Saturday, May 23, 2020

കേരളത്തിലെ നൂറ്റിപ്പത്ത്‌ പള്ളികളിലെ വാസ്‌തുവിദ്യാ വൈദഗ്‌ധ്യം


ഇതാ ഗോപാലകൃഷ്‌ണന്റെ ‘എഴുത്തു’പള്ളി; കേരളത്തിലെ നൂറ്റിപ്പത്ത്‌ പള്ളികളിലെ വാസ്‌തുവിദ്യാ വൈദഗ്‌ധ്യം

കേരളത്തിലെ നൂറ്റിപ്പത്ത്‌ പള്ളികളിൽ ജി ഗോപാലകൃഷ്‌ണന്റെ വാസ്‌തുവിദ്യാ വൈദഗ്‌ധ്യം പതിഞ്ഞിട്ടുണ്ട്‌. ചേലുള്ള പള്ളികൾ പണിതുയർത്തുന്ന ഈ ശിൽപ്പിയുടെ പോരിശ പള്ളിനിർമാണത്തിൽ ഒതുങ്ങുന്നില്ല. മൂന്നരപ്പതിറ്റാണ്ടായി എല്ലാ വർഷവും റമദാൻ നോമ്പു നോൽക്കുന്ന ഗോപാലകൃഷ്‌ണന്റെ ഏറ്റവും ശ്രേഷ്‌ഠമായ പള്ളി അദ്ദേഹം പണിതവയൊന്നുമല്ല. ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ‘ഞാൻ കണ്ട ഖുർആൻ’ എന്ന ഖുർആൻ വ്യാഖ്യാനമാണ്‌. 1600 പേജിൽ മൂന്ന്‌ വാല്യം. വിശുദ്ധ ഖുർആനിലെ പല സൂക്‌തങ്ങൾക്കും ഭഗവദ്‌ഗീത അടക്കമുള്ള ഗ്രന്ഥങ്ങളിലെ ശ്ലോകങ്ങളുമായുള്ള താരതമ്യം ഈ ബൃഹദ്‌ഗ്രന്ഥത്തിലുണ്ട്‌. ഒരു അമുസ്ലിമിന്റെ സമ്പൂർണ ഖുർആൻ വ്യാഖ്യാനം മലയാളത്തിലാദ്യം.
ഗോപാലകൃഷ്‌ണൻ യൗവനത്തിൽ കണ്ട  സ്വപ്‌നത്തെക്കുറിച്ച്‌ പറഞ്ഞു തുടങ്ങാം.  സൗദി അറേബ്യയിൽ മക്കയുടെ ആകാശത്തിലൂടെ വിമാനത്തിൽ പറക്കുകയാണ്‌ ഗോപാലകൃഷ്‌ണൻ. മേഘപംക്തികൾക്കുതാഴെ കുന്നുകൾ. അങ്ങിങ്ങ്‌ ഈന്തപ്പനകളുള്ള താഴ്‌വാരങ്ങൾ. അതിനിടയിൽ കൃഷ്‌ണശിലയിൽ പണിത  മിനാരങ്ങളില്ലാത്ത കഅബ എന്ന വിശുദ്ധഗേഹം. ഗോപാലകൃഷ്‌ണന്റെ വിശ്വാസങ്ങളെ  സങ്കീർണമാക്കി ആ സ്വപ്‌നം. ചുട്ടുപഴുത്ത മരുഭൂമിയിൽ ഏകാന്തധ്യാനത്തിലെന്നപോലെ ഒറ്റപ്പെട്ടുനിൽക്കുന്ന ഒരു നിർമിതിയാണ്‌ കഅബ എന്ന ദൃഢവിശ്വാസത്തിലായിരുന്നു ആ യുവ വാസ്‌തുശിൽപ്പി. പിന്നെ എന്തുകൊണ്ട്‌ വിശ്വാസദാർഢ്യത്തെ ചുഴറ്റിയെറിഞ്ഞ ആ സ്വപ്‌നം? തിരുവനന്തപുരത്ത്‌ അറബിക്കടലോരത്തെ സെയ്‌ദുന്നീസ ബീവി എന്ന സൂഫിവര്യയുടെ  മഖ്‌ബറ സ്ഥിതിചെയ്യുന്ന വിഖ്യാതമായ ബീമാപ്പള്ളി ദർഗ ഷെരിഫിന്റെ തണലിൽ വിശ്രമിക്കവെ കണ്ട ആ സ്വപ്‌നം ഗോപാലകൃഷ്‌ണനെ ഉലച്ചു.  ഹജ്ജിനുപോയി മടങ്ങിവന്ന ഏതോ വൃദ്ധനോട്‌ കഅബയെക്കുറിച്ച്‌ ചോദിച്ചു. ആ വൃദ്ധന്റെ മറുപടിയിലെ കഅബയും  ഗോപാലകൃഷ്‌ണൻ  സ്വപ്‌നത്തിൽ കണ്ട കഅബയും തമ്മിൽ അതിശയിപ്പിക്കുന്ന സാമ്യം. ഇരുപതുവർഷമെങ്കിലും കഴിഞ്ഞുകാണും, 1980കളുടെ മധ്യത്തോടെ  ഒരു ബലിപെരുന്നാളാഘോഷത്തിന്റെ വാർത്തയ്‌ക്കൊപ്പം‌ ടെലിവിഷനിൽ ആ ദൃശ്യം കണ്ടു. സ്വപ്‌നത്തിൽ കണ്ട അതേ കഅബ.

ഗോപാലകൃഷ്‌ണന്റെ പള്ളികൾ

പാളയം പള്ളിയുടെ പഴയ ചിത്രം.   ഗോപാലകൃഷ്‌ണന്റെ ശേഖരത്തിൽനിന്ന്‌
പാളയം പള്ളിയുടെ പഴയ ചിത്രം. ഗോപാലകൃഷ്‌ണന്റെ ശേഖരത്തിൽനിന്ന്‌
ജി ഗോപാലകൃഷ്‌ണൻ എന്ന വാസ്‌തുശിൽപ്പിയുടെ ചിന്തകളിൽ എപ്പോഴും ദേവാലയങ്ങളാണ്‌.  അച്ഛൻ ഗോവിന്ദൻ കോൺട്രാക്‌ടർക്കൊപ്പം ബീമാപ്പള്ളി പുതുക്കിപ്പണിതുകൊണ്ടാണ്‌ തുടക്കം. തെക്കൻ കേരളത്തിലെ പ്രധാന പള്ളികളുടെയെല്ലാം മിനാരങ്ങളായി ആ അഭിമാനം തലയുയർത്തിനിൽക്കുന്നു. തിരുവനന്തപുരത്ത്‌ പാളയം പള്ളിയും ചാല മസ്‌ജിദും  മണമ്പൂരിലെ കടുവയിൽ ജുമാമസ്‌ജിദും  കേരള താജ്‌ എന്നറിയപ്പെടുന്ന കരുനാഗപ്പള്ളിയിലെ ഷെയ്‌ഖ്‌ മസ്‌ജിദും ഒക്കെ നിർമിച്ചത്‌ ഗോപാലകൃഷ്‌ണൻതന്നെ‌. കോട്ടയത്തെ ചന്ദനപ്പള്ളിയടക്കം നാല്‌ കൃസ്‌ത്യൻ പള്ളിയും തിരുവനന്തപുരം ലെനിൻ നഗറിലെ വീടിനടുത്തുള്ള  ആലുംകണ്ടം കുടുംബക്ഷേത്രവും പണിതു.  

പള്ളിയിൽനിന്ന്‌ എഴുത്തിലേക്ക്‌

ഓരോ നിർമിതിയും ഓരോ ആത്മീയാന്വേഷണങ്ങളാണ്‌ ഗോപാലകൃഷ്‌ണന്‌. അതുകൊണ്ടുതന്നെ ഓരോ പള്ളിക്കമ്മിറ്റിക്കും അവിടെയെത്തുന്ന വിശ്വാസികൾക്കും അങ്ങേയറ്റം സംതൃപ്‌തി സമ്മാനിച്ചാണ്‌ ഗോപാലകൃഷ്‌ണൻ മടങ്ങുക. പണിത പള്ളികളേക്കാൾ ശ്രേഷ്‌ഠമായ മറ്റൊരു സൃഷ്‌ടികർമത്തിലാണ്‌ അദ്ദേഹമിപ്പോൾ. ഓരോ പള്ളിയിലും താൻ കൊത്തിവച്ച ഖുർആൻ വചനങ്ങളുടെ ആത്മീയമായ ആഴങ്ങളിലേക്ക്‌ സഞ്ചരിക്കുകയാണദ്ദേഹം. വിശുദ്ധ ഖുർആന്റെ സമ്പൂർണ മലയാളം വ്യാഖ്യാനത്തിന്റെ ആറുവർഷം നീണ്ട ദൗത്യം അതിന്റെ പരിസമാപ്‌തിയിലേക്ക്‌ കടക്കുകയാണ്‌. ലക്ഷ്യംവച്ച ആയിരത്തി അറുനൂറോളം  പേജുകൾ ഏറെക്കുറെ പൂർത്തിയായി. മൂന്ന്‌ വാല്യത്തിലായി ഇനിയത്‌ പ്രസിദ്ധീകരിക്കണം. അത്‌ പ്രസാധകരെ തേടുന്ന ദൗത്യമാണിനി.
എ യൂസഫ്‌ അലി ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റിയ ‘ദ ഹോളി ഖുർആൻ’ അധികരിച്ചാണ്‌,‌ പ്രീ യൂണിവേഴ്‌സിറ്റിവരെമാത്രം പഠിച്ച ഗോപാലകൃഷ്‌ണൻ സുന്ദരമായ മലയാളത്തിൽ  വ്യാഖ്യാനമെഴുതിത്തീർത്തത്‌‌. 1934 ഏപ്രിൽ നാലിന്‌   ലാഹോറിലാണ്‌ വിഖ്യാതമായ ഈ ഇംഗ്ലീഷ്‌ ഗ്രന്ഥം ആദ്യം പ്രസിദ്ധീകരിക്കുന്നത്‌. അതായത്‌ എൺപത്തിനാലുകാരനായ ഗോപാലകൃഷ്‌ണൻ ജനിക്കുന്നതിന്‌ രണ്ടരവർഷംമുമ്പ്‌.  ഇംഗ്ലീഷ്‌, അറബി, ഉർദു ഭാഷകളിൽ അഗാധ പാണ്ഡിത്യമുള്ള യൂസഫ്‌ അലിയുടെ കാവ്യാത്മകമായ പരിഭാഷയോളം മികച്ചതൊന്ന്‌ താൻ വായിച്ചിട്ടില്ലെന്ന്‌ ഗോപാലകൃഷ്‌ണൻ പറയുന്നു. മൂന്ന്‌ പതിറ്റാണ്ടുമുമ്പ്‌ തൃശൂർ പെരുമ്പിലാവിലെ അൻസാർ ചാരിറ്റബിൾ ട്രസ്‌റ്റിനുവേണ്ടി ടെക്‌നിക്കൽ സ്‌കൂൾ പണിതതിന്റെ സന്തോഷസൂചകമായി  ട്രസ്‌റ്റ്‌ ഭാരവാഹികൾ സമ്മാനിച്ചതാണ്‌ ഈ പുസ്‌തകം. ഗോപാലകൃഷ്‌ണന്റെ ഗൃഹപ്രവേശത്തിന്‌ തിരുവനന്തപുരം പാളയം ജുമാ മസ്‌ജിദ്‌ കമ്മിറ്റി സമ്മാനിച്ച ‘തഫ്‌ഹീമുൽ ഖുർആനും’  ‘ഞാൻ കണ്ട ഖുർആന്‌’ ‌ അവലംബമായിട്ടുണ്ട്‌.

വ്യാഖ്യാനവും താരതമ്യപഠനവും

സി എൻ അഹമ്മദ്‌ മൗലവി അടക്കം ഒട്ടനവധി ഇസ്ലാമിക പണ്ഡിതർ ഖുർആൻ പരിഭാഷപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഖുർആൻ വ്യാഖ്യാതാക്കളിലെ ഏക മുസ്ലിം ഇതരനായ ഗോപാലകൃഷ്‌ണന്റെ രചനയ്‌ക്ക്‌ മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. താൻ ചെറുപ്പംമുതൽ വായിച്ചുവന്ന പുരാണകൃതികളുമായി ഖുർആനിലെ പല സൂക്തങ്ങൾക്കുമുള്ള സാദൃശ്യം പുസ്‌തകത്തിൽ എടുത്തുപറയുന്നുണ്ട്‌. ദൈവത്തെക്കുറിച്ചുള്ള ഗീതയിലെയും ഖുർആനിലെയും പരികൽപ്പനകൾ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ പിന്നീട്‌ വായിക്കുമ്പോൾ പരസ്‌പരം മാറിപ്പോകുന്നത്ര സാദൃശ്യം. ഭഗവദ്‌ ഗീതയിലെ രണ്ടാം അധ്യായമായ സാംഖ്യയോഗത്തിൽ പരമാത്മാവായ ദൈവത്തെ ഇപ്രകാരം വർണിക്കുന്നു:
നൈനം ഛിന്ദന്തി ശസ്‌ത്രാണി നൈനം ദഹതി പാവകഃ
ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ എന്നതിന്റെ പൊരുൾ, ഈ ആത്മാവിനെ ആയുധങ്ങള്‍ മുറിവ് ഏല്‍പ്പിക്കുന്നില്ല,  അഗ്‌നി ദഹിപ്പിക്കുന്നില്ല, പ്രളയജലം നനയ്‌ക്കുന്നില്ല.കാറ്റ് ഉണക്കുന്നുമില്ല എന്നെല്ലാണ്‌. ദൈവത്തെക്കുറിച്ച്‌ ഖുർആനിലെ രണ്ടാമധ്യായമായ അൽ ബഖറയിലെ 255‐-ാം സൂക്തം വരികൾ ഇതിനു സമാനമാണെന്ന്‌ ഗോപാലകൃഷ്‌ണൻ പറയുന്നു. ഗായത്രി മന്ത്രവും ഈ സൂക്തവും തമ്മിലുള്ള സാമ്യത്തെക്കുറിച്ചും ഈ പുസ്‌തകത്തിൽ വിശദമാക്കുന്നുണ്ട്‌.  നംറൂദ്‌ രാജാവും ഇബ്രാഹിംനബിയും തമ്മിലും  ഹിരണ്യകശിപുവും പ്രഹ്ലാദനും തമ്മിലും ദൈവാസ്‌തിത്വത്തെക്കുറിച്ച്‌ നടത്തിയ സംവാദങ്ങളുടെ സമാനതകളും പുസ്‌തകത്തിൽ വിശദമാക്കുന്നുണ്ട്‌. രാജാവല്ല ദൈവമാണ്‌ വലിയവനെന്ന്‌ വാദിച്ച ഇബ്രാഹിം നബിയെ തീയിലെറിഞ്ഞ്‌ കൊല്ലാൻ നംറൂദ്‌ രാജാവ്‌ ഉത്തരവിടുമ്പോൾ തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന്‌ പറഞ്ഞ പ്രഹ്ലാദനെ കൊല്ലാനാണ്‌ ഹിരണ്യകശിപു ശ്രമിക്കുന്നത്‌. ഓംകാരവും അലിഫ്‌ലാംമീമും തമ്മിലുള്ള സാദൃശ്യവും ഗോപാലകൃഷ്‌ണൻ എടുത്തു പറയുന്നു.

ഖുർആനിലേക്കുള്ള വഴി

തിരുവനന്തപുരത്തെ പാളയം ജുമാ മസ്‌ജിദ്‌. ഗോവിന്ദൻ കോൺട്രാക്‌ടറും മകൻ ജി ഗോപാലകൃഷ്‌ണനുമാണിത്‌ പുതുക്കി പണിതത്‌
തിരുവനന്തപുരത്തെ പാളയം ജുമാ മസ്‌ജിദ്‌. ഗോവിന്ദൻ കോൺട്രാക്‌ടറും മകൻ ജി ഗോപാലകൃഷ്‌ണനുമാണിത്‌ പുതുക്കി പണിതത്‌
ഗോപാലകൃഷ്‌ണനെ ഇങ്ങനെയൊരു ദൗത്യത്തിലേക്ക്‌ നയിച്ച കാരണങ്ങൾ പലതാണ്‌. ആ കഥ കേൾക്കാൻ അൽപ്പം പിന്നോട്ട്‌ സഞ്ചരിക്കണം. തിരുവനന്തപുരം റൊട്ടിക്കട മുക്കിൽ (ഇപ്പോഴത്തെ ബേക്കറി ജങ്‌ഷൻ) കച്ചവടം നടത്തിയിരുന്ന മുഹമ്മദ്‌ സാഹിബിനുവേണ്ടി പരുത്തിക്കുന്ന്‌ സ്‌കൂളി(കോട്ടൺ ഹിൽ)നടുത്ത്‌ ഒരു വീട്‌ നിർമിച്ചത്‌ ഗോപാലകൃഷ്‌ണന്റെ അച്‌ഛൻ ഗോവിന്ദൻ കോൺട്രാക്‌ടറാണ്‌‌. മുഹമ്മദ്‌ സാഹിബിന്റെ നിർദേശപ്രകാരമാണ്‌ പാളയം പള്ളി പുതുക്കിപ്പണിയാൻ ടെൻഡർ സമർപ്പിച്ചത്‌. അതിനിടെ  എജീസ്‌ ഓഫീസിലെ ചുമ്മാർ എന്നയാൾക്കുവേണ്ടി വീടുപണിയാൻ അയ്യായിരം രൂപ അഡ്വാൻസ്‌ കൈപ്പറ്റിയിരുന്നു. പള്ളിയുടെ കരാർ ലഭിച്ച സമയത്തുതന്നെയാണ്‌ ഈ പണവും ലഭിക്കുന്നത്‌. ചുമ്മാർ നൽകിയ പണമുപയോഗിച്ച്‌ പള്ളി പണിയണമെന്ന്‌ അച്‌ഛൻ വാശിപിടിച്ചു. പണം വകമാറ്റുന്നതിലെ അധാർമികതയെ ഗോപാലകൃഷ്‌ണൻ എതിർത്തെങ്കിലും ചുമ്മാറിന്റെ അനുമതിയോടെ ആ പണം പള്ളി നിർമാണത്തിന്‌ വിനിയോഗിച്ചു. ലോൺ കിട്ടാൻ താമസിക്കും, അതുകൊണ്ട്‌ പള്ളിയുടെ പണി നടക്കട്ടെ എന്ന്‌ ചുമ്മാർ സമ്മതിച്ചു. അങ്ങനെ ഹിന്ദുക്കളായ ഗോവിന്ദനും മകനും ക്രൈസ്‌തവനായ ചുമ്മാർ നൽകിയ പണംകൊണ്ട്‌ പാളയം ജുമാ മസ്‌ജിദ്‌ നിർമിക്കാൻ തുടങ്ങി. 1960ൽ രാഷ്‌ട്രപതി ഡോ. സാക്കിർ ഹുസൈനാണ്‌ പള്ളി ഉദ്‌ഘാടനംചെയ്‌തത്‌. ഗോപാലകൃഷ്‌ണൻ സ്വതന്ത്രമായി ആദ്യമായി രൂപകൽപ്പന ചെയ്‌തത്‌ ബീമാപ്പള്ളിയാണ്‌. അന്ന്‌  വയസ്സ്‌ 31.
എല്ലാ മുസ്ലിം പള്ളികളിലും കലിമ(ലാ ഇലാഹ ഇല്ലല്ലാഹ്‌ മുഹമ്മദ്‌ റസൂലുല്ലാ) ആലേഖനം ചെയ്യാറുണ്ട്‌. ‘ആരാധനയ്‌ക്ക്‌ അർഹൻ അല്ലാഹു അല്ലാതെ മറ്റാരുമല്ല, മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതൻ മാത്രമാകുന്നു’ എന്നാണതിന്റെ അർഥം. എന്റെ പല സുഹൃത്തുക്കൾക്കും കലിമയുടെ അർഥം അറിയില്ലായിരുന്നു. പലരുടെയും ധാരണ ഇത്‌ മറ്റ്‌ മതസ്ഥർക്കെതിരായ എന്തോ ആണെന്നാണ്‌. പല പള്ളികളിലും ഇതിന്റെ മലയാള പരിഭാഷ കൊത്തിവയ്‌ക്കാൻ ഞാൻ ശ്രമിച്ചിരുന്നു. എന്നാൽ, മലയാളത്തിലെഴുതുന്നത്‌ മതവിരുദ്ധമാകുമോ എന്ന ഭയം  പല പള്ളിക്കമ്മിറ്റികൾക്കുമുണ്ടായിരുന്നു. പരിഭാഷപ്പെടുത്തുമ്പോൾ അർഥവ്യാപ്‌തി നഷ്‌ടപ്പെടുമെന്ന്‌ ചിന്തിച്ചവരുമുണ്ട്‌. അല്ലാഹു എന്ന വാക്കിന്‌ ദൈവം എന്ന പരിഭാഷ യോജിക്കില്ല എന്ന തർക്കവും ഉയർന്നു. ചാല മസ്‌ജിദിൽ അറബിക്കൊപ്പം മലയാളത്തിലും എഴുതാനായിരുന്നു രൂപകൽപ്പന ചെയ്‌തത്‌. പിന്നീട്‌ അതുപേക്ഷിക്കേണ്ടിവന്നു. വാസ്‌തവത്തിൽ ദൈവം എന്ന സംജ്ഞ സ്വയം പ്രകാശിക്കുന്ന വെളിച്ചം എന്നർഥമുള്ള ‘ദ്യോവ്‌’ എന്ന സംസ്‌കൃത ധാതുവിൽനിന്ന്‌ രൂപപ്പെട്ടതാണ്‌. എന്നാൽ, ഖുർആനിലെ ‘ആയത്തുൽ നൂർ’ എന്ന 24‐-ാം അധ്യായത്തിൽ അല്ലാഹുവിനെ വിവക്ഷിക്കുന്നത്‌ സ്വയം പ്രകാശിക്കുന്ന നിത്യവെളിച്ചം എന്നാണ്‌.  നിലവിലുള്ള ഖുർആൻ പരിഭാഷകളിൽ പലതിലും അല്ലാഹുവിന്‌ സമാനമായ പദങ്ങളിൽ ദൈവമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌. കൊല്ലത്തെ കൊല്ലൂർവിള ജുമാ മസ്‌ജിദിലും 2008ൽ പുനർനിർമിച്ച കരുനാഗപ്പള്ളി ഷെയ്‌ഖ്‌ മസ്‌ജിദിലും കലിമയുടെ അർഥം ‘ആരാധനയ്‌ക്ക്‌ അർഹൻ സർവശക്തനായ അല്ലാഹു’ എന്ന ആലേഖനം ചെയ്യാൻ സാധിച്ചു.

എരുമേലിയുടെ സന്ദേശം

അയ്യപ്പൻമാർ വന്നു തൊഴുന്ന എരുമേലി പള്ളി പുതുക്കിപ്പണിയുന്ന സമയത്ത്‌ ആയത്തുൽ കുർസിയുടെ പരിഭാഷ കൊത്തിവയ്‌ക്കണമെന്ന തന്റെ നിർദേശം പള്ളിക്കമ്മിറ്റിയും പുരോഹിതന്മാരും അംഗീകരിച്ചു. 49‐-ാം അധ്യായത്തിലെ പതിമൂന്നാം വാക്യവും മലയാളത്തിൽ ഗ്രാനൈറ്റിൽ കൊത്താൻ തീരുമാനമായി. പക്ഷേ, അവിടെയെത്തിയ  വിശ്വാസികളിൽ ചിലർ എതിർത്തു. എന്നാൽ, ആ വചനങ്ങളുടെ പൊരുളറിഞ്ഞു വരാൻ പറഞ്ഞു. പിന്നെ അവർ പശ്‌ചാത്താപത്തോടെ ആ തീരുമാനത്തിനൊപ്പം നിന്നു. പലരും കരം ഗ്രഹിച്ചുകൊണ്ട്‌ എന്നോട്‌ ദൗത്യം തുടരാൻ ആവശ്യപ്പെട്ടു. ഈ അവസരം ഉണ്ടാക്കിയ അവാച്യമായ അനുഭവമാണ്‌ ‘ഞാൻ കണ്ട ഖുർആൻ എന്ന ഗ്രന്ഥത്തിന്റെ രചനയിലേക്ക്‌ നയിച്ചത്‌‐ ഗോപാലകൃഷ്‌ണൻ പറയുന്നു.

മതനിരപേക്ഷതയുടെ വീട്‌

ഒരു സൂഫിയെപ്പോലെ മതാതീതമായ ആത്മീയതയാണ്‌  ഗോപാലകൃഷ്‌ണന്റെ വിശ്വാസങ്ങളുടെ ശക്തി. വീട്ടിലെ പൂജാമുറിയിലുള്ളത്‌ ഒരു വിളക്ക്‌ പകരുന്ന തീയും ഒരു കിണ്ടിയിൽ ജലവും. പ്രതിമകളോ ചിത്രങ്ങളോ കാണാനില്ല. ഭാര്യ ജയ ക്രിസ്‌തുമതവിശ്വാസി. അച്ഛന്റെ തൊഴിൽവഴിയിൽ തന്നെയാണ്‌ മക്കൾ ഗോവിന്ദ്‌ ജൂനിയറും ശ്രീനിയും നീനിയും. ശ്രീനി വിവാഹം ചെയ്‌തത്‌ മതരഹിത ജീവിതം നയിക്കുന്ന കിളിമാനൂരിലെ അബ്‌ദുൾ കലാം–-കൃഷ്‌ണകുമാരി ദമ്പതികളുടെ മകൾ അനീഷയെ. പല മതങ്ങളിൽ വിശ്വസിക്കുന്നവരും  മതമില്ലാത്തവരും എല്ലാം മനുഷ്യരായി ജീവിക്കുന്നു ഈ വീട്ടിൽ. മതത്തിന്റെ പേരിൽ കലഹിക്കുന്ന വിശ്വാസികളോട്‌ ഒരഭ്യർഥനയുണ്ട്‌ ഗോപാലകൃഷ്‌ണന്: ‘‘നിങ്ങൾ വേദപഠനക്ലാസിലും മദ്രസകളിലും സൺഡേ സ്‌കൂളിലും സ്വന്തം മതത്തെക്കുറിച്ച്‌ പഠിപ്പിക്കുന്നു. അതിനൊപ്പം മറ്റു മതഗ്രന്ഥങ്ങൾ കൂടി ഒന്നു പഠിപ്പിച്ചു നോക്കൂ. പല രോഗങ്ങൾക്കും അത്‌ നല്ല ചികിത്സയാകും. കുട്ടികളെങ്കിലും നന്നായി വരും.’’



https://www.deshabhimani.com/special/news-weekendspecial-24-05-2020/873166



No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive