാനവർ തുനിഞ്ഞു

കൗശല മാർന്നൊരു വാമനനെ – 

വിട്ടു ചതിച്ചവർ മാബലിയെ

ദാനം കൊടുത്ത സുമതി തന്റെ –

ശീർഷം ചവിട്ടിയായാചകനും

അന്നുതൊട്ടിന്ത്യയധ: പതിച്ചു –

മന്നിലധർമ്മം സ്ഥലം പിടിച്ചു.

ദല്ലാൾ മതങ്ങൾ നിറഞ്ഞു കഷ്ടം

കൊല്ലുന്ന ക്രൂര മതവുമെത്തി

വർണ്ണവിഭാഗ വ്യവസ്ഥ വന്നു –

മന്നിടം തന്നെ നരകമാക്കി

മർത്യനെ മർത്യനശുദ്ധനാക്കും -

മയ്ത്തപ്പിശാചും കടന്നുകൂടി

തന്നിലശക്തന്റെ മേലിൽകേറി –

തന്നിൽബലിഷ്ടന്റെകാലുതാങ്ങും

സ്നേഹവും നാണവും കെട്ടരീതി-

മാനവർക്കേകമാം ധർമ്മമായി.

സാധുജനത്തിൻവിയർപ്പുഞെക്കി-

നക്കിക്കുടിച്ചു മടിയർവീർത്തു

നന്ദിയും ദീനകരുണതാനും –

തിന്നു കൊഴുത്തിവർക്കേതുമില്ല

സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ –

ഗർവ്വിഷ്ടരീ ദുഷ്ടർ നാക്കറുത്തൂ

സ്ത്രീകളിവർക്കുകളിപ്പാനുള്ള

പാവകളെന്നു വരുത്തിവെച്ചു

ആന്ധ്യമസൂയയും മൂത്തു പാരം –

സ്വാന്തബലം പോയ് ജനങ്ങളെല്ലാം

കഷ്ടമേ, കഷ്ടം പുറത്തു നിന്നു –

മെത്തിയോർക്കൊക്കെയടിമപ്പെട്ടു

എത്രനൂറ്റാണ്ടുകൾ നമ്മളേവം

ബുദ്ധിമുട്ടുന്നു സഹോദരരേ

നമ്മെയുയർത്തുവാൻ നമ്മളെല്ലാ-

മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ

ബ്രാഹ്മണോപജ്ഞമാം കെട്ട മതം

സേവിപ്പവരെ ചവിട്ടും മതം

നമ്മളെ ത്തമ്മിലകറ്റും മതം

നമ്മൾ വെടിയണം നന്മ വരാൻ

സത്യവും ധർമ്മവും മാത്രമല്ലൊ

സിദ്ധി വരുത്തുന്ന ശുദ്ധമതം

ധ്യാനത്തിനാലെ പ്രബുദ്ധരായ

ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.

ആ മതത്തിന്നായ് ശ്രമിച്ചിടേണം

ആ മതത്തിന്നു നാം ചത്തിടേണം

വാമനാദർശം വെടിഞ്ഞിടേണം

മാബലി വാഴ്ചവരുത്തിടേണം

ഓണം നമുക്കിനി നിത്യമെങ്കിൽ

ഊനം വരാതെയിരുന്നുകൊള്ളും.

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive