Friday, April 23, 2021

മനുഷ്യനും പുസ്തകവും: ജോർജ് ലൂയി ബോർഹേസ്



ഇന്ന് ലോകപുസ്തകദിനം.

1951 ൽ ബോർഹേസ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

വിവർത്തനം: എസ്. ഗോപാലകൃഷ്ണൻ

"Philosophy , ദർശനം എന്നുപറയുന്നത് ആ വലിയ പുസ്തകത്തിൽ എഴുതപ്പെട്ടതാണ് . പ്രപഞ്ചം എന്ന ആ വലിയ പുസ്തകത്തിന്റെ താളുകൾ നിങ്ങളുടെ കണ്മുന്നിൽ ഓരോ പേജുകളായി തുറക്കപ്പെടും . പക്ഷേ അതുമനസ്സിലാക്കണമെങ്കിൽ ആ ഭാഷയും അതിലെ കഥാപാത്രങ്ങളെയും നാം ആദ്യം മനസ്സിലാക്കണം. ആ ഭാഷ ഗണിതമാണ് , കഥാപാത്രങ്ങൾ ത്രികോണങ്ങളും വൃത്തങ്ങളും മറ്റു ജ്യാമിതീയരൂപങ്ങളുമാണ് " : ഗലീലിയോ

ഒഡീസി എട്ടാം പുസ്തകത്തിൽ പറയുന്നുണ്ട് ദൈവം ദൗർഭാഗ്യങ്ങളെ നെയ്യുന്നത് വരുംതലമുറകൾക്ക് അതേറ്റുപാടാനാണെന്ന് . പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് കവി മല്ലാർമെ പറഞ്ഞത് ലോകം നിലനിൽക്കുന്നത് അവസാനം ഒരു പുസ്തകമായി തീരാനാണ് എന്നാണ്  . മുപ്പതു നൂറ്റാണ്ടുകൾക്കു ശേഷം ഒരേ കാര്യം മറ്റൊരുതരത്തിൽ ആവർത്തിക്കപ്പെട്ടു , തിന്മകളുടെ ലാവണ്യന്യായമായി.
 

ജീവിതവും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെക്കുറിക്കുന്ന ഈ രണ്ടു പ്രസ്താവനകൾ പൂർണമായും

ബോർഹേസ്  Photo Credit: Wikimedia Commons

ബോർഹേസ് Photo Credit: Wikimedia Commons

ഒരുപോലെ എന്നുപറയാൻ  കഴിയില്ല . ഒന്നുണ്ടായത് പുസ്തകമുണ്ടാകുന്നതിനും മുന്നേ , വാമൊഴിവഴക്കകാലത്ത്. മറ്റൊന്ന് ഉണ്ടായത് പുസ്തകം ഉണ്ടായതിനുശേഷം . ആദ്യത്തേത് കഥ പറയുന്നതിനെക്കുറിച്ച് പറയുമ്പോൾ മറ്റേത് പുസ്തകത്തെക്കുറിച്ചുപറയുന്നു .

പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ് എഴുത്തുകാരനായ സെർവാന്റസ് പറഞ്ഞത് എല്ലാ പുസ്തകവും വിശുദ്ധമാണെന്നാണ്. സെർവാന്റസ് മറ്റുള്ളവർ പറയുന്നത് കേൾക്കില്ലായിരുന്നു . എഴുതപ്പെട്ടതേ സ്വീകരിക്കുമായിരുന്നുള്ളു . വഴിയരികിലേ കീറക്കടലാസുപോലും വായിക്കുമായിരുന്നു. Bernard Shaw യുടെ ഒരു കോമഡിയിൽ ഒരാൾ സീസർ ചക്രവർത്തിക്ക് മുന്നറിയിപ്പ് കൊടുത്തു , തീ അലക്‌സാൻഡ്രിയയിലെ പുസ്തകാലയങ്ങളെ ചുട്ടെരിക്കുമെന്ന്, മനുഷ്യരാശിയുടെ ഓർമ്മകളാകെ കത്തിത്തീരുമെന്ന് . സീസർ മറുപടി പറഞ്ഞു, " എത്ര നാണംകെട്ട ഓർമ്മകൾ ! എല്ലാം കത്തിത്തീരട്ടെ". എഴുത്തുകാരൻ സീസർ പറഞ്ഞതായി എഴുതിയ വാചകം സത്യത്തിൽ സീസർ പറഞ്ഞോ ഇല്ലയോ എന്ന് നമുക്കറിയില്ല . പറഞ്ഞെങ്കിൽ തന്നെ നാം ഇപ്പോൾ കരുതുന്നതുപോലെ അഭിശപ്തമായ ഒരു തമാശയായിട്ടായിരിക്കില്ല സീസർ അതു പറഞ്ഞിരിക്കാനിട .

കാരണം വ്യക്തമാണ് , പ്രാചീനർക്ക് പറയപ്പെട്ടതായിരുന്നു പ്രധാനം. എഴുത്തുകൾ പറയപ്പെട്ടതിന്റെ പകർപ്പുകൾ മാത്രം.

നമുക്കറിയാം പൈതഗോറസ് ഒരക്ഷരം എഴുതിയില്ല എന്നത്. ദാർശനികൻ Theodor Gomperz എഴുതിയത് പൈത്തഗോറസിന് വാക്കാൽ പറയുന്നതിനോടായിരുന്നു മതിപ്പ് എന്നാണ് . പൈത്തഗോറസിനേക്കാൾ ഇക്കാര്യം ശക്തമായി പറഞ്ഞത്    പ്ലേറ്റോ ആയിരുന്നു . പ്ലേറ്റോയുടെ ഡയലോഗിൽ അദ്ദേഹം പറഞ്ഞു , പ്രപഞ്ചത്തിന്റെ സൃഷ്ടാവിനെയും പിതാവിനേയും കണ്ടെത്താനും കണ്ടെത്തിയത്  എല്ലാപേരോടും പറയാനും വളരെ പ്രയാസമാണ് . Phaedrus മായുള്ള സംഭാഷണത്തിൽ പ്ലേറ്റോ ഒരു ഈജിപ്ഷ്യൻ നാടോടിക്കഥയെ പിൻപറ്റി  പറയുന്നുണ്ട്, എഴുത്ത് മനുഷ്യന്റെ ഓർമ്മിക്കാനുള്ള ശേഷി നശിപ്പിക്കുന്നു എന്ന് . അദ്ദേഹം പറഞ്ഞു , പുസ്തകങ്ങൾ വരക്കപ്പെട്ട ചിത്രങ്ങളാണ് , കണ്ടാൽ ജീവനുണ്ടെന്നുതോന്നും. പക്ഷേ  അതിനോട് നാം ചോദിക്കുന്ന ഒരു ചോദ്യത്തിനും ഉത്തരം പറയില്ല. ഈ പ്രശ്നം പരിഹരിക്കാനാണ് പ്ലേറ്റോ ദർശനം സംഭാഷണമാക്കിയത് .

ഒരദ്ധ്യാപകന് തന്റെ ശിഷ്യരെ തെരഞ്ഞെടുക്കാൻ കഴിയും ...പക്ഷേ , ഒരു പുസ്തകത്തിന് അതിന്റെ വായനക്കാരനെ തെരഞ്ഞെടുക്കാൻ കഴിയില്ല. ചിലപ്പോൾ അയാൾ തിന്മചെയ്യുന്നയാളാകാം , ചിലപ്പോൾ അയാൾ വിഡ്ഢിയാകാം. രണ്ടാം നൂറ്റാണ്ടിലെ Clement of Alexandria എഴുതിയെന്നു കരുതപ്പെടുന്ന Stromata യിൽ പറയുന്നുണ്ട് , ഏറ്റവും പ്രധാനപ്പെട്ട കാര്യം പറഞ്ഞുകൊടുത്തു പഠിപ്പിക്കുകയാണെന്ന് . കാരണം എഴുതപ്പെട്ടത് നിലനിൽക്കുന്നു. അതുമാറുന്നില്ല. എല്ലാം എഴുതിവെക്കുന്നത് ഒരു കുഞ്ഞിന്റെ കയ്യിൽ വാളുകൊടുക്കുന്നത് പോലെയാണ് എന്നും Stromata പറയുന്നു. സുവിശേഷത്തിൽ നിന്നും കടം കൊണ്ടതാണത് , യോഹന്നാന്റെ സുവിശേഷം 8 :6 പറഞ്ഞില്ലേ , പന്നികളുടെ മുന്നിൽ പവിഴം വിതറരുതെന്ന്. ലോകത്തിലെ ഏറ്റവും വലിയ വാമൊഴി അദ്ധ്യാപകൻ ക്രിസ്തുവിന്റെ വാക്കുകൾ ....അദ്ദേഹം എല്ലാം പറയുകയായിരുന്നു ...ഒരിക്കൽ മണലിൽ എന്തോ എഴുതിയതാകട്ടെ ആരും വായിച്ചതുമില്ല .

Clement of Alexandria എഴുത്തിനോടുള്ള അവിശ്വാസം രേഖപ്പെടുത്തിയത് രണ്ടാം നൂറ്റാണ്ടിന്റെ അവസാനമാണ്. എന്നാൽ നാലാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും നൂറ്റാണ്ടുകളായി നിലനിന്ന വാമൊഴി മേൽക്കോയ്മ അവസാനിക്കുകയും പേനയ്ക്ക് ശബ്ദത്തെക്കാൾ പ്രാമുഖ്യം കിട്ടിത്തുടങ്ങുകയും ചെയ്തു. എഴുത്തുകാരൻ കാര്യങ്ങൾ കൃത്യമായിപ്പറയുന്നു എന്നാളുകൾ വിശ്വസിക്കുവാൻ തുടങ്ങി.

St. Augustine, Confessions ന്റെ നാലാം അദ്ധ്യായത്തിൽ പറയുന്നു :

ആംബ്രോസ് വായിച്ചുകൊണ്ടിരുന്നപ്പോൾ , അയാളുടെ കണ്ണുകൾ ആ പേജുകളിൽ ഉടനീളം ഓടി ...അയാളുടെ ഹൃദയത്തിന് കാര്യങ്ങൾ മനസ്സിലായി . എന്നാൽ അയാളുടെ നാക്കും വാക്കുകളും  നിശ്ശബ്ദമായിരുന്നു. ആ മുറിയിൽ ആളുകൾ പ്രവേശിക്കുന്നതിന് നിരോധമുണ്ടായിരുന്നില്ല . പക്ഷേ , ഞങ്ങൾ ചെന്നപ്പോഴൊക്കെ ഒന്നും അറിയാതെ അയാൾ വായിച്ചുകൊണ്ടേയിരുന്നു . ആ ഏകാഗ്രതയെ നശിപ്പിക്കുവാൻ ആരാഗ്രഹിക്കും ? കുറച്ചുനേരം മിണ്ടാതെ അവിടെയിരുന്ന് , ഞങ്ങൾ പുറത്തേക്കുപോകും . സംസാരിക്കുന്ന നേരത്ത് കുറച്ചു പുസ്തകങ്ങൾ കൂടി വായിക്കാലോ എന്നയാൾ കരുതിയിരിക്കണം "
 

384 നടുത്തു നടന്നതാണിത് . St. Augustine മിലാനിലെ ബിഷപ്പ് St Ambrose ന്റെ ശിഷ്യനായിരുന്നു. ശിഷ്യനോട് ഒന്നും സംസാരിക്കാതെ വായിച്ചു കൊണ്ടിരിക്കുന്ന ഗുരു St. Augustine ന് ഒരസാധാരണ കാഴ്ചയായിരുന്നു.

എഴുതപ്പെട്ട ചിഹ്നങ്ങൾ ശബ്ദമുണ്ടാക്കാതെ വായിക്കുന്ന രീതി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി . നിശബ്ദത അന്തഃകരണത്തെ ഉണർത്തി . വീണ്ടും നൂറ്റാണ്ടുകൾ എടുത്തേക്കാം പുസ്തകം ഒരു മാർഗ്ഗമല്ല , ലക്ഷ്യം തന്നെയായിത്തീരാൻ . ഈ അതീന്ദ്രിയ സങ്കൽപനമാണ് Flaubert നേയും Mallarme യെയും James Joyce നേയും Hentry James നേയും സാദ്ധ്യമാക്കുന്നത്. ദൈവബോധത്തെ മുകൾപടർത്തി , ദൈവവാക്കുകൾ അവസാനപുസ്തകമാകുന്ന രീതി നിലവിൽ വന്നു .

മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഖുർആൻ ദൈവത്തിന്റെ വാക്കുകൾ മാത്രമല്ല . ദൈവത്തിന്റെ അനശ്വരതയും ക്രോധവും പോലെ ഒരു ദൈവവിശേഷണം തന്നെയാണ്. എട്ടാം അദ്ധ്യായത്തിൽ പറയുന്നു മൂലഗ്രന്ഥം സ്വർഗ്ഗത്തിലാണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത് എന്ന് . Muhammad al-Ghazali പറയുന്നു , ഖുർ ആൻ നാക്കാൽ പറയപ്പെട്ട, ഹൃദയത്താൽ ഓർമ്മിക്കപ്പെട്ട   ദൈവവചനങ്ങളുടെ പുസ്തകരൂപത്തിലുള്ള പകർപ്പാണ്. അതിനാൽ അത് ദൈവത്തിങ്കൽ നിക്ഷിപ്തമാണ് ..പുസ്തകങ്ങളിലൂടെയുള്ള മനുഷ്യന്റെ മനസിലാക്കലുകളാൽ മാറ്റാവുന്നതല്ല "
 

George Sale നിരീക്ഷിക്കുന്നുണ്ട് അൽ ഗസാലി പറയാൻ ശ്രമിക്കുന്നത് ഒരു പ്ലേറ്റോ സങ്കൽപ്പമാണ് എന്ന് . അമ്മപ്പുസ്തകം എന്ന ഗ്രീക്ക് ധാരണ ഇസ്‌ലാമിലേക്ക് പകർത്താൻ അവിസെന്ന ശ്രമിച്ചതിന്റെ ബാക്കിയാണിത്.
 

അർത്ഥവ്യാഖ്യാനത്തിൽ ഇസ്‌ലാമിനേക്കാൾ ധൂർത്ത് ജൂതന്മാർക്കായിരുന്നു. ജൂതബൈബിളിന്റെ ആദ്യ അദ്ധ്യായത്തിൽ പറയുന്നുണ്ട് , ദൈവം പറഞ്ഞു പ്രകാശമുണ്ടാകട്ടെ , അപ്പോൾ പ്രകാശമുണ്ടായി എന്ന് . പ്രാചീന ജൂത പാരമ്പര്യമായ കബ്ബാലിസ്റ്റ്കൾ പറഞ്ഞു , ദൈവത്തിന്റെ ഈ വാക്കുകൾ ആ അക്ഷരങ്ങളിൽ നിന്നുണ്ടായതാണ് എന്ന് . ആറാം നൂറ്റാണ്ടിൽ സിറിയയിലോ പലസ്തീനിലോ എഴുതപ്പെട്ട Book of the Formation സൃഷ്ടിയുടെ പുസ്തകത്തിൽ പറയുന്നത് യഹോവ ലോകത്തെ സൃഷ്ടിച്ചത് ഒന്നുമുതൽ പത്തുവരെയുള്ള സംഖ്യകളാലും , 22 അക്ഷരങ്ങളാലുമാണെന്നാണ്.  സംഖ്യകളാലാണ് സൃഷ്ടി നടന്നത് എന്നത് ഒരു തരം പൈതഗോറിയൻ ചിന്തയാണ് , അതുപോലെതന്നെ നവപ്ലേറ്റോചിന്തകനായിരുന്ന Iamblichus ഉം അത് പറഞ്ഞിരുന്നു . എന്നാൽ ഇവിടെ ആദ്യമായി എഴുതപ്പെട്ട ലിപിയും ദൈവസൃഷ്ടിക്കുള്ള  ഉപകാരണമാകുന്നത് ശ്രദ്ധിക്കൂ. രണ്ടാം അദ്ധ്യായത്തിലെ രണ്ടാം ഖണ്ഡിക പറയുന്നു : ദൈവം അക്ഷരങ്ങളെ എടുത്തു , കൊത്തിമിനുക്കി , ഭാരം നോക്കി , വിവിധ ചേരുവകൾ ശ്രമിച്ചു , എന്നിട്ടതിനാൽ മുഴുവൻ പ്രപഞ്ചത്തേയും, ഉള്ളതിനേയും , ഇനി ഉണ്ടാകാൻ പോകുന്നതിനേയും  സൃഷ്ടിച്ചു.  മാത്രമല്ല , ഈ പുസ്തകം പറയുന്നുണ്ട് ഏതക്ഷരമാണ് തീ , ഏതാണ് വെള്ളം , ഏതാണ് ജ്ഞാനം , ഏതാണ് വായു , ഏതാണ് സമാധാനം , ഏതാണ് ക്രോധം , ഏതാണ് നിദ്ര എന്നൊക്കെ. ഉദാഹരണത്തിന് kaf എന്ന അക്ഷരം ഊർജമാണ് , അതാണ് സൂര്യനെ സൃഷ്ടിച്ചത് , ബുധനാഴ്ച സൃഷ്ടിച്ചത് , ജീവജാലങ്ങളുടെ ഇടത്തേ ചെവി സൃഷ്ടിച്ചത് .

കൃസ്താനികൾ അതിൽനിന്നും മുന്നോട്ടുപോയി . അവർ പറയുന്നു ദൈവം രണ്ടുപുസ്തകങ്ങൾ എഴുതി , അതിലൊന്ന് പ്രപഞ്ചമാണ്. ഫ്രാൻസിസ് ബേക്കൺ പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യം എഴുതി ദൈവം ആദ്യം എഴുതിയ പുസ്തകം അദ്ദേഹത്തിൻറെ വേദമാണ് , അത് അദ്ദേഹത്തിൻറെ ആഗ്രഹമാണ് . അടുത്തത് ജീവജാലങ്ങളാണ് , അത് അദ്ദേഹത്തിൻറെ സൃഷ്ടിക്കുള്ള ശേഷിയാണ് .1642 ൽ St Thomas Browne ഉം ദൈവം രണ്ടുപുസ്തകങ്ങൾ എഴുതിയെന്നുപറഞ്ഞു . അദ്ദേഹം പറഞ്ഞു ഉള്ളതെല്ലാം കൃത്രിമമാണ് , കാരണം ദൈവത്തിന്റെ കലയാണ് . 19 -20 നൂറ്റാണ്ടുകളിൽ ജീവിച്ച ഫ്രഞ്ച് നോവലിസ്റ്റ് ലിയോൺ ബ്ളോയ് എഴുതി മനുഷ്യന് അവന്റെ പ്രപഞ്ചത്തിലെ സ്ഥാനം ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല . ചരിത്രം അപാരമായ  ഒരു സാഹിത്യകൃതിയാണ്. ആരുടേയും സ്ഥാനം , ഏതു കാലഘട്ടത്തിന്റെയും സ്ഥാനം വെറുമൊരോ അദ്ധ്യായങ്ങൾ "

മല്ലാർമെ പറയുന്നത് ലോകം നിലനിൽക്കുന്നതുതന്നെ ഒരു പുസ്തകമാകാനാണ് എന്നാണ് . ബ്ളോയ് പറയുന്നത് നാമെല്ലാവരും ഒരു മാന്ത്രികപുസ്തകത്തിലെ വാക്കുകളോ അക്ഷരങ്ങളോ ആണെന്നാണ് . സത്യത്തിൽ ആ അനുസ്യുതപുസ്തകം മാത്രമേ നിലനിൽക്കുന്നുള്ളു. സത്യത്തിൽ അതാണ് ലോകം തന്നെ



www.deshabhimani.com /books/world-book-day-jorge-luis-borge/939124

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive