യുവാന്‍ നോഹ ഹരാരിയുടെ ‘സാപിയന്‍സ്’ എന്ന ഗ്രന്ഥമാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.. പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുതാപരമായി തെറ്റാണെന്ന് സ്ഥാപിച്ചെടുക്കല്‍ എന്ന ഉദ്ദേശമില്ല. ചര്‍ച്ചാവിഷയം നരവംശ ചരിത്രമായത് കൊണ്ട് തന്നെ ടൈം മഷിന്‍ ഉപയോഗിച്ച് ഭൂതകാലം എന്തായിരുന്നു എന്ന് കണ്ടുപിടിക്കുകയും സാധ്യമല്ല. മാത്രമല്ല പുസ്തകത്തില്‍ വലിയൊരു ഭാഗവും വസ്തുതകളേക്കാള്‍ ഹരാരിയുടെ ഭാവനകളാണ്. അതുകൊണ്ട് തന്നെ ആ ഭാവനകള്‍ രൂപപ്പെടുത്താന്‍ യുവാന്‍ നോ ഹരാരി അവംലംബിച്ചിരിക്കുന്ന രീതിശാസ്ത്രത്തില്‍, അദ്ദേഹം പിന്‍പറ്റുന്ന തത്വശാസ്ത്രത്തില്‍ ഉള്ള വിയോജിപ്പുകള്‍ വ്യക്തമാക്കുകയും, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ എന്തുകൊണ്ട് ശരിയായ നിഗമനങ്ങളില്‍ എത്തുന്നതില്‍ നിന്ന് വായനക്കാരനെ സഹായിക്കില്ല എന്ന് പറയാന്‍ ശ്രമിക്കുകയും ആണ് ഉദ്ദേശം.
പല ഘട്ടങ്ങളിലും, ഹരാരി വസ്തുതകളെ, അല്ലെങ്കില്‍ രണ്ട് ചരിത്രഘട്ടങ്ങളെ തമ്മില്‍ ബന്ധപ്പെടുത്താല്‍ ബാഹ്യമായ ശക്തികളെ (ദൈവം) തേടി പോവുന്നു എന്നത് ചില ഉദാഹരണങ്ങലിലൂടെ കാണിച്ചിട്ടുണ്ട്. സ്ഥലപരിമിതി ഉള്ളതു കൊണ്ട്, കുറഞ്ഞ ഉദാഹരണങ്ങള്‍ മാത്രമേ എടുത്ത് ഉദ്ധരിച്ചിട്ടുള്ളു.
ഒരു യഥാര്‍ത്ഥ ശാസ്ത്രവാദിയും, ഭൗതികവാദ സിദ്ധാന്തത്തെ പിന്‍പറ്റുന്ന വ്യക്തിയുമെന്ന് നിലയിലും ദൈവമല്ലാത്ത ദൈവത്തെ പിന്‍പറ്റേണ്ടി വരുന്ന തത്വശാസ്ത്രം പുസ്തകത്തില്‍ കടന്ന് വരുന്നതാണ് പരിശോധിക്കുന്നത്. വിമര്‍ശിക്കുന്നത്.
കേരളത്തിലെ യുക്തിവാദികളാണ് ഇദ്ദേഹത്തിനും പുസ്തകത്തിനും ഇവിടെ പ്രചാരണം കൊടുക്കുന്നത് എന്നാണ് ലേഖകന്‍ കരുതുന്നത്. അതില്‍ അത്ഭുതമില്ല. രണ്ടു കൂട്ടരും സമാനമായ രീതിശാസ്ത്രം പിന്തുടരുകയും വസ്തുതകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കാതെ ഒരുപോലെ ഇരുട്ടില്‍ തപ്പുകയും ചെയ്യുന്നു. അതെന്തായാലും ഇവിടെ വിഷയമല്ല. ഹരാരിയിലേക്ക് തന്നെ വരാം.
പ്രകൃതിദര്‍ശനം
പഴയ സിദ്ധാന്തങ്ങളെ തള്ളിക്കളഞ്ഞ, ചരിത്രവികാസത്തിന്റെ നിയമസംഹിതകള്‍ തീര്‍ത്തും ശാസ്ത്രീയമായി വികസിപ്പിച്ച നരവംശ ചരിത്രകാരനായാണ് യുവാന്‍ നോവ ഹരാരി സ്വയം കരുതുന്നതെന്ന് തോന്നുന്നു. പക്ഷേ നിര്‍ഭാഗ്യം എന്ന് പറയട്ടെ, ഹരാരിയുടെ ബെസ്റ്റ് സെല്ലറായ സാപിയന്‍സിനേക്കാള്‍ മെച്ചപ്പെട്ട നരവംശ ചരിത്ര വിശകലന പുസ്തകങ്ങളുടെ. മികച്ച വിവര്‍ത്തനങ്ങ ള്‍ മലയാളത്തില്‍ പോലുമുണ്ട്. ഈ ചരിത്ര വികാസം മൊത്തം തള്ളിക്കളഞ്ഞിട്ടും, പഴകിയ സിദ്ധാന്തങ്ങളില്‍ ഊന്നി നിന്ന് കഥകള്‍ മെനയുമ്പോഴും ഈ പുസ്തകത്തിന് കിട്ടുന്ന സ്വീകാര്യതക്ക് പിന്നില്‍ എന്താണെന്ന് പിന്നീട് പരിശോധിക്കേണ്ടതുണ്ട്.
സാപിയന്‍സ് എന്ന ഹരാരിയുടെ ഭാവനസൃഷ്ടി ആരംഭിക്കുന്നത് തന്നെ ബിഗ് ബാങ്ങ് തിയറിയില്‍ നിന്നാണ്. ആധുനിക ശാസ്ത്രത്തിന്റെ എല്ലാ സത്തയും ആവാഹിക്കുന്നു എന്ന് സ്വയം അവകാശപ്പെടുന്ന എഴുത്തുകാരന്റെ തുടക്കം. ദ്രവ്യം, ഊര്‍ജ്ജം, കാലം, സ്ഥലം എന്നിവ പെട്ടന്നൊരു നാള്‍ ഉണ്ടാവുന്നു എന്ന് യാതൊരു ജാള്യതയുമില്ലാതെ ആദ്യ വാചകത്തില്‍ തന്നെ ഹരാരി തട്ടിവിടുന്നു. അപ്പോള്‍ ബിഗ് ബാങ്ങിന് മുമ്പ് ലോകം എന്തായിരുന്നു? ശൂന്യതയോ? ശൂന്യതയില്‍ നിന്ന് ഊര്‍ജ്ജം ഉണ്ടാവുന്നത് എങ്ങനെ? സ്ഥലം, കാലം എന്നിവ ബിഗ് ബാങ്ങിന് ശേഷം സ്വിച്ച് ഇട്ട പ്രകാരം രൂപം കൊള്ളുകയായിരുന്നോ? പ്രപോഞ്ചോല്‍പ്പത്തിയെ ഒരിക്കലും വിശദീകരിക്കാന്‍ സാധിക്കാത്ത ഈ സിദ്ധാന്തത്തില്‍ തുടങ്ങുന്നു ഹരാരിയുടെ ആധുനികത. ലോകം അനാദിയാണെന്നും, അതിന്റെ ഉല്‍പ്പത്തിക്ക് കാരണം അന്വേഷിക്കുന്നതില്‍പരം മൂഢമായ ഒരു പ്രവൃത്തിയില്ല എന്ന് കുറഞ്ഞത് ഒരു നൂറ്റാണ്ട് മുമ്പെങ്കിലും തത്വചിന്തകന്മാര്‍ ശരിയായി നിരീക്ഷിക്കുന്നുണ്ട്.
നിങ്ങള്‍ പ്രപോഞ്ചോല്‍പ്പത്തിക്ക് എന്ത് കാരണം കൊണ്ടുവന്നാലും അതിന് മുമ്പ് എന്തായിരുന്നു എന്ന ചോദ്യം അവശേഷിക്കും. ശൂന്യതയില്‍ നിന്ന് ഒന്നും സൃഷ്ടിക്കപ്പെടുകയില്ലല്ലോ. അല്ലെങ്കില്‍ നിങ്ങള്‍ ദൈവവിശ്വാസി ആയിരിക്കണം. ഒരു സൃഷ്ടാവ് തന്റെ അത്ഭുത സിദ്ധികളാല്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് സമ്മതിക്കണം. അങ്ങനെ സമ്മതിക്കുകയാണെങ്കില്‍ പിന്നെ ആസ്ട്രലോപിത്തേക്കസ് ഹോമോസാപിയന്‍ ആയ കഥ പറയണ്ട കാര്യമല്ല. തുടക്കത്തിലേ ബാറ്റണ്‍ ദൈവത്തിന് കൈമാറാം. സത്യത്തില്‍ ഹരാരി ആദ്യവാചകത്തില്‍ തന്നെ ചെയ്യുന്നത് ഇതാണ്, ബാറ്റണ്‍ ദൈവത്തിന് കൊടുക്കുന്നു, ശൂന്യതയില്‍ നിന്ന് എല്ലാം സൃഷ്ടിക്കുന്നു.
ഇതിന് മറുപടിയെന്നോണം പലരും പറഞ്ഞത് ലഭ്യമായതില്‍ ഏറ്റവും വിശ്വാസയോഗ്യമായ സിദ്ധാന്തമായി ബിഗ് ബാങ്ങിനെ ഹരാരി സ്വീകരിച്ചതാവും എന്നാണ്. യുക്തിവാദികളും, ശാസ്ത്രവാദികളും തുടങ്ങി പലരും വിമര്‍ശനങ്ങളോ യുക്തിയോ ഇല്ലാതെ സ്വീകരിച്ച തിയറിയാണിത്. എന്നാല്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച തിയറിയല്ല ബിഗ് ബാങ്ങ്.
ഗാലക്സികള്‍ പരസ്പരം അകന്ന് പോവുന്നു എന്ന നിരീക്ഷണത്തില്‍ നിന്ന്, ഈ നക്ഷത്രസമൂഹങ്ങള്‍ ആദ്യകാലത്ത് ഒന്നായിരുന്നിരിക്കാം എന്ന ജ്യോതിശാസ്ത്രഞ്ജരുടെ വിശ്വാസത്തില്‍ നിന്നാണ് ബിഗ് ബാങ്ങ് തിയറി ആവിര്‍ഭവിക്കുന്നത്. എന്നാല്‍ ഈ തിയറിക്ക് പ്രത്യക്ഷത്തില്‍ തന്നെ പ്രപഞ്ചത്തിന്റെ ഉല്പത്തിയെ വിശദീകരിക്കാന്‍ സാധിക്കില്ല. ബിഗ് ബാങ്ങോട് കൂടെയാണ് പ്രപഞ്ചവും, കാലവും, സമയവും, ഊര്‍ജ്ജവും, ദ്രവ്യവും സൃഷ്ടിക്കപ്പെടുന്നതെങ്കില്‍ അതിന് മുമ്പെന്ത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം ‘അതിന് മുമ്പ്’ എന്നൊരു കാലം പിന്നീടില്ല. ശൂന്യതയില്‍ നിന്ന് പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സിദ്ധാന്തങ്ങളൊക്കെ മതങ്ങളുടെ പ്രപഞ്ചോല്‍പ്പത്തി സിദ്ധാന്ത യുക്തിയിലേക്ക് നമ്മളെ വീണ്ടുമെത്തിക്കുന്നു.
2002ല്‍ കേംബ്രിഡ്ജ് യൂണിവേസിറ്റിയിലെ ജെ. സ്റ്റെയിന്‍ഹാര്‍ട്ട്, നീല്‍ തുറോക്ക് എന്നിവര്‍ ചേര്‍ന്ന് പ്രശസ്തമായ സയന്‍സ് ജേര്‍ണലില്‍ പുതിയ മോഡല്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്1. പ്രപഞ്ചത്തിന് തുടക്കമോ ഒടുക്കുമോ ഇല്ല, അത് അനാദിയാണ്. ഇത് പ്രകാരം ബിഗ് ബാങ്ങ് എന്നത് പ്രപഞ്ചത്തിന്റെ ആരംഭബിന്ദുവല്ല മറിച്ച് അനാദിയായ പ്രപഞ്ച ചരിത്രത്തിലെ ഒരു ഘട്ടം മാത്രമാണ്.. എന്ന് മാത്രമല്ല പ്രപഞ്ചം നിരന്തര ചലനത്തിലും വികാസത്തിലുമാണെന്ന കാര്യത്തെ ഈ മോഡല്‍ നിഷേധിക്കുന്നുമില്ല.
ഇത് പുതിയ സിദ്ധാന്തമല്ല. തത്വശാസ്ത്രത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ പ്രപഞ്ചം അനാദിയാണെന്ന സിദ്ധാന്തങ്ങളുണ്ട്. പ്രപഞ്ചത്തിന് തുടക്കമോ അവസാനമോ ഇല്ല. അത് അനന്തമായ കാലത്തിലും സ്ഥലത്തിലും നിലകൊള്ളുന്നു. പ്രപഞ്ചത്തിന്റെ ഉല്പത്തി തേടി പോവുന്ന മൂഢമായ പ്രവൃത്തിയിലും യുക്തിസഹം ഈ ശരിയായ ദര്‍ശനം പിന്തുടരുക എന്നതാണ്. (അതിനര്‍ത്ഥം പ്രപഞ്ച വികാസത്തെ നിഷേധിക്കുന്നു, അതിന്റെ ചലന നിയമങ്ങളും ചരിത്രവും മനസിലാക്കുന്നത് മൂഢമാണ് എന്നല്ല).
പ്രപഞ്ചോല്‍പ്പത്തി ഹരാരിയുടെ പുസ്തകത്തിലെ പ്രധാന പ്രതിപാദ്യ വിഷയമല്ല. എന്നിരുന്നാലും ദൈവീകമായതും, ബാഹ്യശക്തിയുടെ ഇടപെടലും അംഗീകരിക്കാന്‍ അദ്ദേഹം പിന്‍തുടരുന്ന തത്വശാസ്ത്രത്തിന് മടിയില്ല എന്ന് കാണിക്കാനാണ് വിശദമായി പറയാന്‍ ശ്രമിച്ചത്. പൊടുന്നനെ ഉണ്ടാവുന്ന മാറ്റങ്ങള്‍, അജ്ഞാതമായ ശക്തിയുടെ പ്രവര്‍ത്തനം എന്നിവ മടിയില്ലാതെ അദ്ദേഹത്തിന്റെ കാര്യകാരണ സിദ്ധാന്തങ്ങളില്‍ കടന്ന് വരും. ഇത് തുടര്‍ന്നങ്ങോട്ടും നമുക്ക് കാണാം.
സ്വാഭാവികമായ ആക്രമണോത്സുകത
നിയാണ്ടര്‍താന്‍ മനുഷ്യരെ ഭക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ സാപ്പിയന്‍സ് ഇല്ലാതാക്കി എന്നതാണ് ഹരാരയുടെ ഒരു തിയറി. അത് സത്യമാണെന്ന് തെളിയിക്കാനുള്ള യുക്തിഭദ്രമായ ഒന്നും ഹരാരയുടെ കയ്യില്‍ ഇല്ല, അദ്ദേഹം അതിനുപയോഗിക്കുന്നത് മനുഷ്യന്റെ സഹജമായ അക്രമവാസന എന്ന സിദ്ധാന്തമാണ്. അദ്ദേഹത്തെ ഉദ്ധരിച്ചാല്‍
”സമ്പത്തിന് വേണ്ടിയുള്ള മത്സരം അക്രമങ്ങളായും വംശനാശമായും മാറി എന്നതാണ് മറ്റൊരു സാധ്യത. സഹിഷ്ണുത സാപിയന്‍സിന്റെ സ്വഭാവമല്ല. ആധുനികകാലത്ത്, തൊലിയുടെ നിറത്തിലോ സംസാരഭാഷയിലോ മതത്തിലോ ഉള്ള ചെറിയ വ്യത്യസ്ഥത പോലും സാപിയന്‍സിലെ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ഇല്ലാതാക്കാനുള്ള കാരണമായിത്തീരുന്നുണ്ട്…….. സാപിയന്‍സ് നിയാണ്ടര്‍താന്മാരെ നേരിട്ടപ്പോള്‍ ചരിത്രത്തിലെ ആദ്യത്തേതും, ഏറ്റവും പ്രധാനപ്പെട്ടതുമായ വംശീയശുദ്ധീകരണം ആരംഭിച്ചു.”. (Sapiens – An Animal of No significance).
ഇതൊരു സാധ്യതയായാണ് (എല്ലാം സാധ്യതകളാണ്) പറയുന്നതെങ്കില്‍ കൂടെ മനുഷ്യന്‍ ജന്മനാ തന്നെ ആക്രമണ സ്വഭാവം ഉള്ള ജീവിയാണെന്നാണ് ഹരാരയുടെ മുന്‍വിധി പ്രകടമാണ്. അതില്‍ സംശയമൊന്നുമില്ലെന്ന് അദ്ദേഹം രണ്ടാമത്തെ വാചകത്തില്‍ അടിവരയിടുന്നു. ഇത് അങ്ങേയറ്റം പ്രശ്നവല്‍കൃതമാണ്. ആധുനിക സമൂഹത്തിലെ മനുഷ്യന്‍ മതം, ഭാഷ തുടങ്ങിയ കാര്യങ്ങളുടെമേല്‍ കാണിക്കുന്ന ‘അക്രമണോത്സുകത’ കൂട്ടമായി ജീവിച്ച് തുടങ്ങിയിട്ടില്ലാത്ത കാലത്തെ സാപിയന്‍സ് വിഭാഗത്തിലാണ് ഹരാരെ ആരോപിക്കുന്നത്. ഹരാരി പറയുന്ന കാലം എന്നത് സ്വകാര്യ സ്വത്ത് ആവിര്‍ഭവിച്ചിട്ടില്ലാത്ത, കൂട്ടുടമസ്ഥത നിലനിന്നിരുന്ന പ്രാകൃത കമ്യൂണിസ്റ്റ് സമൂഹത്തെ പറ്റിയാണെന്ന് ഓര്‍ക്കണം.
വിഭവദൗര്‍ലഭ്യമില്ലാത്ത കാലത്ത്, കൂട്ടമായി ഒരു പ്രദേശത്ത് ജീവിക്കാതെ ഭക്ഷണം അന്വേഷിച്ച് അലയുന്ന ഒരു കൂട്ടം സാപിയന്‍സ് എന്തിന് മറ്റൊരു വിഭാഗത്തെ ആക്രമിച്ച് കീഴടക്കണം? സ്വകാര്യ സ്വത്തോ ഭക്ഷണം സൂക്ഷിച്ച് വെയ്ക്കുന്നതോ ആരംഭിച്ചിട്ടില്ലെങ്കില്‍?
ഹരാരേയുടേത് പോലെ തന്നെ വാണിജ്യ വിജ്യം നേടിയ ഡെന്നിസ് മോറിസിന്റെ നഗ്നനായ കുരങ്ങന്‍ (Naked Ape) എന്ന പുസ്തകത്തിലും ഈ നിരീക്ഷണം കാണാം. ചെന്നായ്ക്ക് കൊല്ലാനുള്ള ത്വര ഉള്ളതുപോലെ മത്സരബുദ്ധി കാണിക്കാനും, ആക്രമണകാരിയാവാനും ജന്മനാ ചോദനയുണ്ടെന്നത്. (ആധുനിക സമൂഹത്തിലെ സ്ത്രീകള്‍ക്ക് സൗമ്യതയോടെ പെരുമാറാനും, ബഹുമാനം കാണിക്കാനും സ്വാഭാവിക ചോദനയുണ്ടെന്ന് പറഞ്ഞാല്‍ എപ്രകാരം ആയിരിക്കും?)
ഇത്തരം ‘സ്വാഭാവികതാ’ വാദങ്ങള്‍ മനുഷ്യനെ പിറകോട്ട് നടത്തുന്നവയാണ്. മനുഷ്യന്‍ സ്വാഭാവികമായി തന്നെ അക്രമകാരി ആണെങ്കില്‍ പിന്നെ സമൂഹത്തെ മാറ്റി തീര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് യാതൊരു അര്‍ത്ഥവുമില്ല. എല്ലാം വീണ്ടും പഴയപടി ആവുകയേ ഉള്ളു. എല്ലാ വിപ്ലവങ്ങളും പരാജയപ്പെടും.
റെഡ് ഇന്ത്യന്‍ വംശജര്‍ക്ക് ഐ.ക്യു ടെസ്റ്റ് നടത്തിയപ്പോള്‍ ശാസ്ത്രഞ്ജര്‍ കണ്ടെത്തിയത് പരസ്പരം സഹായിക്കാതെ ഇരിക്കേണ്ടതിന്റെ യുക്തി എന്താണെന്ന് അവര്‍ക്ക് മനസിലാവുന്നില്ല എന്നാണ്. അവരുടെ സമൂഹം മത്സര ബുദ്ധിയോടെയല്ല മറിച്ച് പരസ്പര സഹകരണത്തോടെയാണ് മുന്നോട്ട് പോയത്. എസ്‌കിമോകള്‍ ആദ്യമായി യൂറോപ്യരെ കണ്ടപ്പോള്‍ യുദ്ധം എന്ന സങ്കല്പം എന്താണെന്ന് തന്നെ അവര്‍ക്ക് മനസിലായില്ല. ഒരു വിഭാഗം ആളുകള്‍ മറ്റൊരു വിഭാഗം ആളുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അവരെ സംബന്ധിച്ച് ഭ്രാന്തമായ ഒരു കാര്യമായിരുന്നു.2
ഭൗതികമായ ശക്തികളാണ് ലോകത്തെ നയിക്കുന്നത് എന്നതില്‍ നിന്ന് മനുഷ്യന്റെ സ്വാഭാവിക അക്രമോണുസ്തുകതയെന്ന ബാഹ്യശക്തിയിലേക്ക് ഹരാര നീങ്ങുന്നു. ഈ സിദ്ധാന്തം കൈവശമുള്ളവര്‍ക്ക് ഒടുവില്‍ മനുഷ്യന്റെ ഈ വന്യമായ സ്വഭാവത്തെ മാറ്റിത്തീര്‍ക്കാന്‍ ദൈവം അവതാരപ്പിറവി എടുക്കുന്നു എന്നതിലേക്ക് പോവാം, അല്ലെങ്കില്‍ പ്രശസ്തനായ അമേരിക്കന്‍ മനശാസ്ത്രഞ്ജന്‍ സ്‌കിന്നറെ പോലെ മനുഷ്യനെ മാറ്റിത്തീര്‍ക്കാന്‍ സൗമ്യനായ, കൂടുതല്‍ ശ്രേഷ്ഠനായ ചില വ്യക്തികള്‍ക്ക് കഴിയും എന്നൊക്കെ വാദിക്കാം. ഇതൊക്കെ ചൂഷകരുടെ സിദ്ധാന്തവും ആശയവാദത്തിന്റെ മറ്റ് പതിപ്പുകളുമാണ്.
ഇവിടെ ഉദ്ധരിച്ച ഭാഗം ഒരു ഉദാഹരണം മാത്രമാണ്. കാരണങ്ങള്‍ കിട്ടാതെ വരുമ്പോള്‍ മനുഷ്യന്റെ ഈ സഹജമായ സ്വഭാവം തേടി പോവുന്ന ഹരാരെ പുസ്തകത്തില്‍ പലയിടങ്ങളിലായുണ്ട്. ഭാഷയുടെ ആവിര്‍ഭാവത്തെ കുറിച്ച് പ്രതിപാദിക്കാന്‍ ‘പരദൂഷണം’ പറയുക മനുഷ്യന്റെ ജന്മവാസന ആണെന്ന് പറയുന്ന ഹരാരെയെ തൊട്ടടുത്ത താളുകളില്‍ തന്നെ കാണാം.
ജ്ഞാനവിപ്ലവത്തിന്റെ യാദൃശ്ചികതയും ഭാഷയും
ഹരാരെയുടെ പ്രധാന നിരീക്ഷണമായി പൊതുവേ വിലയിരുത്തപ്പെടുന്നതും, എന്നാല്‍ തീര്‍ത്തും ഒഴുക്കന്‍ മട്ടില്‍ പറയുന്നതുമായ ഭാഗമാണിത്. അദ്ദേഹത്തെ ഉദ്ധരിച്ചാല്‍
”70,000 മുതല്‍ 30,000 വരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്തയിലും ആശയവിനിമയത്തിലും പുതിയ മാര്‍ഗങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെയാണ് ജ്ഞാനവിപ്ലവം എന്ന് വിളിക്കുന്നത്. എന്താണ് അതിന് കാരണമായത്? നമുക്ക് ഉറപ്പില്ല. സാപിയന്‍സിന്റെ തലച്ചോറിലേക്ക് അകമേയുള്ള സംവേദനത്വത്തിന്റെ ഘടനയില്‍ യാദൃശ്ചികമായ ജനിതക വ്യതിയാനങ്ങള്‍ മാറ്റം വരുത്തുകയും, മുമ്പെങ്ങുമില്ലാത്ത രീതിയില്‍ ചിന്തിക്കുന്നതിനും തീര്‍ത്തും പുതിയ തരം ഭാഷകള്‍ ഉപയോഗപ്പെടുത്തികൊണ്ട് ആശയവിനിമയം നടത്തുന്നതിന് പ്രാപ്തിയുണ്ടാവുകയും ചെയ്തുവെന്നാണ് സര്‍വസാധാരണയായി വിശ്വസിക്കപ്പെടുന്ന സിദ്ധാന്തം വാദിക്കുന്നത്… നിയാണ്ടര്‍താന്മാരുടെ ഡി.എന്‍.എയില്‍ അല്ലാതെ സാപിയന്‍സിന്റെ ഡി.എന്‍.എയില്‍ അതെന്ത് കൊണ്ട് സംഭവിച്ചു? യാദൃശ്ചികമായ ഒരു കാര്യമായിരുന്നു എന്ന് മാത്രമാണ് നമുക്ക് പറയാന്‍ കഴിയുന്നത്” (Sapiens- The Tree of Knowledge)
ഹരാരിക്ക് ഹോമോ സാപിയന്‍സിനെ ദൈവം അനുഗ്രഹിച്ചു എന്ന് പറയാന്‍ സാധിക്കില്ല, അദ്ദേഹം ശാസ്ത്രവാദിയാണ്, അതുകൊണ്ട് അദ്ദേഹം വീണ്ടും യാദൃശ്ചികതയിലേക്ക് പോവുന്നു. മനുഷ്യന്റെ ജനിതക ഘടനയില്‍ തീര്‍ത്തും യാദൃശ്ചികമായ ഒരു മാറ്റം വരുന്നു. സാപിയന്‍സ് അന്ന് മുതല്‍ പുതിയ ചിന്തകള്‍ക്കും, ഭാഷയ്ക്കും രൂപ കൊടുക്കുന്നു.
ഇവിടെ ഹരാരി ബോധപൂര്‍വ്വയോ, അറിയാതെയോ വിട്ടുകളയുന്ന ഒരു പ്രധാന ഘടകമുണ്ട്. മനുഷ്യന്റെ അധ്വാനം, അഥവാ പ്രകൃതിയെ മാറ്റി തീര്‍ക്കാനുള്ള അവന്റെ കഴിവ്. ഫ്രെഡറിക് ഏംഗല്‍സ് ഏത്രയോ കാലങ്ങള്‍ക്ക് മുമ്പ് ഭാഷ, സംസ്‌ക്കാരം തുടങ്ങിയ കഴിവുകള്‍ മനുഷ്യന്‍ ആര്‍ജ്ജിച്ചെടുക്കുന്നതില്‍ മനുഷ്യന്റെ അധ്വാനത്തിനുള്ള പങ്കിനെ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് പക്ഷേ ഫോസില്‍ പഠനങ്ങളില്‍ നിന്ന് ലഭിക്കുകയില്ല, ഭൗതികവാദത്തില്‍ അധിഷ്ഠിതമായ തത്വചിന്തയില്‍ നിന്നാണ്. അതിന്റെ സ്ഥാനത്താണ് ഹരാര ഇന്ന് ഈ യാദൃശ്ചികതാ പ്രയോഗം നടത്തുന്നത്.3
ഇനി ഭാഷ രൂപപ്പെടുന്നതിനെ പറ്റി ഹരാരെക്ക് പറയാനുത് ഇതിലും വിരോധാഭാസമായ കാര്യങ്ങളാണ്. വീണ്ടും അദ്ദേഹത്തെ ഉദ്ധരിക്കട്ടെ
”..നമ്മുടെ ഭാഷ ഉരുത്തുരിഞ്ഞ് വന്നത് പറയുന്നതിനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയിലാണ്… തങ്ങളുടെ സംഘത്തില്‍ ആര് ആരെ വെറുക്കുന്നു, ആര് ആരോടൊപ്പം ശയിക്കുന്നു, അരാണ് സത്യസന്ധന്‍, ആരാണ് ചതിയന്‍ എന്നൊക്കെ അറിഞ്ഞിരികുന്നതാണ് അവരെ സംബന്ധിച്ച് കൂടുതല്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍. ദൃഢതയുള്ളതും, കൂടുതല്‍ സംസ്‌കൃതവുമായ തരം സഹകരണം വികസിപ്പിച്ചെടുക്കാന്‍ സാപിയന്‍സിന് കഴിഞ്ഞു….. ഇന്നും മനുഷ്യരുടെ ഇമെയിലും, ഫോണ്‍ വിളികളും, പത്രപംക്തികളും പരദൂഷണമാണ്. ഈ ഒരു ആവശ്യത്തിനാണ് ഭാഷ ഉരുത്തിരിഞ്ഞിരിക്കുന്നതെന്ന് നമുക്ക് തോന്നുക സ്വാഭാവികം” (Sapiens – A Tree of Knowledge)
എന്തൊരു അസംബന്ധമാണിത്? ആധുനിക കാലത്ത് ‘ഭാഷ’ എന്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവോ, അതേ കാരണം കൊണ്ടാണ് ‘ഭാഷ’ ആവിര്‍ഭവിച്ചത് എന്ന നിഗമനത്തില്‍ എത്തിച്ചേരുക. അതിന് കാലക്രമത്തില്‍ വന്ന പരിണാമത്തെ അവഗണിക്കുക. ഇന്ന് നാം ചക്രങ്ങള്‍ ഉപയോഗിക്കുന്നത് വാഹനം ഓടിക്കാനാണ്. എന്നാല്‍ ചക്രങ്ങള്‍ പുരാതന സമൂഹത്തില്‍ കണ്ടുപിടക്കപ്പെട്ടത് പാത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ്. അതിന്റെ ഉപയോഗത്തില്‍ കാലക്രമത്തില്‍ വന്ന പരിണാമമാണ് വാഹനങ്ങളിലെ ഉപയോഗം. ഹരാരെയുടെ യുക്തിയില്‍ നമ്മളും ചിന്തിക്കുകയാണെങ്കില്‍, വാഹനം ഓടിക്കാം എന്ന ‘ആശ’ വരുന്ന മനുഷ്യന്‍ ക്രമേണ ചക്രം കണ്ടുപിടിച്ചു എന്ന നിഗമനത്തില്‍ എത്തിച്ചേരേണ്ടി വരും.
സ്വകാര്യസ്വത്തിന്റെ ആവിര്‍ഭാവത്തിന് മുമ്പ് മനുഷ്യന്‍ സത്യസന്ധത, ചതി, ആര് ആരുടെ കൂടെ ശയിക്കുന്നു എന്നതിലാണ് താല്പര്യപ്പെട്ടിരുന്നത് എന്ന നിഗമനത്തില്‍ ഹരാരെ എങ്ങനെയാണ് എത്തുന്നത്? അദ്ദേഹത്തിന്റെ ആത്മവിശ്വാസം കണ്ടാല്‍ നേരിട്ട് കണ്ടറിഞ്ഞതുപോലെ വായനക്കാരന് തോന്നും.
ഈ സമൂഹത്തിലെ സത്യസന്ധത അല്ല മുന്‍സമൂഹങ്ങളിലേത്. ‘മോഷണം’ എന്നത് ഒരു കുറ്റകൃത്യമായി മനുഷ്യചരിത്രത്തിലേക്ക് വരണമെങ്കില്‍ സ്വകാര്യസ്വത്ത് എന്ന സങ്കല്പം ഉരുത്തിരിയേണ്ടുന്ന മുന്നുപാധിയുണ്ട്. പൊതു ഉടമസ്ഥത നിലനില്‍ക്കുന്ന സമൂഹങ്ങളില്‍, ഭക്ഷണം ശേഖരിച്ച് വെയ്ക്കുന്ന പതിവില്ലാത്ത സമൂഹങ്ങളില്‍ എന്ത് സത്യസന്ധത, എന്ത് ചതി? ശാശ്വതമായി എല്ലാ സമൂഹങ്ങളിലും സത്യസന്ധയും, ചതിയും ഒരുപോലെ നിലനില്‍ക്കും എന്ന പഴഞ്ചന്‍ വിശ്വാസമാണ് ഇവിടെ ഹരാരെയെ നയിക്കുന്നത്. ആധുനിക സമൂഹത്തിലെ മനശാസ്ത്ര പഠനങ്ങള്‍, ജീവിതരീതികള്‍ എന്നിവ കൊണ്ട് പുരാതന സമൂഹത്തെ അളക്കുന്ന രീതിവിദ്യ പുസ്തകത്തില്‍ പലയിടങ്ങളിലും കാരണങ്ങള്‍ വിശദീകരിക്കാന്‍ ഹെരാരിയുടെ രക്ഷക്കെത്തുന്നു. ഹെര്‍ ദൂറിങ്ങിന് ഏംഗല്‍സ് നല്‍കിയ മറുപടി വായിക്കൂ ഹരാരി4.
തീ അണയാതെ സൂക്ഷിക്കുക, ഇരയെ കീഴ്‌പ്പെടുത്തുക തുടങ്ങിയ മനുഷ്യന്റെ ജീവനോപാധികള്‍ ശേഖരിക്കുന്നതിനുള്ള കൂട്ടമായ പ്രവര്‍ത്തനമാണ് ഭാഷയിലേക്ക് നയിക്കുന്നത്, മനുഷ്യന്റെ ഭൗതികജീവിതത്തിന്റെ ഉത്പന്നമാണ് ഭാഷ എന്ന് പറയാന്‍ എന്തിനാണ് ഒരു ശാസ്ത്രവാദി മടി കാണിക്കുന്നത്?
മതം, ഭരണകൂടം, മിത്തുകളുടെ സൃഷ്ടി
ഹരാരിയെ സംബന്ധിച്ച് മനുഷ്യനെ മറ്റ് മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നത് മിത്തുകള്‍, കഥകള്‍, നുണകഥകള്‍ ഇവ മെനയാനുള്ള കഴിവാണ്. ഇങ്ങനെ മനുഷ്യന്‍ മെനയുന്ന നുണക്കഥകളാണ് മതം, ഭരണകൂടം തുടങ്ങിയവ. എത്ര എളുപ്പമുള്ള വിശദീകരണം അല്ലെ? അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍
”സങ്കല്പിച്ചെടുക്കുന്ന ഒരു യാഥാര്‍ത്ഥ്യം, വാക്കുകള്‍ കൊണ്ട് സൃഷ്ടിക്കുന്നതിനുള്ള കഴിവ് അസംഖ്യം ആപരിചിതര്‍ക്ക് ഫലപ്രദമായി സഹകരിക്കുന്നതിന് ഇടയാക്കി… വന്‍ തോതില്‍ ഉള്ള മനുഷ്യസഹകരണം കെട്ടുകഥകളെ അടിസ്ഥാനമാക്കിയുള്ളതിനാല്‍, കെട്ടുകഥകളില്‍ മാറ്റമുണ്ടാക്കി കൊണ്ട് ആളുകള്‍ സഹകരിക്കുന്നതില്‍ മാറ്റമുണ്ടാക്കാന്‍ പറ്റും. വ്യത്യസ്തമായ കഥകള്‍ പറഞ്ഞാല്‍ മതി” (Sapiens- The Tree of Knowledge)
ഉത്പാദന ബന്ധങ്ങളോ, ഉത്പാദന വ്യവസ്ഥകളോ അല്ല മനുഷ്യന്റെ പരസ്പര സഹകരണത്തിന് കാരണമായി വര്‍ത്തിക്കുന്നത്. മനുഷ്യന്റെ മനസില്‍ മാത്രം നിലനില്‍ക്കുന്ന ചില നുണക്കഥകളാണ്. ഇത്ര ശുദ്ധമായി ആശയവാദം പ്രചരിപ്പിക്കുന്ന പ്രകൃതിശാസ്ത്രവാദിയെ നമുക്ക് മറ്റെവിടെ കാണാന്‍ സാധിക്കും? ഹെരാരി മനുഷ്യവികാസത്തെ സംബന്ധിക്കുന്ന മറ്റൊരു ‘മിത്ത് നമുക്ക് മുന്നിലേക്ക് വെയ്ക്കുകയാണോയെന്ന് വിശ്വസ്ത അനുയായി ആയ വായനക്കാരന്‍ വിശ്വസിച്ചാലും തെറ്റുപറയാനില്ല.
മതങ്ങളും, മുതലാളിത്തവും, സോഷ്യലിസവും, ഭരണകൂടസംവിധാനങ്ങളുമെല്ലാം മനുഷ്യന്റെ മനസിലെ ചില കെട്ടുകഥകളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നു. അതിന് ഭൗതിക ലോകവുമായും മനുഷ്യ ജീവിതമായും യാതൊരു ബന്ധവുമില്ല. എന്നാല്‍ ഇവിടെ ഹരാരെയോട് നമ്മള്‍ ചോദിക്കേണ്ടുന്ന ചോദ്യങ്ങളുണ്ട്. എന്തുകൊണ്ട് ചിലരുടെ കഥകള്‍ മാത്രം വിശ്വാസയോഗ്യമായി?. ബഹുഭൂരിപക്ഷം ജനങ്ങളെ അപേക്ഷിച്ച് എന്ന് ‘സവിശേഷ ശക്തിയോടെ’ ആണ് ഈ ‘ചിലര്‍’ (ദൈവാനുഗ്രഹീതര്‍) ജനിച്ച് വീഴുന്നത്?
മതം, ഭരണകൂടം എന്നിവയുടെ ചരിത്രവികാസത്തിന് ഭൗതിക ശക്തികളുമായുള്ള ബന്ധത്തെയാണ് ഇവിടെ ഹരാരെ ഒളിപ്പിക്കുന്നത്, പകരം മനുഷ്യന്‍ തന്റെ സ്വാഭാവിക ഛോദനകള്‍ക്ക് അനുസരിച്ച് മനസില്‍ രൂപപ്പെടുത്തുന്ന ചില ‘കെട്ടുകഥകളാക്കി’ അവയെ മാറ്റുന്നു.
സ്വല്പം ചരിത്രം പരിശോധിക്കാം. 16, 17 നൂറ്റാണ്ടുകളിലെ ജര്‍മ്മനി, ഹോളണ്ട്, ബ്രിട്ടന്‍ ഫ്രാന്‍സ് എന്നിവിടങ്ങളിലെ മധ്യവര്‍ഗ്ഗം മറ്റൊരു മതത്തിലേക്ക് നീങ്ങിയത് കാണാന്‍ സാധിക്കും: പ്രൊട്ടസ്റ്റന്റ് മതം. മിതത്വം, സമചിത്തത, കഠിനാധ്വാനം (പ്രധാനമായും തൊഴിലാളികള്‍ക്ക്) തുടങ്ങിയവയും ബിഷപ്പുമാരുടേയും മതാധിപതികളുടേയും അധികാരത്തില്‍ നിന്നുള്ള മധ്യവര്‍ഗ്ഗത്തിന്റെ മോചനവുമാണ് പ്രൊട്ടസ്റ്റന്റ് മതം മുന്നോട്ട് വെച്ചത്.
മധ്യകാലത്തുള്ള ദൈവീക സങ്കല്‍പ്പത്തിന് എതിരായി ഈ മധ്യവര്‍ഗ്ഗം തങ്ങളുടെ ഭാവനയില്‍ ഉണ്ടായ മറ്റൊരു ദൈവസങ്കല്‍പ്പത്തെ പ്രതിഷ്ഠിച്ചു. ഹരാരെയുടെ ഭാഷയില്‍ കെട്ടുകഥ.
ഈ കഥ മാറ്റി പറയിലിന്റെ പേരില്‍, ആളുകള്‍ ക്രിസ്തുവിന്റെ രക്തത്തിന്റേയും ശരീരത്തിന്റേയും പേരില്‍ വെട്ടി മരിച്ചു എന്ന് യു.പി സ്‌കൂളില്‍ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കാം. എന്നാല്‍ ഈ രണ്ട് സമൂഹങ്ങളേയും കലാപത്തിലേക്ക് നയിച്ചത് ഈ ‘കഥ’ മാറ്റിപറയല്‍ അല്ല. മറിച്ച് തീര്‍ത്തും വ്യത്യസ്തമായ രണ്ട് സമൂഹങ്ങള്‍ തമ്മില്‍ ഉത്പാദന ക്രമത്തില്‍ ഉടലെടുത്ത വൈരുദ്ധ്യത്തെ തുടര്‍ന്നാണ്. പ്രൊട്ടസ്റ്റുകള്‍ പ്രതിനിധീകരിച്ചത് പ്രാചീന ജന്മി വ്യവസ്ഥയെ തുടച്ചെറിയാന്‍ ശ്രമിച്ച ബൂര്‍ഷ്വാസിയുടെ താല്‍പര്യങ്ങളാണെന്ന് ഇന്ന് നമുക്കറിയാം. അല്ലാതെ ക്രിസ്തുവിന്റെ പേരില്‍ വെട്ടിമരിച്ച മണ്ടന്മാരല്ല അവര്‍.
അധികം പിറകിലല്ലാത്ത മറ്റൊരു ഉദാഹരണം നോക്കാം, ലോകത്ത് വന്‍കിട വ്യവസായങ്ങള്‍ വളരാന്‍ ആരംഭിച്ചിട്ട് 200 വര്‍ഷങ്ങള്‍ ആവുന്നതേ ഉള്ളു. പ്രാദേശിക ഗ്രാമീണ ഭരണകൂടങ്ങളാലും, ആരാധനലായങ്ങളാലും സ്വാധീനിക്കപ്പെട്ട വിശ്വാസങ്ങളാണ് ജനങ്ങള്‍ പിന്‍പറ്റിയിരുന്നത്. ഹെരാരയുടെ ഭാഷയില്‍ ചില ‘കെട്ടുകഥകള്‍’. എന്നാല്‍ വ്യവസായവത്കരണത്തോടെ അവരുടെ ചുറ്റുപാടുകള്‍ ആകെ മാറുന്നു. റെയില്‍വേ പാളങ്ങള്‍ കടന്നു വരുന്നു, ആവി കൊണ്ട് പ്രവര്‍ത്തിക്കുന്ന കപ്പല്‍, വാര്‍ത്തവിനിമയ ഉപാധികള്‍, വന്‍കിട ഉത്പാദനം നടത്തുന്ന ഫാക്ടറികള്‍ തുടങ്ങി അവര്‍ കണ്ട് പരിചയിച്ചിട്ടില്ലാത്ത സംഭവങ്ങള്‍ ചുറ്റുപാടും വികസിക്കുന്നു. പണ്ട് മതപുരോഹിതര്‍ പറഞ്ഞ ‘കെട്ടുകഥകള്‍’ ഇനിയവരോട് പറഞ്ഞിട്ട് കാര്യമില്ല.
ബംഗ്ലാദേശില്‍ നിന്നും ഇംഗ്ലണ്ടിലേയും ജര്‍മ്മനിയിലേയും ഫാക്ടറി തൊഴിലാളികളായി കുടിയേറുന്നവരെ പരിശോധിച്ചാല്‍ മതി, പുതിയ ഭൗതിക സാഹചര്യങ്ങളില്‍ അവരുടെ പഴയ ‘കെട്ടുകഥകള്‍ക്ക്’ നിലനില്‍പ്പില്ല.
ഉത്പാദനത്തിലെ വളര്‍ച്ച പഴയ വിശ്വാസങ്ങളേയും സാമൂഹിക ക്രമങ്ങളേയും വെല്ലുവിളിക്കും പക്ഷേ അവ സ്വയം ഇതിനെ മാറ്റിത്തീര്‍ക്കില്ല. ഒരുപാട് ആളുകള്‍ മാറ്റങ്ങള്‍ക്കെതിരെ കലഹിക്കും. ഈ പുതിയ ഉത്പാദന രീതികള്‍ കൊണ്ടുവരേണ്ടവര്‍ മാറ്റത്തിന് വേണ്ടി പോരാടേണ്ടതുണ്ട്. മാറ്റത്തെ എതിര്‍ക്കുന്നവര്‍ ആണ് ഈ കലഹത്തില്‍ വിജയിക്കുന്നതെങ്കില്‍, പുതിയ ഉദ്പാതന രീതി നിലവില്‍ വരുത്താന്‍ സാധിക്കയില്ല, ഉത്പാദനം മന്ദീഭവിക്കുകയോ പിറകോട്ട് പോവുകയോ ചെയ്യുന്നു.
എന്നാല്‍ ഹരാരെ പറയുന്നത് പോലെ, കെട്ടുകഥകള്‍ ആര്‍ക്കെങ്കിലും ബോധപൂര്‍വ്വമോ എളുപ്പത്തിലോ മാറ്റി പറയാന്‍ പറ്റുന്നവയല്ല. അതിന് അവരുടെ ചുറ്റുപാടുകളുമായി ബന്ധമുണ്ട്. ചുറ്റുപാടുകള്‍, മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഉത്പാദന വ്യവസ്ഥയില്‍ മാറ്റം വരുന്നതോടെയാണ് പഴയ ‘കെട്ടുകഥകള്‍’ ഇല്ലാതാവുകയും പുതിയതിന്റെ ആവശ്യകത ഉണ്ടാവുകയും ചെയ്യുന്നത്. അല്ലാതെ ഹരാരെ പറയുന്ന പ്രകാരം കഥകള്‍ക്ക് അനുസരിച്ച് ആളുകള്‍ ജീവിതം തീരുമാനിക്കുകയല്ല.
മുതലാളിത്തം, സമീപനം
”ഭാവിയെ കുറിച്ചു കൂടുതല്‍ കൂടുതല്‍ ഉറച്ച വിശ്വാസമുള്ളവരാകണമെന്നു കഴിഞ്ഞ 500 വര്‍ഷക്കാലം പുരോഗതി എന്ന ആശയം ബോദ്ധ്യപ്പെടുത്തി. ആ ഉറച്ച വിശ്വാസം കടം നല്‍കുന്നതിനുള്ള ധനം സൃഷ്ടിച്ചു…’
അങ്ങനെ വിശ്വാസം ശൂന്യതയില്‍ നിന്ന് ധനം സൃഷ്ടിക്കുന്നു. തുടര്‍ന്ന് ആദം സ്മിത്തിനെ ഉദ്ധരിച്ച് കൊണ്ട് വ്യക്തമാക്കുന്നു
”ഒരു ജന്മിക്കോ നെയ്തുകാരനോ ചെരുപ്പുകുത്തിക്കോ തന്റെ ഭവനം പുലര്‍ത്താന്‍ ആവശ്യമായതിനേക്കാള്‍ കൂടുതല്‍ ലാഭം ലഭിക്കുമ്പോള്‍, മിച്ചമുള്ള തുക അയാള്‍ കൂടുതല്‍ സഹായികളെ നിയോഗിക്കുന്നതിനും, അങ്ങനെ തന്റെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. അയാള്‍ക്ക് ലാഭം വര്‍ദ്ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ സഹായികളെ അയാള്‍ക്ക് ജോലി ചെയ്യിക്കാന്‍ സാധിക്കുന്നു. സ്വകാര്യ സംരംഭകരുടെ ലാഭത്തിലുള്ള വര്‍ദ്ധവവു മൊത്തത്തിലുള്ള സമ്പത്തിന്റേയും, സമൃദ്ധിയുടേയും വര്‍ദ്ധനവിന് അടിസ്ഥാനമാകുന്നു”
ഇതിന്റെ കമന്ററി ആയ ഹരാരി പറയുന്ന ഒരു വാചകം കൂടെ ചേര്‍ക്കാം
”വാസ്തവത്തില്‍ സ്വാര്‍ത്ഥതയും, ആര്‍ത്തിയും നല്ലതാണ്, കൂടൂതല്‍ ധനികനാകുന്നതിലൂടെ ഞാന്‍ എനിക്ക് മാത്രമല്ല നേട്ടമുണ്ടാക്കുന്നത് മറ്റുള്ള എല്ലാവര്‍ക്കും കൂടെയാണ് എനാണ് സ്മിത്ത് പറയുന്നത്. സ്വാര്‍ത്ഥത പരോപകാരമാണ്’…. സ്മിത്തിന്റെ കഥയില്‍ ആളുകള്‍ ധനികരാവുന്നത് അയല്ക്കാരനെ നശിപ്പിച്ച് കൊണ്ടല്ല, പിന്നെയോ അപ്പത്തിന്റെ മൊത്തത്തിലുള്ള വലിപ്പം വര്‍ദ്ധിപ്പിച്ച് കൊണ്ടാണ്”’
ഇനി മുതലാളിത്തത്തിന് ജന്മനാ (അതോ ചരിത്രപരമായോ) ലഭിക്കുന്ന ഒരു ധാര്‍മ്മികതയെ പറ്റി പറഞ്ഞു കൊണ്ട് അതിന്റെ പ്രത്യേക ‘സ്വഭാവം’ ഹാരാരെ പറയുന്നത് നോക്കാം.
”ആധുനിക മുതലാളിത്ത സമ്പദ്ഘടനയുടെ ഒരു പ്രധാന ഭാഗം ഒരു പുതിയ ധാര്‍മ്മികതയുടെ കടന്ന് വരവാണ്. അതനുസരിച്ച് ലാഭം ഉത്പാദനത്തില്‍ പുനര്‍നിക്ഷേപിക്കേണ്ടതുണ്ട്. അങ്ങനെ കൂടുതല്‍ ലാഭമുണ്ടാകും,…. അങ്ങനെ അനന്തമായി ഈ പ്രക്രിയ തുടരുന്നു. അതുകൊണ്ടാണ് മുതലാളിത്തത്തെ മുതലാളിത്തം എന്ന് വിളിക്കുന്നത്”(Sapiens- Capitalist Creed)
ഈ ഉദ്ധരിച്ച കാര്യങ്ങളില്‍ നമുക്ക് പറയേണ്ടത് ഹാരാരിയുടെ വീക്ഷണത്തിലുള്ള മൂന്ന് കാര്യങ്ങളാണ്.
1. ഭാവിയിലുള്ള വിശ്വാസത്തില്‍ സൃഷ്ടിക്കപ്പെടുന്ന സമ്പത്ത്,
2.മൂലധനത്തിന്റെ സ്വയം വികാസം (അപ്പത്തിന്റെ വലിപ്പം)
3.ഉത്പാദനത്തിലേക്ക് വീണ്ടും നിക്ഷേപിക്കാനുള്ള മുതലാളിത്തത്തിന്റെ സ്വാഭാവിക ധാര്‍മ്മികത
ഓരോന്നായി പറയാം
1. തീര്‍ത്തും സംരഭകന്റെ പക്ഷത്ത് നിന്ന് കൊണ്ടുള്ള വീക്ഷണമാണിത്. ഹരാരെ ഒരു ബേക്കറിയുടെ ഉദാഹരണം പുസ്തകത്തില്‍ പറയുന്നുണ്ട്. കേക്ക് നിര്‍മ്മിക്കാന്‍ കടം എടുക്കുന്ന സംരഭകയുടെ കഥ. എന്നാല്‍ ഹരാരെയുടെ ആരംഭ ബിന്ദു തന്നെ സംരഭകയും ക്രെഡിറ്റുമാണ്?
അവര്‍ക്ക് കേക്ക് നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുതകള്‍ എവിടെ നിന്ന് കിട്ടും? അത് ബേക്ക് ചെയ്യാനുള്ള ഓവന്‍? അത് വെയ്ക്കാനുള്ള പാത്രം? അത് പൊതിയാനുള്ള പൊതി? ഇങ്ങനെ ചരിത്രാധീത കാലം മുതലുള്ള മനുഷ്യരുടെ അധ്വാനവും, അതുവഴി നിര്‍മ്മിക്കപ്പെട്ട ചരക്കുകളുമാണ് ഈ സംരഭകയുടെ കേക്ക് നിര്‍മ്മാണം സാധ്യമാക്കുന്നത്. അതിനുള്ള സമ്പത്ത് സൃഷ്ടിക്കുന്നത്. അല്ലാതെ ഭാവിയിലുള്ള കേവല ‘വിശ്വാസമല്ല’.
ഇതാണ് തൊഴിലാളിയുടെ, ചൂഷിതന്റെ പക്ഷത്ത് നിന്ന് കൊണ്ടുള്ള വീക്ഷണം. അവന്‍ അവന്റെ അധ്വാനം കൊണ്ട് നിര്‍മ്മിക്കുന്ന സമ്പത്ത് പിന്നീട് ചില വ്യക്തികളിലേക്ക് ചുരുങ്ങുന്ന ചരിത്രപ്രക്രിയയെ വളരെ എളുപ്പത്തില്‍ ഹരാരി മുതലാളിയുടെ പക്ഷത്ത് നിന്ന് നോക്കി കാണുകയും, സമ്പത്തിന്റെ നിര്‍മ്മാണത്തിന് പിന്നിലുള്ള മാനുഷിക അധ്വാനത്തെ അവഗണിക്കുകയും ചെയ്യുന്നു. അതിനെ ഒരു പ്രത്യേക കാലത്തിലേക്ക് മാത്രമായി ചുരുക്കുന്നു.
2. മൂലധനത്തിന്റെ ഈ സ്വയം വികാസം എന്നത് മുതലാളിത്ത വ്യവസ്ഥിതിയെ പിന്‍പറ്റുന്നവരുടെ സ്ഥിരമായ വാദഗതിയാണ്. കാലങ്ങള്‍ക്ക് മുമ്പ് തൊഴിലാളി വര്‍ഗ ശാസ്ത്രീയ വീക്ഷണങ്ങള്‍ എഴുതിത്തള്ളിയ ഈ വീക്ഷണഗതി വീണ്ടും ഹരാരിയെ പോലുള്ളവര്‍ നല്ല വസ്ത്രം ധരിപ്പിച്ച് അവതരിപ്പിക്കുന്നത് ഖേദകരം തന്നെ. ഒരു ഉദാഹരണത്തിലൂടെ മൂലധനത്തിന്റെ (അപ്പത്തിന്റെ ഈ സ്വയം) വികാസം നമുക്ക് പരിശോധിക്കാം.
നമുക്ക് ‘മനു’ എന്ന് പേരായ ഒരു തൊഴിലാളിയുടേ കാര്യമെടുക്കാം. ഇയാള്‍ക്ക് മുകേഷ് അംബാനി തൊഴില്‍ നല്‍കുന്നു. മനു 8 മണിക്കൂര്‍ കൊണ്ട് ചെയ്യുന്ന ജോലി 1000 രൂപയുടെ അധികവരുമാനം ഉണ്ടാക്കുമെന്ന് കരുതുക. മനുവിന് ജോലി ചെയ്യാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. ജോലി ചെയ്തില്ലെങ്കില്‍ മനു പട്ടിണി കിടന്ന് മരിക്കും. അതുകൊണ്ട് 1000 രൂപയില്‍ കുറവ് തുകയാണ് അംബാനി മനുവിന് കൊടുക്കുന്നതെങ്കിലും, അധ്വാനിക്കാന്‍ മനു നിര്‍ബന്ധിതനാണ്. അംബാനി മനുവിന് കൊടുക്കുന്നത് 600 രൂപയാണ് എന്നിരിക്കട്ടെ. വ്യത്യാസമുള്ള 400 രൂപ അംബാനിക്ക് ലഭിക്കുന്നു. ഉത്പാദന ഉപകരണങ്ങള്‍ വാങ്ങാന്‍ തുടക്കത്തിലേ ശേഷി ഉണ്ടായിരുന്ന അംബാനി ഇങ്ങനെ ഒരുപാട് തൊഴിലാളികളില്‍ നിന്ന് 400 രൂപ കവരുന്നു. അയാളുടേ കയ്യിലുള്ള ഉപകരണങ്ങള്‍, അസംസ്‌കൃത വസ്തുകള്‍ പോലും അയാളുടേതല്ല. ഒരുപാട് തൊഴിലാളികളുടെ തൊഴില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ്. ആളുകള്‍ സമ്പത്തുണ്ടാക്കാന്‍ ചരിത്രാധീനകാലം മുതല്‍ ഉപയോഗിച്ച എല്ലാം – ശിലായുഗത്തിലെ കല്ലായാലും ആധുനികലോകത്തെ കമ്പ്യൂട്ടര്‍ ആയാലും നിര്‍മ്മിക്കപ്പെട്ടത് മനുഷ്യന്റെ അധ്വാനം കൊണ്ടാണ്. മഴു മൂര്‍ച്ച കൂട്ടിയത് പണിയായുധങ്ങള്‍ കൊണ്ടാണ്, ഈ പണിയായുധങ്ങളാവട്ടെ മുമ്പ് ചെയ്ത അധ്വാനത്തിന്റെ ഉത്പന്നമാണ്.
ഇങ്ങനെ അംബാനിയുടെ പണം പെരുകി കൊണ്ടേ ഇരിക്കുന്നു. ഇത് ഹരാരി പറയുന്ന പ്രകാരം എന്തെങ്കിലും പ്രകൃതി നിയമമല്ല. അധ്വാനത്തിന്റെ ചൂഷണമാണ്.
നമ്മള്‍ മുമ്പ് കണ്ടതുപോലെതന്നെ ഹരാരിയുടെ വിശദീകരണം ആരംഭിക്കുന്നത് പണത്തില്‍ നിന്നുമാണ്. അതേ സമയം ചൂഷിതരുടെ വീക്ഷണമാവട്ടെ (മാര്‍ക്‌സിസം) മറിച്ച് അധ്വാനത്തില്‍ നിന്നും ഉത്പാദന ഉപാധികളില്‍ നിന്നുമാണ്.
ഇന്നത്തെ സമൂഹത്തില്‍, കയ്യില്‍ പണമുള്ള ആര്‍ക്കും ഉത്പാദന ഉപാധികളിലുള്ള നിയന്ത്രണം വിലയ്ക്ക് വാങ്ങുകയും അതിന് ശേഷം എല്ലാവരേയും അവരവരുടെ അധ്വാനശേഷി തനിക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യാം. മൂലധനത്തിന്റെ സ്വയംവികാസം, പണത്തിന്റെ പെരുകുന്ന സ്വഭാവം ഒളിഞ്ഞു കിടക്കുന്നത് അധ്വാനത്തിന്റെ ഈ വില്‍ക്കല്‍ – വാങ്ങലിലാണ്.
3. മുതലാളിത്തം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഏത് മുതലാളിത്ത വാദിക്കും പ്രത്യക്ഷത്തില്‍ തന്നെ നല്‍കാന്‍ സാധിക്കുന്ന ലളിതമായ ഉത്തരമാണ് വീണ്ടും വീണ്ടുമുള്ള നിക്ഷേപം. അതിനെ ഹരാരി ‘സ്വാഭാവിക’ ധാര്‍മ്മികതയായി അവതരിപ്പിക്കുന്നു.ഇങ്ങനെ നിക്ഷേപിക്കുന്നത് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കും, വിറ്റഴിയാത്ത ചരക്കുകള്‍ വാങ്ങുന്നതിന് സാധരണ തൊഴിലാളികളെ പ്രാപ്തരാക്കും. അങ്ങനെ മുതലാളിത്തം സുന്ദരമായി പ്രവര്‍ത്തിക്കും. ഇത് സ്വാഭാവിക ധാര്‍മികതയല്ല. മറിച്ച് മുതലാളിമാര്‍ക്കിടയില്‍ കമ്പോളത്തില്‍ രൂപപ്പെടുത്ത മത്സരത്തിന്റെ ഫലമായി ഉണ്ടാവുന്നതാണ്. നമുക്ക് മുകേഷ് അംബാനിയുടെ ഉദാഹരണം ഒരിക്കല്‍ കൂടെ നോക്കാം.
അദ്ദേഹത്തിന്റെ ഫാക്ടറിയില്‍ ഒരു നിശ്ചിത എണ്ണം തുണിത്തരങ്ങള്‍ ഉണ്ടാക്കാന്‍ തൊഴിലാളികള്‍ 10 മണിക്കൂര്‍ സമയം എടുക്കുന്നു എന്ന് കരുതുക. എന്നാല്‍ മറ്റൊരു ഫാക്ടറിയില്‍ ഇതേ എണ്ണം തുണിത്തരങ്ങള്‍ ഉണ്ടാക്കാന്‍ തൊഴിലാളികള്‍ക്ക് 5 മണിക്കൂര്‍ മതി. അംബാനിക്ക് തൊഴിലാളികളുടെ 10 മണിക്കൂര്‍ അധ്വാനത്തിന്റെ മൂല്യം ഈ തുണിത്തരങ്ങളില്‍ നിന്ന് കിട്ടുകയില്ല. സ്വബോധമുള്ള ആരും വിലകുറഞ്ഞത് ലഭ്യമായിരിക്കുമ്പോള്‍ ഈ പണം അംബാനിക്ക് കൊടുത്ത് തുണി വാങ്ങില്ലല്ലോ.കച്ചവടത്തില്‍ നിലനില്‍ക്കേണ്ട ഏത് മുതലാളിക്കും തങ്ങളുടെ തൊഴിലാളികള്‍ പരമാവധി വേഗത്തില്‍ തൊഴില്‍ ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തണം. എന്നാല്‍ അത് മാത്രം പോര. അയാളുടെത് ഏറ്റവും ആധുനികമായ യന്ത്രങ്ങളായിരിക്കണം, എങ്കിലേ മറ്റ് മുതലാളിമാരുടെ ഫാക്ടറികളോട് കിടപിടിക്കുന്ന ഉത്പാദന വേഗം ഉണ്ടാവുകയുള്ളു. അതായത് കച്ചവടത്തില്‍ തുടരേണ്ട മുതലാളിക്ക് പരമാവധി ഉത്പാദന ഉപാധികള്‍ സ്വന്തമാക്കേണ്ടതുണ്ട്. മാര്‍ക്സിന്റെ ഭാഷയില്‍ ‘മൂലധന സമാഹരണം’ (Accumulation of Capital) നടത്തേണ്ടതുണ്ട്.
പക്ഷേ മാര്‍ക്സ് ചോദിക്കുന്നു, ഇതിന്റെ അര്‍ത്ഥം മുതലാളിമാര്‍ തങ്ങളുടെ ലാഭം എപ്പോഴും നിക്ഷേപിക്കും എന്നാണോ? ന്യായമായ ലാഭം കിട്ടും എന്ന ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഒരു മുതലാളി നിക്ഷേപം നടത്തുകയുള്ളു.
കാര്യമായ ലാഭം ഇല്ലെന്ന് തോന്നുകയാണെങ്കില്‍, സ്വന്തം പണം നഷ്ടംവരാന്‍ സാധ്യതയുള്ള കച്ചവടത്തില്‍ മുതലാളി നിക്ഷേപിക്കാന്‍ പോവുന്നില്ല. അയാളത് ബാങ്കിലിട്ടോളും.മുതലാളി നിക്ഷേപിക്കുമോ ഇല്ലയോ എന്നത് സാമ്പത്തിക സ്ഥിതിയെ അയാള്‍ എങ്ങനെ അവലോകനം ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. അത് ശരിയായ സ്ഥിതിയില്‍ ആണെങ്കില്‍, എല്ലാ മുതലാളിമാരും ഒരേ സമയം നിക്ഷേപിക്കാന്‍ തിരക്ക് കൂട്ടും, നിര്‍മ്മാണ സ്ഥലങ്ങള്‍ക്ക്, യന്ത്രങ്ങള്‍ വാങ്ങുന്നതിന്, അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തുന്നതിന്, വിദഗ്ദ തൊഴില്‍ ലഭിക്കാന്‍ ഇതിനെല്ലാം പരസ്പരം മത്സരിക്കും. ഇതിനെ സാധരണ കമ്പോളത്തിലെ കുതിച്ചുചാട്ടം എന്നാണ് വിശേഷിപ്പിക്കുന്നത് (Boom ).
ഈ ലാഭേച്ഛയില്‍ മാത്രമുള്ള നിക്ഷേപത്തെയാണ് ഹെരാരി സമൂഹ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള മുതലാളിത്തത്തിന്റെ ധാര്‍മ്മികതയായി മാറ്റുന്നത്.സംക്ഷിപ്തരൂപത്തില്‍ പറഞ്ഞാല്‍ ഹരാരയേടെ സാമ്പത്തിക സിദ്ധാന്തങ്ങള്‍ എല്ലാം തന്നെ ചൂഷിത വിഭാഗങ്ങള്‍ തള്ളികളഞ്ഞതും, ചൂഷക വിഭാഗങ്ങള്‍ പിന്‍പറ്റുന്നതുമാണ്. ഹരാരെയുടെ സാമ്പത്തിക ശാസ്ത്രത്തിന്റെ ആരംഭ ബിന്ദു പണമാണ്, അത് സൃഷ്ടിക്കുന്ന അധ്വാനമല്ല. ഹരാരെ മഹാനായ ഉദ്ധരിക്കുന്ന ആദം സ്മിത്ത് പോലും മൂല്യസിദ്ധാന്തത്തെ അംഗീകരിച്ചയാളാണെന്നത് ഓര്‍മ്മപ്പെടുത്തട്ടെ.
ഹരാരി പറയാത്തത്

ഉദ്ദേശം ഒരു നൂറ്റാണ്ട് മുമ്പെങ്കിലും, നരവംശ പഠനങ്ങള്‍ ഏറെയൊന്നും വികസിക്കാത്ത ഘട്ടത്തില്‍ ഫെഡറിക്ക് ഏംഗല്‍സ് രചിക്കുന്ന ‘കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം’, ‘പ്രകൃതിയുടെ വൈരുധ്യാത്മകത’ തുടങ്ങിയ പുസ്തകങ്ങളില്‍ മനുഷ്യപരിണാമത്തെ ഭൗതികമായി മനസിലാക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തുണ്ട്. പ്രാചീന സമൂഹം, പൊതു ഉടമസ്ഥത, പിന്നീട് കാര്‍ഷിക സമൂഹങ്ങളാവുന്നതും, സ്വകാര്യസ്വത്തിന്റെ ആരംഭവും അത് കുടുംബവ്യവസ്ഥയിലേക്കും ഭരണകൂടങ്ങളിലേക്കും നയിക്കുന്നതുമായ ചരിത്രവികാസം അദ്ദേഹം വരച്ചിടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആ പുസ്തകത്തിലെവിടേയും മനുഷ്യന്റെ സഹജവാസന, യാദൃശ്ചികമായ വൈഞ്ജാനിക വിപ്ലവം തുടങ്ങിയ അസംബന്ധങ്ങളും ഭാവനാ സൃഷ്ടികളും കാണില്ല.
ഏംഗല്‍സിന്റെ നിരീക്ഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ് ഭക്ഷണം കേടുവരാതെ സൂക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ മനുഷ്യന്‍ കണ്ടെത്തുകയും, സ്വകാര്യസ്വത്ത് ആവിര്‍ഭവിക്കുകയും ചെയ്തതാണ്. അതുപോലെ മനുഷ്യന്റെ പരിണാമത്തിന്റെ അടിസ്ഥാനം ജീവനോപാധികള്‍ പുനര്‍സൃഷ്ടിക്കാനുള്ള അവന്റെ അധ്വാനമാണെന്ന നിരീക്ഷണവും ഏംഗല്‍സ് എഴുതിയത് മുഴുവന്‍ ശരിയാണെന്ന വാദം ലേഖകനില്ല. അതില്‍ ചിലത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ തന്നെ ആ കാലഘട്ടത്തില്‍ എഴുതിയ പുസ്തകത്തിന്റെ ദര്‍ശനം മനോവ്യാപരങ്ങളുടേതായിരുന്നില്ല. ഭൗതികയില്‍ ഊന്നിയ ആ ദര്‍ശനത്തില്‍ നിന്ന് അതില്‍ നിന്ന് മുഴുവന്‍ ചരിത്ര പഠനത്തേയും പിറകോട്ടടിപ്പിക്കുന്നു എന്നതാണ് ‘സാപിയന്‍സ്’ എന്ന പുസ്തകത്തോടുള്ള പ്രശ്നം. ലളിത യുക്തികളില്‍ കാര്യങ്ങള്‍ വിശദീകരിച്ച് ജനസ്വീകാര്യന്‍ ആവുന്നത് നല്ല കാര്യം തന്നെ. പക്ഷേ അത് ചരിത്രവികാസത്തെ തന്നെ വഞ്ചിച്ച് കൊണ്ടാവരുത്.
അവസാനമായി ഹരാരിയുടെ ചിന്തകള്‍ എന്തുകൊണ്ട് എത്രയും സ്വീകാര്യമാവുന്നു എന്നത് കൂടെ പരിശോധിക്കാം. ഹരാരി ലളിതമായി കാര്യങ്ങളെ അവതരിപ്പിക്കുന്നതാണ് കാര്യം എന്നാണ് പ്രബലമായ വാദം.
അതെന്തായാലും അദ്ദേഹത്തിന്റെ ഭാവനകളെ, ഊഹങ്ങളെ അവതരിപ്പിക്കുന്നത് സമൂഹത്തിലെ ചൂഷകരുടെ ഭാഗത്ത് നിന്നുകൊണ്ടാണെന്ന് നമ്മള്‍ ഇവിടെ കണ്ടുകഴിഞ്ഞു. കൂടുതല്‍ ശ്രേഷ്ഠനായ മനുഷ്യന്‍, മുതലാളിത്തം എന്നത് ഭാവിയിലുള്ള വിശ്വാസം, മനുഷ്യന് ജന്മനാ തന്നെ ചില ഛോദനകളുണ്ട് തുടങ്ങിയ സിദ്ധാന്തങ്ങളിലൂടെ വ്യവസ്ഥ നടത്തുന്ന ചൂഷണത്തെ എളുപ്പത്തില്‍ വെള്ളപൂശിയെടുക്കാന്‍ ഹരാരെക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ അതിന്റെ പ്രചാരണം ഏറ്റെടുക്കാന്‍ ബില്‍ ഗേറ്റ്സ് ഉള്‍പ്പെടെ വരിയില്‍ നില്‍ക്കുകയും ചെയ്തേക്കാം. എന്തായാലും ഹരാരിയേ പോലെ നമുക്ക് ഭാവനകളിലേക്ക് പോവാതിരിക്കാം.

from doolnews.com


  1. Reason in Revolt – Ted Grant, Alen Woods (Page: 6-7)
  2. How Marxism Works – Harmen, Chris
  3. The Part played by Labour in the Transition from Ape to Man – Fredrich Engels (https://www.marxists.org/archive/marx/works/1876/part-played-labour/index.htm)
  4. Anti Duhring – Fredrich Engels